'തുടങ്ങിയിട്ടേ ഉളളൂ'! കോൺഗ്രസിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് സഞ്ജയ് ഝാ! കൂറ് ഒരു കുടുംബത്തോടല്ല!
ദില്ലി: വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനെതിരെ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെ വക്താവായ സഞ്ജയ് ഝായേയും പുറത്താക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിക്കെതിരെയും നേതൃത്വത്തിന് എതിരെയും വിമര്‍ശനം ഉന്നയിച്ചതിന്റെ പേരിലാണ് നടപടി.
സഞ്ജയ് ഝാ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പുറത്താക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് സഞ്ജയ് ഝാ. വിശദാംശങ്ങളിങ്ങനെ..
നിരന്തര വിമർശനം
സമീപകാലത്തായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സഞ്ജയ് ഝാ നിരന്തരമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുന്ന ലേഖനം പ്രമുഖ പത്രത്തില്‍ എഴുതിയാണ് സഞ്ജയ് ഝാ വിമത നീക്കത്തിന് തുടക്കമിട്ടത്. കോൺഗ്രസ് നേതാക്കൾ അന്ന് സഞ്ജയ് ഝായ്ക്ക് മറുപടി നൽകി രംഗത്ത് വന്നിരുന്നു.
സച്ചിന്‍ പൈലറ്റിന് പിന്തുണ
തുടര്‍ന്ന് നിരവധി അഭിമുഖങ്ങളില്‍ അടക്കം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സഞ്ജയ് ഝാ വിമര്‍ശനം ഉയര്‍ത്തി. ഏറ്റവും ഒടുവില്‍ സച്ചിന്‍ പൈലറ്റിനെയും പിന്തുണച്ച് സഞ്ജയ് ഝാ രംഗത്ത് വന്നതോടെയാണ് പുറത്താക്കല്‍ നടപടിയിലേക്ക് കോണ്‍ഗ്രസ് കടന്നിരിക്കുന്നത്. സച്ചിന്‍ പൈലറ്റ് പാര്‍ട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആയിരുന്നു സഞ്ജയ് ഝായുടെ ട്വീറ്റ്.
ചോരയും നീരും വിയര്‍പ്പും ഒഴുക്കി
2013 മുതല്‍ 18 വരെയുളള 5 വര്‍ഷക്കാലം സച്ചിന്‍ പൈലറ്റ് തന്റെ ചോരയും നീരും വിയര്‍പ്പും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കി. 21 സീറ്റുകളില്‍ നിന്നും കോണ്‍ഗ്രസ് 100 സീറ്റുകളിലേക്ക് എത്തിയെന്നാണ് സഞ്ജയ് ഝാ ട്വീറ്റ് ചെയ്തത്. ഇതിന് പിറകെയാണ് സഞ്ജയ് ഝാ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.
പോരാട്ടം തുടങ്ങിയിട്ടേ ഉളളൂ
എന്നാല്‍ പുറത്താക്കപ്പെട്ടാലും പിന്മാറാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജയ് ഝാ. പോരാട്ടം തുടങ്ങിയിട്ടേ ഉളളൂ എന്നും സഞ്ജയ് ഝാ പ്രതികരിച്ചു. തനിക്ക് കൂറുളളത് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോടാണ്. തന്റെ കൂറ് ഏതെങ്കിലും വ്യക്തിയോടോ കുടുംബത്തോടോ ഉളളതല്ലെന്നും സഞ്ജയ് ഝാ വ്യക്തമാക്കി.
Recommended Video
തുടരുക തന്നെ ചെയ്യും
താന്‍ ഒരു ഗാന്ധി-നെഹ്‌റുവിയന്‍ ആശയക്കാരന്‍ (കോണ്‍ഗ്രസിനുളളില്‍ വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ഇനം) ആയി തുടരുന്നു. പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വേണ്ട അടിസ്ഥാനപരമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് താന്‍ തുടരുക തന്നെ ചെയ്യും. യുദ്ധം ഇപ്പോള്‍ തുടങ്ങിയിട്ടേ ഉളളൂ എന്നും സഞ്ജയ് ഝാ ട്വീറ്റില്‍ വ്യക്തമാക്കി.
സമൂലമായ മാറ്റങ്ങള്‍ വേണം
വിവാദ ലേഖനം പുറത്ത് വന്നതിന് ശേഷം പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നും സഞ്ജയ് ഝായെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും സഞ്ജയ് ഝാ രാജി സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ സമൂലമായ മാറ്റങ്ങള്‍ വേണം എന്നാണ് ഝാ നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്.
കൊക്കൂണിനകത്താണ് പാര്‍ട്ടി
ഒരു തരത്തിലുളള മാറ്റവും സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഫോസിലായി മാറിയിരിക്കുന്നു എന്നാണ് സഞ്ജയ് ഝാ നേരത്തെ വിമർശിച്ചത്. സംഘടനയെന്ന നിലയ്ക്ക് ചടുലവും ജനാധിപത്യപരവുമായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഇന്ന് എല്ലാം പൊടിപിടിച്ച് കിടക്കുന്നു. കൊക്കൂണിനകത്താണ് പാര്‍ട്ടി. പുറംലോകവുമായി യാതൊരു ബന്ധവും ഇല്ല. ദില്ലിയില്‍ ഇരിക്കുന്നവര്‍ക്ക് താഴെത്തട്ടിലുളള ജനങ്ങളുമായി ഒരു ബന്ധവും ഇല്ല.
പാര്‍ട്ടിക്കുളളില്‍ ജനാധിപത്യം ഇല്ല
ഹൈക്കമാന്‍ഡ് സംസ്‌ക്കാരം പാര്‍ട്ടിക്ക് സമ്മാനിച്ചത് ഇതാണ്. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡ് കേന്ദ്രീകരിച്ച് എടുക്കുന്നതിനേയും സഞ്ജയ് ഝാ ചോദ്യം ചെയ്തു. രാജ്യം എന്നത് ദില്ലി അല്ലെന്നും സഞ്ജയ് ഝാ തുറന്നടിച്ചു.പാര്‍ട്ടിക്കുളളില്‍ ജനാധിപത്യം ഇല്ലെന്നും ഉളള ആഭ്യന്തര സമിതികള്‍ പോലും പേരിന് മാത്രമാണ്. സംഘടനാപരമായി ഒരു പൊളിച്ചെഴുത്താണ് കോണ്‍ഗ്രസിന് ആവശ്യമുളളത്. ഇത്തരത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയെ തോല്‍പ്പിക്കാന്‍ പോകുന്നില്ലെന്നും സഞ്ജയ് ഝാ പറഞ്ഞു.