മഹാരാഷ്ട്രയ്ക്ക് ശേഷം ബിജെപി ഭരിക്കുന്ന ഗോവ, വൻ രാഷ്ട്രീയ ഭൂകമ്പത്തിന് ശിവസേന!
മുംബൈ: മഹാരാഷ്ട്രയില്‍ അര്‍ധരാത്രി അധികാരം പിടിക്കാനിറങ്ങി തോല്‍വി രുചിച്ചതിന്റെ ഞെട്ടലില്‍ ഇരിക്കുകയാണ് ബിജെപി. ശിവസനേയും കോണ്‍ഗ്രസും എന്‍സിപിയും ഒരുമിച്ച് നിന്നാണ് ബിജെപിയുടെ തന്ത്രങ്ങളെ തറപറ്റിച്ചത്. മഹാ വികാസ് അഖാഡി മഹാരാഷ്ട്രയില്‍ ഭരണം തുടങ്ങിക്കഴിഞ്ഞു.
ഇനി കളി ഗോവയിലേക്കാണ്. ബിജെപി ഭരിക്കുന്ന ഗോവയിലും ശിവസേനയുടെ നേതൃത്വത്തില്‍ വിശാല സഖ്യം രൂപീകരിക്കാനാണ് നീക്കം. വന്‍ രാഷ്ട്രീയ ഭൂകമ്പം തന്നെ ഗോവയില്‍ ഉണ്ടാകും എന്നാണ് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ കളികൾ
മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിലായിരുന്ന ശിവസേന മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് ഉടക്കി മുന്നണി വിട്ടത്. കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് ശിവസേന സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് രായ്ക്ക് രാമായനം ബിജെപി അജിത് പവാറിനെ മറുകണ്ടം ചാടിച്ചത്. എന്നാല്‍ എംഎല്‍എമാര്‍ അജിത് പവാറിന് കൂടെ വരാതിരുന്നതോടെ പദ്ധതി പാളി.
ഗോവയിലും മഹാരാഷ്ട്ര?
രണ്ട് ദിവസത്തെ ആയുസ്സ് മാത്രമാണ് ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നത്. മഹാരാഷ്ട്രയ്ക്ക് ശേഷം ബിജെപിക്ക് ഗോവയില്‍ പണി കൊടുക്കാനുളള നീക്കത്തിലാണ് ശിവസേന എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോവയിലെ ബിജെപി സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയെ അടര്‍ത്തിയെടുക്കാനാണ് ശിവസേനയുടെ നീക്കം.
കരുക്കൾ നീക്കുന്നു
ബിജെപിയുമായുളള സഖ്യം തെറ്റായിപ്പോയി എന്ന് കഴിഞ്ഞ ദിവസം ജിഎഫ്പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് സര്‍ദേശായി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതോടെയാണ് ശിവസേന കരുക്കള്‍ നീക്കിത്തുടങ്ങിയത്. ജിഎഫ്പിയുടെ മൂന്ന് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തി ശിവസേന നേതാവ് സഞ്ജയ് റാവുത്തുമായി ചര്‍ച്ച നടത്തിയിരുന്നു.
നിർണായക ചർച്ചകൾ
ഗോവയില്‍ ഒരു അത്ഭുതം ഉടനെ നടക്കും എന്നാണ് ഇതേക്കുറിച്ച് സഞ്ജയ് റാവുത്ത് പ്രതികരിച്ചിരിക്കുന്നത്. ഗോവയിലെ മറ്റൊരു പ്രതിപക്ഷ കക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും ശിവസേനയ്ക്ക് ഒപ്പം ചേരാന്‍ സാധ്യതയുണ്ട്. പാര്‍ട്ടി നേതാവ് സുധിന്‍ ധവലിക്കറുമായും സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി.
വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസ്
മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് ഒരു എംഎല്‍എ മാത്രമാണ് ഗോവയില്‍ ഉളളത്. എന്‍സിപിക്കും ഒരു എംഎല്‍എയുണ്ട്. 40 അംഗ ഗോവ നിയമസഭയില്‍ 27 പേരുടെ പിന്തുണ ബിജെപി സര്‍ക്കാരിനുണ്ട്. 2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 13 സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്. 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.
ബിജെപിയിലേക്ക് കൂട്ടക്കൂറുമാറ്റം
എന്നാല്‍ ജിഎഫ്പി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസിലെ 10 എംഎല്‍എമാര്‍ കൂടി ബിജെപി പക്ഷത്തേക്ക് കൂറമാറി. ഇതോടെ സര്‍ക്കാരുണ്ടാക്കാന്‍ കൂടെ നിന്ന ജിഎഫ്പിയെ ബിജെപി സഖ്യത്തില്‍ നിന്ന് ഒഴിവാക്കുകയും കോണ്‍ഗ്രസില്‍ നിന്നും എത്തിയവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുകയും ചെയ്തു.
രാഷ്ട്രീയ ഭൂകമ്പം
ശിവസേന നേതൃത്വം കൊടുക്കുന്ന പുതിയ പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസും പങ്കാളി ആയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയെ പിന്തുണയ്ക്കുന്ന ചില എംഎല്‍എമാരുമായും തങ്ങള്‍ ബന്ധപ്പെടുന്നുണ്ട് എന്നാണ് സഞ്ജയ് റാവുത്ത് അവകാശപ്പെടുന്നത്. ഒരു രാഷ്ട്രീയ ഭൂകമ്പം തന്നെ ഗോവയില്‍ നടക്കാന്‍ പോവുകയാണ് എന്നും സഞ്ജയ് റാവുത്ത് വ്യക്തമാക്കി.
അധാർമ്മിക സർക്കാർ
അധാര്‍മ്മികമായാണ് ഗോവയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കിയത്. അതുകൊണ്ട് തന്നെ ബിജെപി ഇതര പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് സഖ്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വന്‍ രാഷ്ട്രീയ മാറ്റം ഗോവയില്‍ ഉണ്ടാകുമെന്നും മഹാരാഷ്ട്രയിലേത് പോലൊരു അത്ഭുതം ഉടനെ ഗോവയിലും പ്രതീക്ഷിക്കാമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ബിജെപിക്കെതിരെ വിശാല സഖ്യമുണ്ടാക്കാനുളള നീക്കം ജിഎഫ്പി നേതാവ് സര്‍ദേശായി സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യമൊട്ടാകെ പുതിയ മുന്നണി
ഗോവയില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കും എന്നാണ് വിജയ് സര്‍ദേശായി പ്രതികരിച്ചിരിക്കുന്നത്. രാജ്യത്ത് എല്ലായിടത്തും ബിജെപിക്കെതിരെ ഇത്തരത്തില്‍ സഖ്യങ്ങള്‍ ഉണ്ടാകണം. ശിവസേന, എന്‍സിപി അടക്കമുളളവരെ ഒരുമിച്ച് ചേര്‍ത്ത് ശക്തമായ മറ്റൊരു മുന്നണിയാണ് രാജ്യത്ത് വേണ്ടത് എന്നും സര്‍ദേശായി പറഞ്ഞു. നിലവില്‍ ഗോവയിലുളള പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചാലും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ബിജെപിക്ക് ഭീഷണിയുണ്ടായേക്കില്ല.