ത്രികക്ഷി സഖ്യത്തിന് പിന്തുണ കൂടുന്നു!സമാജ്വാദി പാര്‍ട്ടിയും സഖ്യത്തിലേക്ക്!! ബിജെപിക്ക് തിരിച്ചടി
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ ബുധനാഴ്ച തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. കൂടുതല്‍ സമയം അനുവദിച്ചാല്‍ കുതിരക്കച്ചവടത്തിന് വഴിയൊരുങ്ങുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി വിധി. ഭൂരിപക്ഷം തെളിയിക്കാന്‍ 14 ദിവസമായിരുന്നു ബിജെപി ആവശ്യപ്പെട്ടിരുന്നുത്.
നിലവില്‍ 105 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. വിശ്വാസ വോട്ടെടുപ്പിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. അതിനിടെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സമാജ്വാദി പാര്‍ട്ടി. വിശദംശങ്ങളിലേക്ക്
ബിജെപിക്ക് തിരിച്ചടി
14 ദിവസത്തെ സമയം കൊണ്ട് പരമാവധി അംഗങ്ങളെ സ്വന്തം പാളയത്തില്‍ എത്തിക്കുക. ബിജെപിയുടെ ഈ പ്രതീക്ഷയാണ് സുപ്രീം കോടതി വിധിയോടെ തകര്‍ന്നിരിക്കുന്നത്. ബുധനാഴ്ച 5 മണിക്ക് ഉള്ളില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എന്‍സിപി പിന്തുണ
ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി. 170 അംഗങ്ങളുണ്ടെന്നായിരുന്നു ബിജെപി ആദ്യം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയിലും ബിജെപി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്‍സിപിയിലെ 54 എംഎല്‍എമാരുടെ പിന്തുണയും ഉണ്ടെന്ന് ബിജെപി കോടതിയില്‍ അവകാശപ്പെട്ടിരുന്നു.
മടങ്ങിയെത്തിയെന്ന്
എന്‍സിപിയിലെ 54 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് കാണിച്ച് നേരത്തേ അജിത് പവാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ബിജെപിയുടെ ഈ അവകാശവാദം. എന്നാല്‍ അജിത് പവാര്‍ ഒഴികെ മുഴുവന്‍ എംഎല്‍എമാരും ശരദ് പവാര്‍ കൂടാരത്തിലേക്ക് മടങ്ങിയെന്നാണ് എന്‍സിപി പറയുന്നത്.
അടിയന്തര യോഗം
ഈ സഹാചര്യത്തില്‍ കൂടുതല്‍ സ്വതന്ത്രരേയും ചെറുപാര്‍ട്ടികളില്‍ നിന്നുള്ള എംഎല്‍എമാരേയും മറുകണ്ടം ചാടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. സുപ്രീം കോടതി വിധിക്ക് പിന്നാലെ വിശ്വാസ വോട്ടെടുപ്പിനായുള്ള തന്ത്രങ്ങള്‍ മെനയാന്‍ മുംബൈയില്‍ നേതാക്കളുടെ അടിയന്തര യോഗം ബിജെപി വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
അഖിലേഷിന്‍റെ എസ്പി
അസാദുദ്ദീന്‍ ഒവൈസിയുടെ ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്‍ പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയും ഒഴികെയുള്ള പാര്‍ട്ടികളില്‍ നിന്ന് പിന്തുണ തേടാനാണ് ബിജെപി നീക്കം. അതിനിടെ ബിജെപിക്ക് തിരിച്ചടിയായി ത്രികക്ഷി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി.
കത്ത് കൈമാറി
ത്രികക്ഷി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് എസ്പി നേതാവ് അബു അസിം ആസ്മി വ്യക്തമാക്കി. അഖിലേഷ് യാദവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം തിരുമാനിച്ചതെന്ന് ആസ്മി പറഞ്ഞു. എസ്പി എംഎല്‍എമാര്‍ പിന്തുണയ്ക്കുമെന്ന് കാണിച്ചുള്ള കത്ത് സഖ്യത്തിന് കൈമാറിയിട്ടുണ്ടെന്നും ആസ്മി അറിയിച്ചു.
പിന്തുണ പ്രഖ്യാപിച്ചു
തിങ്കളാഴ്ച വൈകീട്ട് മൂന്ന് പാര്‍ട്ടികളുടേയും എംഎല്‍മാര്‍ ഗ്രാന്‍റ് മുംബൈ ഹയാത്ത് ഹോട്ടലില്‍ അണിനിരന്നിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്പിയും രംഗത്തെത്തിയത്.അബു ആസ്മിയെ കൂടാതം റയിസ് ഖസം ഷെയ്ഖ്, ആര്‍എസ്പി രത്നാകര്‍ മണിക് റാവു ഗുട്ടേ എന്നീ എംഎല്‍എമാരാണ് സമാജ്വാദി പാര്‍ട്ടിക്കൊപ്പമുള്ളത്.
എംഎല്‍എമാരെ സന്ദര്‍ശിച്ചു
അതിനിടെ വിമത എംഎല്‍എമാരെ കാണാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറും ശിവേസന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മുംബൈയിലെ ഹോട്ടലില്‍ എത്തി. സോഫിടെല്‍ ഹോട്ടലിലാണ് എംഎല്‍എമാര്‍ കഴിയുന്നത്. സുപ്രിയ സുലേയും എംഎല്‍എമാരെ കാണാന്‍ എത്തിയിട്ടുണ്ട്.
വാംഖ്ഡേ സ്റ്റേഡിയത്തില്‍
പരമാവധി എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് മൂന്ന് കക്ഷികളും. അതിനിടെ ബിജെപി ഇന്ന് രാത്രി 9 ന് എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് യോഗം നടക്കുക.
ഭൂരിപക്ഷം തികയ്ക്കാനാവില്ല
സ്വതന്ത്രരെ കൂട്ടിയാലും ഭൂരിപക്ഷം തികയ്ക്കാനാവില്ലെന്ന നിലയിലാണ് ബിജെപി. ഈ സാഹചര്യത്തില്‍ കൂടുതല്‍ എന്‍സിപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനാണ് ബിജെപി നീക്കം. നിലവില്‍ 13 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്.
പ്രതീക്ഷയോടെ
അതേസമയം കഴിഞ്ഞ ദിവസം ഹയാത്ത് ഹോട്ടലില്‍ ചേര്‍ന്ന കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന പാര്‍ട്ടികളുടെ യോഗത്തില്‍ 162 എംഎല്‍എമാര്‍ അണിനിരന്നിരുന്നു. കൂടുതല്‍ പേര്‍ ഇനിയും എത്തുമെന്ന പ്രതീക്ഷയിലാണ് ത്രികക്ഷി സഖ്യം.