നിങ്ങളെ കുറിച്ചുള്ള സത്യവും ഉടൻ പുറത്തുവരും; മീ ടുവിൽ കുടുങ്ങി ബോളിവുഡിന്റെ ബിഗ് ബിയും
മുംബൈ: ബോളിവുഡിൽ ഇപ്പോൾ മീ ടു തരംഗമാണ്. ചാരം മൂടിക്കിടന്ന പല കഥകളും പുറത്തു വരുമ്പോൾ അഴിഞ്ഞു വീഴുന്നത് പ്രമുഖരുടെ മുഖം മൂടിയാണ്. ആരോപണ വിധേയകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും അതിജീവിച്ചവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് ബോളിവുഡിലെ സിനിമാ സംഘടനകളും പ്രമുഖ നടന്മാരുമെല്ലാം സ്വീകരിച്ചത്.
മീ ടു ക്യാംപെയിനിൽ ആദ്യം മൗനം പാലിക്കുകയും എന്നാൽ പിന്നീട് ശക്തമായ പിന്തുണയുമായി എത്തിയ അമിതാഭ് ബച്ചനെതിരെയാണ് പുതിയ ഭീഷണി. അമിതാഭ് ബച്ചനെക്കുറിച്ചുള്ള സത്യങ്ങൾ ഉടനെ വരുമെന്നാണ് സിനിമാ പ്രവർത്തകയായ സപ്നയുടെ മുന്നറിയിപ്പ്.
മൗനം
നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് ബോളിവുഡിൽ മീ ടു ചർച്ചകൾ സജീവമാകുന്നത്. എന്നാൽ ഈ വിഷയത്തിൽ ബോളിവുഡിന്റെ ബിഗ് ബി മൗനം പാലിക്കുകയായിരുന്നു. ആരോപണങ്ങൾക്ക് മറുപടി പറയാൻ താൻ തനുശ്രീ ദത്തയുമല്ല, നാനാ പടേക്കറുമല്ല എന്നായിരുന്നു ബിഗ് ബിയുടെ ആദ്യ പ്രതികരണം.
പിറന്നാൾ ദിനത്തിൽ
തന്റെ പിറന്നാൾ ദിനത്തിലാണ് ബിഗ് ബി മൗനം വെടിഞ്ഞ് മീ ടു തുറന്നുപറച്ചിലുകൾക്ക് പിന്തുണയുമായി എത്തുന്നത്. ഒരു സ്ത്രീയും എന്തെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റങ്ങൾ നേരിടേണ്ടി വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടങ്ങളിൽ. അത്തരം അതിക്രമങ്ങൾ അധികൃതരുടെ ശ്രദ്ധയിൽകൊണ്ടു വരികയും നടപടി ഉറപ്പാക്കുകയും ചെയ്യണം. കുട്ടികളും സ്ത്രീകളുമാണ് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾക്ക് ഇരയാകുന്നത്. അവർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം.
ബച്ചനെതിരെയും
ഇതിന് പിന്നാലെയാണ് അമിതാഭ് ബച്ചനെതിരെ സപ്ന ഭവാനി ട്വിറ്ററിൽ കുറിച്ചത്. ഇതു വരെ കേട്ടതിൽ വച്ച് ഏറ്റവും വലിയ നുണയാണിത്. പിങ്ക് എന്ന ചിത്രത്തിന് ശേഷമാണ് താങ്കൾക്ക് ഒരു സാമൂഹിക പ്രവർത്തകന്റെ പരിവേഷം കിട്ടുന്നത്. നിങ്ങളെ കുറിച്ചുള്ള സത്യങ്ങൾ ഉടനെ പുറത്ത് വരും. അതിന് ശേഷം നിങ്ങൾക്ക് നഖങ്ങൾ മതിയാവില്ല കൈകൾ മുഴുവനായും കടിക്കേണ്ട അവസ്ഥ വരുമെന്നാണ് ബിഗ് ബിക്ക് സപ്നയുടെ മുന്നറിയിപ്പ്.
കൂടുതൽ കഥകൾ
മറ്റു പല സ്ത്രീകളിൽ നിന്നും അമിതാഭ് ബച്ചൻ നടത്തിയ മോശം പെരുമാറ്റങ്ങളുടെ കഥകൾ താൻ കേട്ടിട്ടുണെന്നും, തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറയാൻ അവരും മുന്നോട്ട് വരണമെന്നും സപ്ന തന്റെ ട്വീറ്റിൽ ആവശ്യപ്പെടുന്നു. ചുരുങ്ങിയത് ഇത്തരം വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പ്രതികരണം തേടാതിരിക്കുകയെങ്കിലും ചെയ്യണമെന്ന് അവർ പറയുന്നു.
ആരാണ് സപ്ന ഭവാനി?
ബോളിവുഡിലെ തിരക്കുള്ള സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റാണ് സപ്ന ഭവാനി. ഹിന്ദി ബിഗ് ബോസ് ഷോയിൽ പങ്കെടുത്തതോടുകൂടി സാധാരണക്കാർക്കും പരിചിതമായ മുഖമായി മാറി അവർ. ഇരുപത്തിനാലാം വയസിൽ താൻ കൂട്ട ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന ഒരിക്കൽ സപ്ന ഭവാനി വെളിപ്പെടുത്തിയിരുന്നു.
ബോളിവുഡിനെ ഞെട്ടിച്ച് മീ ടു
നാനാ പടേക്കറിൽ തുടങ്ങിയ ആരോപണങ്ങൾ അമിതാഭ് ബച്ചനിൽ എത്തി നിൽക്കുകയാണ്. ബോളിവുഡിലെ പല വമ്പൻമാരും ഇതിനോടകം തന്നെ മീ ടുവിൽ കുടുങ്ങിയിരിക്കുന്നു. അലോക് നാഥ്, വികാസ് ബഹൽ, അനു മാലിക്, കൈലാഷ് ഖേർ, അങ്ങനെ ആരോപണ വിധേയരുടെ നിര നീണ്ടു പോവുകയാണ്. വലിയ പിന്തുണയാണ് ബോളിവുഡ് ക്യാംപെയിന് നൽകുന്നത്.
വായടപ്പിച്ച് ക്യംപെയിൻ
മീ ടു ചലഞ്ചിന് പിന്തുണ അറിയിക്കുന്നവർ പോലും പിന്നാലെ ആരോപണ വിധേയരാവുന്ന സ്ഥിതിയാണുള്ളത്. ആരോപണവിധേയർക്കൊപ്പം ജോലി ചെയ്യില്ലെന്ന ഹൃത്വിക് റോഷന്റെ പ്രഖ്യാപനത്തിന് പിന്നാലെ വായടപ്പിച്ച് എത്തിയത് കങ്കണ റണൗട്ടാണ്. ഹൃത്വികിനൊപ്പവും ആരും ജോലി ചെയ്യരുതെന്നായിരുന്നു കങ്കണയുടെ പരാമർശം. ഇതിന് പിന്നാലെയാണ് ബോളിവുഡിന്റെ മെഗാസ്റ്റാറിനെയും ആരോപണമുനയിൽ നിർത്തുന്നത്.
ബിപാഷയും
ഇതിനോടകം തന്നെ മീ ടു വിവാദത്തിൽ കുടുങ്ങിയ സംവിധായകൻ സാജിദ് ഖാനെതിരെ ബോളിവുഡിന്റെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ നായിക ബിപാഷ ബസുവും രംഗത്തെത്തിയിരുന്നു. നാലു വർഷങ്ങൾക്ക് മുൻപ് സാജിദ് ഖാനിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവമാണ് ബിപാഷ തുറന്നുപറയുന്നത്. സ്ത്രീകൾക്ക് അപമാനകരമായ അവസ്ഥകളാണ് സാജിദ് ഖാന്റെ ചിത്രങ്ങളിലുള്ളതെന്ന് ബിപാഷ തുറന്നടിച്ചു.
ഇന്ത്യയ്ക്ക് യു എൻ മനുഷ്യാവകാശ കൗൺസിലിൽ അംഗത്വം; മത്സരിച്ച രാജ്യങ്ങളിൽ കൂടുതൽ വോട്ടും ഇന്ത്യയ്ക്ക്
ആർത്തവ കാലത്ത് ശബരിമലയിൽ പോയാൽ സന്താനശേഷിയെ ബാധിക്കും, നടൻ ദേവന്റെ കണ്ടെത്തലിന് പൊങ്കാല