'സൈക്കിള്‍' ആര് നിയന്ത്രിക്കും, അഖിലേഷോ മുലായമോ? എസ്പിക്ക് സൈക്കിള്‍ നഷ്ടമാകുമോ?
പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ ആര്‍ക്ക് ലഭിക്കു മെന്ന ആശങ്കയിലാണ് ഇരു പക്ഷവും. ഇക്കാര്യം ആവശ്യപ്പെട്ട് ഇരു പക്ഷവും ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനിരിക്കുകയാണ്.
ലക്‌നൗ : നിര്‍ണായകമായ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാജ് വാദി പാര്‍ട്ടിയിലുണ്ടായിരിക്കുന്ന പ്രതിസന്ധിയാണ് രാഷ്ട്രീയ രംഗത്തെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. അഖിലേഷിനെ പുറത്താക്കിയതിനും മണിക്കൂറുകള്‍ക്കുളളില്‍ തന്നെ തിരിച്ചെടുത്തതിനും പിന്നാലെ അധ്യക്ഷന്മാരെ ചൊല്ലിയായിരുന്നു തര്‍ക്കം. അഖിലേഷിനും മുലായത്തിനും കീഴില്‍ രണ്ട് തട്ടിലായിരിക്കുകയാണ് പാര്‍ട്ടി അംഗങ്ങള്‍. എന്നാല്‍ പാര്‍ട്ടി ചിഹ്നത്തെ ചൊല്ലിയാണ് ഇപ്പോഴുളള തര്‍ക്കം.
സമാജ് വാദി പാർട്ടിയിൽ തമ്മിൽ തല്ല്; 2 അധ്യക്ഷന്മാർ, അംഗങ്ങളെ പുറത്താക്കൽ, പ്രശ്നം തീരുന്നില്ല...
പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ ആര്‍ക്ക് ലഭിക്കു മെന്ന ആശങ്കയിലാണ് ഇരു പക്ഷവും. ഇക്കാര്യം ആവശ്യപ്പെട്ട് ഇരു പക്ഷവും ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനിരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റേതായിരിക്കും. തീരുമാനം കൈക്കൊള്ളാനായില്ലെങ്കില്‍ ചിഹ്നം മരവിപ്പിച്ചേക്കും.
ചിഹ്നവും വേണം
പാര്‍ട്ടി ആസ്ഥാനം അഖിലേഷ് യാദവും സംഘവും പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സൈക്കിള്‍ ചിഹ്നത്തിന്റെ അവകാശ വാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. യഥാര്‍ഥ പാര്‍ട്ടി തങ്ങളുടേതാണെന്നാണ് അഖിലേഷിന്റെ വാദം. അതിനാല്‍ ചിഹ്നം തങ്ങള്‍ക്കു തന്നെ ലഭിക്കണമെന്നും അഖിലേഷ് പറയുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്.
ഭൂരിപക്ഷം തെളിയിക്കണം
ചിഹ്നം തീരുമാനിക്കുന്നത് പാര്‍ട്ടി ഭരണഘടനയും ഭൂരിപക്ഷവുമാണ്. ഭൂരിപക്ഷം തെളിയിക്കുന്നതില്‍ വിജയിക്കുന്നവര്‍ക്കായിരിക്കും പാര്‍ട്ടി ചിഹ്നം ലഭിക്കുക. എന്നാല്‍ എസ്പിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വളരെ പ്രയാസമായിരിക്കുമെന്നാണ് വിവരങ്ങള്‍.
പ്രതിസന്ധി പരിഹരിക്കല്‍
ഇത്തരത്തില്‍ പാര്‍ട്ടിയിലെ ഭിന്നിപ്പ് നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. 1969ല്‍ കോണ്‍ഗ്രസ് ജെ, ഒ എന്നീ ഗ്രൂപ്പുകളായതും തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ ജാനകീ രാമന്റെയും ജയലളിതയുടെയും കീഴില്‍ പിരിഞ്ഞതും കണ്ടിരുന്നു.
പാര്‍ട്ടി ഭരണഘടന നിര്‍ണായകമാകും
പാര്‍ട്ടി ചിഹ്നം തീരുമാനിക്കുന്നതില്‍ പാര്‍ട്ടികളുടെ ഭരണഘടനയും നിര്‍ണായകമാകും. എസ്പിയുടെ ഭരണഘടന പലതും മുലായത്തിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ അധ്യക്ഷന്‍ എടുക്കുന്ന തീരുമാനം ആര്‍ക്കും വെല്ലുവിളിക്കാനാകില്ലെന്ന് എസ്പിയുടെ ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോടതിക്കും ഇടപെടാനാകില്ല
അതേസമയം പാര്‍ട്ടിയിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നടപടി എടുക്കാനുള്ള അധികാരം ദേശീയ അധ്യക്ഷനാണെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ അധ്യക്ഷന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും പാര്‍ട്ടി ഭരണഘടന വ്യക്തമാക്കിയിരിക്കുന്നു. ഇത് കോടതിയില്‍ പോലും വെല്ലുവിളിക്കാനാകില്ല.
പാര്‍ട്ടി വിരുദ്ധം
പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഞായറാഴ്ച രാംഗോപാല്‍ യാദവ് നടത്തിയ പ്രത്യേക ദേശീയ കണ്‍വെന്‍ഷന് നിയമസാധുത ഉണ്ടാകില്ല. ഇതില്‍ വച്ചാണ് മുലായത്തെ പുറത്താക്കി അഖിലേഷിനെ അധ്യക്ഷനാക്കിയത്.
അനുകൂലികള്‍ അഖിലേഷിനൊപ്പം
എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണ അഖിലേഷിനാണെന്നാണ് സൂചന. ഞായറാഴ്ച രാംഗോപാല്‍ വിളിച്ചു ചേര്‍ത്ത ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതും ഇതാണ്. അതിനാല്‍ ഭുരിപക്ഷം തെളിയിക്കാന്‍ അഖിലേഷ് വിഭാഗത്തിന് കഴിയും.
മിനുട്ട്‌സും കൈമാറി
അതേസമയം തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മുലായംസിംഗ് യാദവ് പാര്‍ട്ടി ഭരണഘടനയുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. കൂടാതെ രാംഗോപാല്‍ വിളിച്ചു ചേര്‍ത്ത ദേശീയ കണ്‍വെന്‍ഷന്റെ മിനുട്ട്‌സും ഇത് നിയമസാധുത ഇല്ലാത്തതാണെന്ന് വ്യക്തമാക്കുന്ന രേഖകളും കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
ഇനി ഉണ്ടാകില്ല
തിരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിഹ്നം മരവിപ്പിച്ചേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.