അറസ്റ്റിലായ കർഷകരെ മോചിപ്പിക്കണം, രാഷ്ട്രപതിക്ക് കത്തെഴുതി സംയുക്ത കിസാന്‍ മോര്‍ച്ച
ദില്ലി: മാസങ്ങളായി ദില്ലി അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷക സമരത്തിനിടെ അറസ്റ്റ് ചെയ്ത കര്‍ഷകരെ ഉടനെ മോചിപ്പിക്കണം എന്നും അവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കളളക്കേസുകള്‍ റദ്ദാക്കണം എന്നും ആവശ്യപ്പെട്ടാണ് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രപതിക്ക് കത്തെഴുതിയിരിക്കുന്നത്.
സമരം നടത്തുന്ന കര്‍ഷകരേയും തങ്ങളെ പിന്തുണയ്ക്കുന്നവരേയും അടിച്ചമര്‍ത്തുന്നത് അവസാനിപ്പക്കണം എന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. 2020 നവംബര്‍ 26 മുതല്‍ പഞ്ചാബ്, ഹരിയാന, യുപി അടക്കമുളള സംസ്ഥാനങ്ങളില്‍ നിന്നുളള ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സമരത്തിലാണ്.
ബെംഗളൂരുവിലെ യുവ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയെ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്ത ദില്ലി പോലീസിനെ കിസാന്‍ മോര്‍ച്ച വിമര്‍ശിച്ചു. നിയമവിരുദ്ദമായും ഭരണഘടനാ വിരുദ്ദമായും ദിഷ രവിയെ അറസ്റ്റ് ചെയ്ത ദില്ലി പോലീസിനെതിരെ അടിയന്തര നടപടി വേണം. ദിഷ രവിക്ക് കോടതി ജാമ്യം നല്‍കിയതിനെ കിസാന്‍ മോര്‍ച്ച സ്വാഗതം ചെയ്തു. അറസ്റ്റിലായി പത്ത് ദിവസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം പാട്യാല കോടതി ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്.
സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത റെയില്‍ രോകോ സമരത്തില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ക്ക് എതിരെ ബീഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം എന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. അതിനിടെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഹരിയാന, രാജസ്ഥാന് അടക്കമുളള വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന മഹാപഞ്ചായത്തുകളിലേക്ക് കര്‍ഷകരുടെ വലിയ പങ്കാളിത്തമാണ് ഉളളത്. അതിനിടെ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം ഇപ്പോള്‍ നടപ്പാക്കില്ലെന്നും കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി.