സമാജ് വാദി പാർട്ടി നേതാവും മകനും വെടിയേറ്റ് മരിച്ചു: റോഡ് നിർമാണം പ്രകോപിപ്പിച്ചു, ദൃശ്യം ക്യാമറയിൽ
ലഖ്നൊ: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി നേതാവിനെയും മകനെയും ക്യാമറയ്ക്ക് മുമ്പിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തി. പടിഞ്ഞാറൻ ഉത്തർപ്രദേശിലാണ് സംഭവം. തലസ്ഥാന നഗരമായ ലഖ്നൊവിൽ നിന്ന് 379 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന സാമ്പാൾ ഗ്രാമം സ്ഥിതിചെയ്യുന്നത്.
സമാജ് വാദി പാർട്ടി നേതാവ് ഛോട്ടേ ലാൽ ദിവാകറും മകനുമാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് നിർമിച്ച റോഡ് പരിശോധനയ്ക്കായി പോകുന്നതിനിടെയാണ് സംഭവം. വയലിന് നടുവിലൂടെയുള്ള ചെറിയ റോഡിൽ വെച്ച് രണ്ട് ഗ്രാമീണരുമായി തർക്കം ഉടലെടുക്കുകയായിരുന്നു. ഇരുവരുടെയും കയ്യിൽ തോക്കുകളും ഉണ്ടായിരുന്നു. ഇതിൽ പ്രാദേശിക തലത്തിൽ സ്വാധീനമുള്ള സവീന്ദർ എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്പാളിലെ ഷംസോയ് ഗ്രാമത്തിൽ ഗ്രാമീണ തല നേതാവാണ് മരിച്ച ദിവാകറിന്റെ ഭാര്യ.

തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രദേശത്ത് റോഡ് നിർമിച്ചതോടെ തങ്ങളുടെ വയലുകൾ നശിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് അച്ഛനും മകനുമെതിരെ വെടിയുതിർത്തത്. ഇരുകൂട്ടരും തമ്മിൽ ഇതേ സംഭവത്തിൽ ഏറെക്കാലമായി വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനൊടുവിലാണ് സമാജ് വാദി പാർട്ടി നേതാവിനെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തുന്നത്. വെടിയേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിച്ച് വരികയാണ്. ഉടൻ തന്നെ പ്രതികൾ അറസ്റ്റിലാവുമെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications