കൊലപാതക കേസില്‍ കഞ്ചിമഠാധിപതിയെ വെറുതെ വിട്ടു
പുതുച്ചേരി: വിവാദമായ ശങ്കരരാമന് കൊലക്കേസില്‍ കാഞ്ചി മഠാധിപതി അടക്കമുള്ള എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ നിലനില്‍ക്കാവുന്ന തെളിവുകള്‍ ഒന്നും തന്നെയില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഉത്തരവ്. പുതുച്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ കുറ്റ വിമുക്തരാക്കിയത്.
2004 സെപ്റ്റംബര്‍ 3 ന് ആണ് കാഞ്ചീപുരത്തെ വരദരാജസ്വാമി ക്ഷേത്ര മാനേജര്‍ ആയിരുന്ന ശങ്കര രാമന് കൊല്ലപ്പെട്ടത്. കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയും ഉപ മഠാധിപതി വിജയേന്ദ്ര സരസ്വതിയും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നു എന്ന് ശങ്കര രാമന് ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. അതോടെ അന്വേഷണം കാഞ്ചി മഠാധിപതികള്‍ക്ക് നേര്‍ക്ക് നീണ്ടു. രാജ്യം മുഴുവന്‍ ഉറ്റ് നോക്കിയ കേസില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
ആയുധ ധാരികളായ സംഘമാണ് ശങ്കരരാമനെ കൊലപ്പെടുത്തിയത്. ക്രിമിനല്‍ ഗൂഢാലോചന കുറ്റമാണ് സ്വാമിമാര്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ ആകെ 24 പ്രതികള്‍ ആണ് ഉണ്ടായിരുന്നത്.
കേസില്‍ പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഒന്നാം സാക്ഷിയും മൂന്നാം സാക്ഷിയും ആയ ശങ്കരരാമന്റെ ഭാര്യയുടേയും മകന്റേയും മൊഴികള്‍ സത്യമെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ശങ്കരരാമന് കൊല്ലപ്പെട്ടതിന് തൊട്ട് തലേദിവസം എഴുതപ്പെട്ട കത്തിനെക്കുറിച്ച് അന്വേഷിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് പരാജയപ്പെട്ടെന്നും കോടതി കുറ്റപ്പെടുത്തി.
ഒട്ടേറെ വിവാദം സൃഷ്ടിച്ച കേസായിരുന്നു ശ്ഹരരാമന് വധക്കേസ്. പ്രോസിക്യൂഷന് സാക്ഷികള്‍ കൂറുമാറിയതടക്കം വന്‍ വിവാദങ്ങളാണ് കേസ് സൃഷ്ടിച്ചത്.ഇതിനിടെ 2011 നവംബര്‍11 ന് ജയേന്ദ്ര സരസ്വതിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. വിജയേന്ദ്ര സരസ്വതി 2005 ല്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.