അക്രമികൾ തങ്ങളിൽപ്പെട്ടവരല്ല, ദില്ലിയിലെ അക്രമത്തെ തളളി സംയുക്ത കിസാൻ മോർച്ച
ദില്ലി: സമാധാനപരമായി രണ്ട് മാസത്തിലേറെയായി ദില്ലി അതിര്‍ത്തികളില്‍ നടന്നു വന്ന കര്‍ഷക സമരം റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ അക്രമാസക്തമായിരിക്കുകയാണ്. അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയില്‍ അടക്കം കടന്ന് കയറി കര്‍ഷകര്‍ പതാക നാട്ടി. ദില്ലി നഗരഹൃദയത്തില്‍ പോലീസുമായി കര്‍ഷകര്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു.
ഇതുവരെ രണ്ട് പേരാണ് സംഘര്‍ഷത്തില്‍ മരണപ്പെട്ടിരിക്കുന്നത്. അതിനിടെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെയുണ്ടായ അക്രമ സംഭവങ്ങളെ തള്ളിയും അപലപിച്ചും സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്ത് എത്തി. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആണ് വിവിധ കര്‍ഷക സംഘടനകള്‍ ഒരുമിച്ച് കാര്‍ഷിക നിയമത്തിന് എതിരെ സമരം ചെയ്ത് വരുന്നത്. ദില്ലിയില്‍ നടന്ന അക്രമത്തില്‍ കര്‍ഷക സംഘടനകള്‍ക്ക് പങ്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
തികച്ചും സമാധാനപരമായാണ് കഴിഞ്ഞ അറുപത് ദിവസങ്ങളായി കര്‍ഷക സംഘടനകള്‍ സമരം നടത്തി വന്നത്. എന്നാല്‍ ഇന്ന് സമാധാനപരമായ സമരത്തെ അട്ടിമറിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആരോപിക്കുന്നു. കര്‍ഷക സമരത്തില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ നിഴഞ്ഞ് കയറിയതായും സംഘടനാ നേതൃത്വം ആരോപിക്കുന്നു.
രാജ്യത്തിന്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളെയും പ്രതീകങ്ങളേയും അപമാനിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും വിശദമായ പ്രസ്താവന ഇക്കാര്യത്തില്‍ പിന്നീട് നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. അതിര്‍ത്തികളില്‍ നിന്നും ദില്ലിയിലേക്ക് മാര്‍ച്ച് നടത്തി വൈകിട്ടോടെ തിരിച്ച് അതിര്‍ത്തികളിലേക്ക് എത്തുക എന്നതായിരുന്നു കര്‍ഷക സംഘടനകള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ മാര്‍ച്ച് തുടങ്ങിയതിന് പിന്നാലെ തന്നെ കാര്യങ്ങള്‍ കൈവിട്ട് പോകുന്നതാണ് കണ്ടത്. പോലീസ് ബാരിക്കേഡുകള്‍ നീക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ആദ്യം സംഘര്‍ഷമുണ്ടായത്. പിന്നീട് ട്രാക്ടര്‍ റാലിയില്‍ പലയിടത്ത് വെച്ചും പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.