പ്രിയങ്കയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി മുന്‍ കമ്മ്യൂണിസ്റ്റ് നേതാവെത്തുന്നു: ലക്ഷ്യം 2022 ലെ യുപി
Recommended Video
ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്ന് കരകയറാനുള്ള പദ്ധതികളാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വരും ദിനങ്ങളില്‍ തന്നെ അന്തിമ തീരുമാനം ഉണ്ടായേക്കും. ഇതിനു പിന്നാലെയായിരിക്കും സംഘടനാ തലത്തില്‍ തന്നെ വലിയ അഴിച്ചു പണികളിലേക്ക് കോണ്‍ഗ്രസ് കടക്കുക.
ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുണ്ട്, ഏത് പരിശോധനക്കും തയ്യാര്‍: പരാതിയില്‍ ഉറച്ചു നില്‍ക്കും
നേതാക്കളുടെ പ്രവര്‍ത്തനശൈലിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാഹുലിന്‍റെ ഉള്‍പ്പടേയുള്ള പേഴ്സണ്‍ സെക്രട്ടറിമാരെയടക്കം മാറ്റിയേക്കും. ഇതിന്‍റെ തുടക്കമെന്ന നിലയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേഴ്സണ്‍ സെക്രട്ടറിയായ നീരജ് ശ്രീവാസ്തവയെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മാറ്റി. നീരജിന് പകരമായി ഒരു മുന്‍ കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനാ നേതാവിനെയാണ് പ്രിയങ്കയുടെ പുതിയ പേഴ്സണല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.
ഐസ നേതാവ്
ജെഎന്‍യുവിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതാവായിരുന്നു സന്ദീപ് സിങിനെയാണ് പ്രിയങ്ക ഗാന്ധിയുടെ പുതിയ പേഴ്സണല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയമിച്ചിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥിസംഘടനയായ ഐസയുടെ തീപ്പൊരി നേതാവായിരുന്നു ഒരുകാലത്ത് സന്ദീപ് സിങ്. 2005 ല്‍ ജെഎന്‍യുവില്‍ എത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ യുപിഎ സര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികളുടെ മുന്‍നിരയില്‍ സന്ദീപ് ഉണ്ടായിരുന്നു.
ബിരുദപഠനകാലത്ത്
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗാര്‍ഹിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച സന്ദീപ് സിങ് അലഹബാദ് സര്‍വ്വകലാശാലയിലെ ബിരുദപഠനകാലത്ത് തന്നെ ഐസയുടെ സജീവപ്രവര്‍ത്തകനായി മാറിയ സന്ദീപ് സിങ് ഉന്നതപഠനത്തിനയാി ജെഎന്‍യുവില്‍ എത്തിയതോടെ സംഘടനയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നു. അദ്യം ഹിന്ദിയും പിന്നീട് തത്വശാസ്ത്രവുമായിരുന്നു ജെഎന്‍യുവില്‍ അദ്ദേഹത്തിന്‍റെ പഠനവിഷയം.
വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്
വാക്ചാതുര്യവും തീപ്പൊരി പ്രസംഗവും കൈമുതലായിരുന്ന സന്ദീപ് 2007ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജെഎന്‍യു പഠനത്തിന്‍റെ അവസാന കാലത്തോടെ തീവ്രഇടത് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയ സന്ദീപ് ഇടക്കാലത്ത് ലോക്പാലിന് വേണ്ടിയുള്ള സമരങ്ങളില്‍ അണ്ണാഹസാരയ്ക്കും അരവിന്ദ് കെജ്രിവാളിനുമൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
കോണ്‍ഗ്രസില്‍
അരവിന്ദ് കെജ്രിവാള്‍ പിന്നീട് ആംആദ്മി രൂപീകരികച്ചപ്പോള്‍ സന്ദീപും പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ലോക്പാല്‍ സമര നേതാക്കളുമായുള്ള ബന്ധം വിട്ടശേഷമാണ് സന്ദീപ് സിങ് കോണ്‍ഗ്രസില്‍ ചേരുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രസംഗങ്ങള്‍ തയ്യാറാക്കിക്കൊടുത്തു കൊണ്ടായിരുന്നു കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്‍റെ തുടക്കം.
രാഷ്ട്രീയ ഉപദേശകന്‍
പിന്നീട് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പാര്‍ട്ടിയുടെ നയതന്ത്രജ്ഞന്‍റെ റോളിലേക്ക് സന്ദീപ് വളര്‍ന്നു. പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ നയം രൂപീകരിക്കാന്‍പോന്ന രാഷ്ട്രീയ ഉപദേശകനായി അദ്ദേഹം മാറുകയും ചെയ്തു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മന്‍മോഹനെ കരിങ്കൊടി കാണിച്ചതില്‍ സന്ദീപ് ഖേദപ്രകടനം നടത്തുകയും മന്‍മോഹന്‍ സിങ് അദ്ദേഹത്തിന് മാപ്പ് നല്‍കുകയും ചെയ്തിരുന്നു.
ആരോപണങ്ങള്‍
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യക്ക് സന്ദീപ് സിങ്ങിനോടുള്ള 'കലി' ഇതുവരെ അടങ്ങിയിട്ടില്ല. 2018ല്‍ ജെഎന്‍യുവിലെ എന്‍എസ്യുഐ ജനറല്‍ സെക്രട്ടറിയുടെ വിദ്യാര്‍ത്ഥി സന്ദീപിനെതിരെ എഐസിസിക്ക് കത്തെഴുതിയിരുന്നു. കോണ്‍ഗ്രസിന്‍റെ ഉന്നത സ്ഥാനങ്ങളില്‍ എത്തണമെങ്കില്‍ എന്‍എസ്യയുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാതെ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗമായശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ മതിയെന്ന് സന്ദീപ് കാമ്പസില്‍ പ്രചരിപ്പെന്നായിരുന്നു എന്‍എസ്യുഐയുടെ ആരോപണം.
പൂര്‍ണ്ണ വിശ്വാസം
എന്നാല്‍ ഈ ആരോപണങ്ങല്‍ മുഖവിലയ്ക്ക് എടുക്കാതെ തള്ളിയ കോണ്‍ഗ്രസ് നേതൃത്വം സന്ദീപ് സിങിന്‍റെ കഴിവില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. ഇതാണ് അദ്ദേഹത്തെ പ്രിയങ്കയുടെ പേഴ്സണല്‍ സെക്രട്ടറി പദത്തിലേക്ക് അദ്ദേഹത്തെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. 2022 ലെ യുപി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രിയങ്കയ്ക്ക് സന്ദീപിന്‍റെ തന്ത്രങ്ങളും ആശയങ്ങളും ഏറെ സഹായകരമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
പ്രിയങ്കയോടൊപ്പം
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് പ്രിയങ്ക. ഇനി മുതല്‍ ആഴ്ചയില്‍ മൂന്നോ നാലോ യോഗങ്ങള്‍ യുപിയില്‍ നടത്താനാണ് പ്രിയങ്ക തീരുമാനിച്ചിരിക്കുന്നത്. യുപിയിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ച് രാവിലെ 10 മുതല്‍ 1 മണി വരെയുള്ള സമയങ്ങളിലാവും യോഗം ചേരുക. യോഗത്തില്‍ പ്രവര്‍ത്തകരുമായി പ്രിയങ്ക തന്നെ നേരിട്ട് സംവദിക്കും. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവസാന്നിധ്യമായി സന്ദീപ് സിങും പ്രിയങ്കയ്ക്ക് ഒപ്പമുണ്ടാകും.