ശരത് പവാറിന്റെ വീട്ടിലെത്തി റാവത്ത്... രണ്ടാം വട്ട ചര്‍ച്ച, സോണിയയുടെ തീരുമാനം നിര്‍ണായകം
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ശിവസേന. ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിരിക്കുകയാണ് ശിവസേന. എന്നാല്‍ പ്രതിപക്ഷ കക്ഷികളുമായി സജീവ ചര്‍ച്ച നടക്കുന്നുണ്ട്. രണ്ടാം വട്ടവും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടില്‍ ചര്‍ച്ചയ്ക്കായി എത്തിയിരിക്കുകയാണ് സഞ്ജയ് റാവത്ത്. ഉദ്ധവ് താക്കറെയുടെ തന്ത്രങ്ങള്‍ കൃത്യമായി നടപ്പാക്കുകയാണ് റാവത്ത്.
അതേസമയം കടുത്ത ആരോപണങ്ങളുമായി ദേവേന്ദ്ര ഫട്‌നാവിസ് ശിവസേനയ്‌ക്കെതിരെ രംഗത്തെത്തി. ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ച ശേഷമാണ് ഫട്‌നാവിസ് രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത്. സഖ്യമായി മത്സരിച്ച ശിവസേന ബിജെപിയുമായി ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ലെന്ന് ഫട്‌നാവിസ് പറഞ്ഞു. ഇത് ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിന് ശേഷം ഫട്‌നാവിസ് ശിവസേനയ്‌ക്കെതിരെ രംഗത്തെത്തുന്നത്.
ശിവസേന പിടിമുറുക്കുന്നു
മഹാരാഷ്ട്ര നാടകം അവസാന മണിക്കൂറിലേക്ക് നീണ്ടതോടെ ശിവസേന സമ്മര്‍ ശക്തിയായി മാറിയിരിക്കുകയാണ്. രണ്ടാം തവണയും ശരത് പവാറിനെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് സഞ്ജയ് റാവത്ത്. ഇത് അവസാന വട്ട ചര്‍ച്ചയാണെന്നാണ് സൂചന. നേരത്തെ റാവത്ത് വന്ന കണ്ടപ്പോള്‍ തന്നെ പവാര്‍ ഫോര്‍മുല തയ്യാറാക്കിയിരുന്നു. ഇത്തവണ അത് ഉറപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം ശിവസേനയുടെ ഓരോ നീക്കങ്ങളും ബിജെപി നിരീക്ഷിക്കുന്നുണ്ട്.
രാഷ്ട്രപതി ഭരണമുണ്ടാവില്ല
നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചതിനാല്‍ രാഷ്ട്രപതി ഭരണം ഉണ്ടാവില്ല. ദേവേന്ദ്ര ഫട്‌നാവിസ് തന്നെ ആക്ടിംഗ് മുഖ്യമന്ത്രിയായി തുടരും. അതേസമയം രാഷ്ട്രപതി ഭരണം വന്നാല്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ ബിജെപി തീരുമാനിക്കുന്നതിന് തുല്യമാകും. ഇതോടെ ശിവസേനയ്ക്ക് വിലപേശല്‍ തന്ത്രം നടക്കില്ല. ഇതിനെ ഏത് വിധേനയും തടയാന്‍ എന്‍സിപിയുമായി കൈകോര്‍ക്കുകയാണ് ഉദ്ധവിന്റെ തീരുമാനം. എന്നാല്‍ ശിവസേനയെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാനും പവാര്‍ തയ്യാറായിട്ടില്ല.
സര്‍ക്കാര്‍ ഫോര്‍മുല ഇങ്ങനെ
മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് പവാര്‍ വിട്ടുനല്‍കും. ഇതിനുള്ള ചര്‍ച്ചകളാണ് കോണ്‍ഗ്രസുമായും അജിത് പവാറുമായും നടന്നത്. ഇരുവര്‍ക്കും മുഖ്യമന്ത്രി പദം കൈവശം വെക്കുന്നതിനോട് താല്‍പര്യമില്ല. മുഖ്യമന്ത്രി പദം ആദിത്യ താക്കറെയ്ക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇനി മന്ത്രിമാരുടെ കാര്യത്തിലാണ് തീരുമാനമാവാനുള്ളത്. മുഖ്യമന്ത്രി പദം കൈവശമുള്ളതിനാല്‍ ആഭ്യന്തരവും റവന്യൂ പദവും ശിവസേന എന്‍സിപിക്ക് വിട്ടുനല്‍കും. ഒരു ഉപമുഖ്യമന്ത്രിയേ ഉണ്ടാവൂ. ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം.
