Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ മത്സരിക്കാതെ പിന്‍മാറി എസ്പി; പിന്തുണ ആര്‍ജെഡി സഖ്യത്തിന്, ലക്ഷ്യം ബിജെപിയുടെ പരാജയം

പട്ന: കൊവിഡ‍് സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍. ഇരുചേരിയിലും സഖ്യത്തിന്‍റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്ത നിലനില്‍ക്കുന്നുണ്ട്. രാംവിലാസ് പാസ്വാന്‍റെ എല്‍ജെപി എന്‍ഡിഎയില്‍ തുടരുമോയെന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. മുന്നണിയുടെ ഭാഗമായി നാല്‍പ്പതോളം സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും മുഴുവന്‍ സീറ്റിലും തനിച്ച് മത്സരിക്കുമെന്നാണ് എല്‍ജെപി അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷത്തും സഖ്യ ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് അപ്രതീക്ഷിതമായ ഒരു പിന്തുണ പ്രതിപക്ഷ സഖ്യത്തിന് ലഭിച്ചിരിക്കുന്നത്.

243 നിയമസഭാ സീറ്റിലേക്ക്

243 നിയമസഭാ സീറ്റിലേക്ക്

243 നിയമസഭാ സീറ്റിലേക്കാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറാണ് എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നതാവട്ടെ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനേയും.

പ്രതിപക്ഷ സഖ്യത്തില്‍

പ്രതിപക്ഷ സഖ്യത്തില്‍

കോണ്‍ഗ്രസും ആര്‍ജെഡിയും നയിക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ സീറ്റ് വീതം വെയ്പ്പ് അടക്കമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് പ്രതിപക്ഷ സഖ്യത്തെ പിന്തുണച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തുന്നത്. ഇത്തവണ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ്പി ഉണ്ടായിരിക്കില്ലെന്നാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്.

ആര്‍ജെഡിയെ പിന്തുണയ്ക്കും

ആര്‍ജെഡിയെ പിന്തുണയ്ക്കും

ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ തിങ്കളാഴ്ചയാണ് എസ് പി സംസ്ഥാന നേതൃത്വം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. 'വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ബീഹാറിലെ ഒരു സഖ്യത്തിലും ഏർപ്പെടില്ല, ആർ‌ജെഡിയുടെ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കും'- എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്.

കാരണങ്ങള്‍

കാരണങ്ങള്‍

വിശദമായ കൂട്ടിയാലോചനകള്‍ക്ക് ശേഷമാണ് പാര്‍ട്ടി ഇത്തരമൊരു തീരുമാനം എടുത്തതെന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെയുള്ള എസ്പി എംഎല്‍എസി ഉദയ് വീര്‍ സിങിന്‍റെ പ്രതികരണം. അതേസമയം പാര്‍ട്ടിയുടെ നിലപാടിന് പിന്നില്‍ ചില വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്നാണ് ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ബിജെപി-ജെഡിയു സഖ്യം

ബിജെപി-ജെഡിയു സഖ്യം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടിയാണ് ബിഹാറിലെ പ്രതിപക്ഷ നിരയില്‍ ഉള്ളത്. ബിജെപി-ജെഡിയു സഖ്യത്തിനെതിരായ പോരാട്ടത്തില്‍ ഇവരെ ദുര്‍ബലപ്പെടുത്താന്‍ എസ്പിക്ക് താല്‍പര്യമില്ല. സഖ്യത്തിന്‍റെ ഭാഗമാവാനുള്ള അംഗബലവും ബിഹാറില്‍ പാര്‍ട്ടിക്കില്ല. അതിനാല്‍ തന്നെ തനിച്ചും മത്സരിക്കാനുള്ള ഊര്‍ജ്ജവും താല്‍പര്യവും പാര്‍ട്ടിക്കില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.

പരാജയം ഉറപ്പാക്കുക

പരാജയം ഉറപ്പാക്കുക

ആർ‌ജെഡിയെ ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പിന്തുണയ്ക്കുമെന്നും ബിജെപി സഖ്യത്തിന്റെ പരാജയം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015 ല്‍ മഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിക്കാന്‍ തുടക്കത്തില്‍ എസ്പി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് ലക്ഷ്യത്തിലെത്തിയില്ല.

2015 ല്‍

2015 ല്‍

നാല് സീറ്റുകള്‍ മാത്രമായിരുന്നു സഖ്യത്തില്‍ നിന്ന് എസ്പിക്ക് ലഭിച്ച വാഗ്ദാനം. ഇത് അംഗീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തയ്യാറായില്ല. തുടര്‍ന്ന് എന്‍സിപിയുമായി സഖ്യം ചേര്‍ന്നായിരുന്നു കഴിഞ്ഞ തവണ ബിഹാറില്‍ എസ്പി ജനവിധി തേടിയത്. എന്നാല്‍ രണ്ട് പാര്‍ട്ടികള്‍ക്കും സീറ്റുകളൊന്നും നേടാന്‍ പോയിട്ട് ശ്രദ്ധേയമായ പ്രകടനം പോലും ഒരിടത്തും കാഴ്ചവെക്കാന്‍ സാധിച്ചില്ല.

2010 ലും

2010 ലും

2010 ലെ ബീഹാര്‍ തിരഞ്ഞെടുപ്പിലും എസ്പിയുടെ പ്രകടനം മോശമായിട്ടായിരുന്നു. മൊത്തം 243 ൽ 146 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. അതേസമയം വലിയ ജനസ്വാധീനമൊന്നും എസ്പിക്ക് സംസ്ഥാനത്ത് ഇല്ലെങ്കിലും യാദവ വോട്ടുകള്‍ ഉറപ്പിക്കാന്‍ അവരുടെ പിന്തുണ ഗുണകരമാവുമെന്നാണ് ആര്‍ജെഡി വിലയിരുത്തുന്നത്.

ഇടത് പാര്‍ട്ടികളുമായി ധാരണ

ഇടത് പാര്‍ട്ടികളുമായി ധാരണ

അതേസമയം. മഹാസഖ്യത്തില്‍ സി‌പി‌ഐയും സി‌പി‌എമ്മുമായുള്ള ആർ‌ജെഡിയുടെ സീറ്റ് പങ്കിടൽ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. സീറ്റുകളിൽ അനൗപചാരിക സമവായം ഉണ്ടായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം മാത്രമേ അവശേഷിക്കുന്നുള്ളൂ. ആർ‌ജെ‌ഡി നേതാക്കളുമായി സി‌പി‌ഐ, സി‌പി‌എം നോതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണി ഇക്കാര്യത്തില്‍ തീരുമാനമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+