സംപർക്ക് ഫോർ സമർത്ഥൻ; ലോക്സഭ തിരഞ്ഞെടുപ്പിന് ബിജെപിയുടെ പടയൊരുക്കം... നേതാക്കളും മന്ത്രിമാരും സജീവം
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ നേരിൽകണ്ട് മോദി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുകയാണ് സംപർക്ക് ഫോർ സമർത്ഥന്റെ ലക്ഷ്യം.
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ബിജെപിയുടെ ജനസമ്പർക്ക പരിപാടികൾ വിജയകരമായി തുടരുന്നു. പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ മുതൽ കേന്ദ്രമന്ത്രിമാരും, സംസ്ഥാന മന്ത്രിമാരും ജനങ്ങൾക്കിടയിൽ ഇറങ്ങി അവരുമായി ആശയവിനിമയം നടത്തുന്ന സംപർക്ക് ഫോർ സമർത്ഥൻ എന്ന പരിപാടിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തന്നെയാണ് വ്യത്യസ്തമായ ഈ പരിപാടി ആവിഷ്ക്കരിച്ചിരിക്കുന്നത്.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ നേരിൽകണ്ട് മോദി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുകയാണ് സംപർക്ക് ഫോർ സമർത്ഥന്റെ ലക്ഷ്യം. സാധാരണക്കാർ മുതൽ കോടീശ്വരന്മാരെ വരെ ഈ പരിപാടിയുടെ ഭാഗമായി ബിജെപി നേതാക്കൾ സന്ദർശിക്കും. മോദി സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്നതിനൊപ്പം അവരിൽ നിന്നുള്ള പ്രതികരണങ്ങളും നിർദേശങ്ങളും തേടും. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് പിന്തുണയും ആവശ്യപ്പെടും. 4000 ബിജെപി നേതാക്കൾ 15 ദിവസംകൊണ്ട് ഒരു ലക്ഷത്തിലേറെ പേരുമായി കൂടിക്കാഴ്ച നടത്തും.
സംപർക്ക് ഫോർ സമർത്ഥന്റെ ഭാഗമായി പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ ബാബാ രാംദേവ്, മുന്‍ സൈനിക മേധാവി ജനറൽ ദൽബീർ സിങ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ കപിൽ ദേവ്, നടി മാധുരി ദീക്ഷിത്, വ്യവസായി രത്തൻ ടാറ്റ, മുതിർന്ന മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചലച്ചിത്രതാരം നാനാ പടേക്കറെ വീട്ടിലെത്തി സന്ദർശിച്ചു. നടൻ സൽമാൻ ഖാനെയും അദ്ദേഹത്തിന്റെ പിതാവിനെയും നിതിൻ ഗഡ്കരി സന്ദർശിച്ചു. യെസ് ബാങ്ക് സിഇഒ റാണാ കപൂറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ ഹൈദരാബാദിലെ ഗോപീചന്ദ് ബാഡ്മിന്റൻ അക്കാദമിയിലാണ് സന്ദർശനം നടത്തിയത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപി സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന 35 പേജിന്റെ ബുക്ക് ലെറ്റും നേതാക്കൾ കൈമാറും. എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലും, അഭിപ്രായങ്ങളും പ്രതികരണവും തേടുന്നതിനാണ് കൂടുതൽ പ്രാധാന്യം. ഇതിനുപുറമേ 2019ലെ തിരഞ്ഞെടുപ്പിൽ പിന്തുണ ഉറപ്പാക്കലും സംപർക്ക് ഫോർ സമർത്ഥന്റെ പ്രധാന ലക്ഷ്യമാണ്.