സോണിയയുടെ കൈയ്യില്‍
സോണിയയുടെ അന്തിമ തീരുമാനമാണ് ഇനി ആവശ്യമുള്ളത്. പൃഥ്വിരാജ് ചവാനും അശോക് ചവാനും ബാലാസാഹേബ് തോററ്റും സമ്മര്‍ തന്ത്രവും രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതാക്കളാരും മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നാണ് തീരുമാനം. എന്നാല്‍ കോര്‍പ്പറേഷനും മറ്റ് തന്ത്രപ്രധാന സ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സ്വാധീനമുണ്ടാകും. ഈ ഫോര്‍മുല സോണിയക്ക് സ്വീകാര്യമാണ്. ശിവസേന പിന്തുണച്ചില്ലെന്ന പ്രശ്‌നവും ഇതോടെ മാറി കിട്ടും. സര്‍ക്കാരിന്റെ ഭാഗമാവുകയും ചെയ്യാം.
ഉദ്ധവ് കളത്തിലേക്ക്
ഉദ്ധവ് താക്കറെ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. വൈകീട്ട് ആറ് മണിയോടെ ഇതുണ്ടാവുമെന്നാണ് സൂചന. ബിജെപിക്കെതിരെയുള്ള വമ്പന്‍ വെളിപ്പെടുത്തലുകള്‍ ഈ വാര്‍ത്താസമ്മേളനത്തിലുണ്ടാവും. അതേസമയം ശിവസേന എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരുണ്ടാക്കുമെന്നും, മുഖ്യമന്ത്രി സ്ഥാനം ഞങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. 50:50 ഫോര്‍മുല അംഗീകരിക്കുമ്പോള്‍ നിതിന്‍ ഗഡ്കരി ഇല്ലായിരുന്നുവെന്നും റാവത്ത് പറഞ്ഞു.
ആരോപണങ്ങള്‍ ഇങ്ങനെ
ബാല്‍ താക്കറെ ബിജെപിക്ക് എന്നും ആദരണീയനായിരുന്നു. ഒരിക്കലും ഉദ്ധവിനെതിരെ ബിജെപി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രത്യേകിച്ച് കഴിഞ്ഞ പത്ത് ദിവസമായി ശിവസേന പറയുന്ന കാര്യങ്ങല്‍ അംഗീകരിക്കാന്‍ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോലും വിമര്‍ശനം ഉന്നയിച്ചെന്നും ഫട്‌നാവിസ് പറഞ്ഞു. അതേസമയം തന്റെ സാന്നിധ്യത്തില്‍ ഒരിക്കലും മുഖ്യമന്ത്രി പദത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. രണ്ടര വര്‍ഷത്തേക്ക് മുഖ്യമന്ത്രി പദം കൈമാറുന്നത് ചര്‍ച്ചയിലുണ്ടായിരുന്നുവെന്നും, എന്നാല്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്നും അമിത് ഷാ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഫട്‌നാവിസ് പറഞ്ഞു.
കുതിരക്കച്ചവടത്തിന് ഇല്ല
ബിജെപി ഒരിക്കലും കുതിര കച്ചവടത്തിന് ഇറങ്ങില്ല. എന്നാല്‍ ചിലയാളുകള്‍ വെറുതെ ആരോപണം ഉന്നയിക്കുകയാണ്. ഒന്നുകില്‍ തെളിവ് കൊണ്ടുവരിക. അല്ലെങ്കില്‍ മാപ്പുപറയുക. മറ്റുള്ള പാര്‍ട്ടിയെ പിളര്‍ത്താന്‍ ഞങ്ങളില്ല. അതിന്റെ ആവശ്യമില്ലെന്നും ഫട്‌നാവിസ് തുറന്നടിച്ചു. ജനവിധിയെ അപമാനിക്കുന്നത് തെറ്റാണ്. ശിവസേനയും ബിജെപിയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഫട്‌നാവിസ് പറഞ്ഞു.
ഫോണ്‍ പോലും എടുത്തില്ല
ശിവസേന ബിജെപിയുമായി സംസാരിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. ഉദ്ധവ് താക്കറെ എന്റെ ഫോണ്‍ കോളുകള്‍ക്ക് പോലും മറുപടി തരുന്നില്ല. ശരത് പവാര്‍ പോലും ശിവസേന ബിജെപി സഖ്യം സര്‍ക്കാരുണ്ടാക്കണമെന്നാണ് പറഞ്ഞത്. ഉദ്ധവ് താക്കറെ പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ട് പോവുകയാണ.് ജനങ്ങളുടെ വിശ്വാസത്തെ അവര്‍ വഞ്ചിച്ചു. അമിത് ഷായുമായി യാതൊരു കരാറും ശിവസേന ഉണ്ടാക്കിയിട്ടില്ലെന്ന് നിതിന്‍ ഗഡ്കരിയും പറഞ്ഞിട്ടുണ്ടെന്ന് ഫട്‌നാവിസ് പറഞ്ഞു.
ശിവസേന കടുത്ത നടപടികളിലേക്ക്; മുഖ്യമന്ത്രിപദം ഇല്ലെങ്കിൽ എൻഡിഎയ്ക്ക് പുറത്തേയ്ക്കെന്ന് സൂചന