ശരദ് പവാറും ശരദ് യാദവും സോണിയയെയും രാഹുലിനേയും കണ്ടു, ദില്ലിയിൽ നിർണായക നീക്കം!
ദില്ലി: രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് മത്സരിക്കാന്‍ വരും എന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പൊടുന്നനെ മലക്കം മറിഞ്ഞിരിക്കുകയാണ്. രാഹുല്‍ വയനാട്ടിലേക്ക് വരും എന്നുളള സൂചന പോലും താന്‍ നല്‍കിയിട്ടില്ല എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരിക്കുന്നത്. ഇതുവരെ രാഹുല്‍ ഗാന്ധി മനസ്സ് തുറന്നിട്ടുമില്ല.
ഇതോടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെത്തും എന്നുളള കോണ്‍ഗ്രസുകാരുടെ പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങി. സിപിഎം പേടിയാണോ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരാതിരിക്കാനുളള കാരണം എന്ന ചോദ്യം ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. വയനാട്ടിലേക്ക് രാഹുല്‍ വരാതിരിക്കാനുളള കാരണം രണ്ട് പ്രമുഖ നേതാക്കളാണ്.
പുലി വരുന്നേ പുലി
പുലി വരുന്നേ എന്ന മട്ടിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കളും അണികളും ആര്‍ത്തലച്ച് കൊണ്ടിരുന്നത്. എന്നാലിപ്പോള്‍ പഴയ ആവേശമൊക്കെ കോണ്‍ഗ്രസുകാരില്‍ കെട്ടിരിക്കുന്നു. രാഹുല്‍ വയനാട്ടിലേക്ക് മത്സരിക്കാനെത്തില്ല എന്ന് ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്.
മൈദയുമായി കാത്തിരിപ്പ്
കോണ്‍ഗ്രസിന്റ പതിനേഴാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നിട്ടും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാത്രം പ്രഖ്യാപിച്ചിട്ടില്ല. ആദ്യം സിദ്ദിഖിന്റെ പോസ്റ്ററൊട്ടിട്ടും പിന്നെ അതിന് മുകളില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററൊട്ടിച്ചും കോണ്‍ഗ്രസുകാര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളേറെയായി.
തീരുമാനം രാഹുലിന്റേത്
ചെന്നിത്തല അടക്കമുളള നേതാക്കള്‍ ഇന്ന് തീരുമാനിക്കും നാളെ തീരുമാനിക്കും എന്ന് പറയുന്നതല്ലാതെ ഒരു തീരുമാനം ഉണ്ടായിട്ടില്ല ഇതുവരെ. ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞടുപ്പ് സമിതി യോഗത്തില്‍ വയനാട് ചര്‍ച്ചയായില്ല. തീരുമാനം രാഹുല്‍ ഗാന്ധിയുടേത് മാത്രമാണ്.
പിന്നിൽ രണ്ട് നേതാക്കൾ
രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മത്സരിപ്പിക്കാനുളള ആലോചന മുന്നോട്ട് വെച്ചത് എഐസിസി അംഗം എകെ ആന്റണിയും ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുലിനെ വയനാട്ടില്‍ നിന്ന് പിന്നോട്ട് വലിക്കുന്നതിന് പിറകിലും രണ്ട് പ്രമുഖ നേതാക്കളാണ്.
നിർണായക കൂടിക്കാഴ്ച
കോണ്‍ഗ്രസ് സഖ്യകക്ഷികളായ എന്‍സിപിയുടെ നേതാവ് ശരദ് പവാറും ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവും ആണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ ശക്തമായി എതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും നേരിട്ട് കണ്ട് അതൃപ്തി അറിയിക്കുകയായിരുന്നു.
തെറ്റായ സന്ദേശമാണ് നല്‍കുക
വയനാട്ടില്‍ ഇടതുമുന്നണിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്നത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കും എന്നാണ് ശരദ് പവാറും ശരദ് യാദവും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. വയനാട്ടില്‍ രാഹുല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ അത് തെറ്റായ സന്ദേശമാണ് നല്‍കുക എന്നും സഖ്യകക്ഷി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വയനാട് തിരഞ്ഞെടുത്തേക്കില്ല
രാഹുല്‍ സിപിഐക്കെതിരെ മത്സരിച്ചാല്‍ തിരഞ്ഞെടുുപ്പിന് ശഷം ഇടതുമുന്നണിയുമായി സഹകരിക്കുന്നതില്‍ അക്കാര്യം കല്ലുകടിയാവും. സഖ്യകക്ഷികള്‍ എതിര്‍പ്പ് അറിയച്ചതോടെ രാഹുല്‍ വയനാട് തിരഞ്ഞെടുത്തേക്കില്ല എന്ന ധാരണ ശക്തിപ്പെടുകയാണ്. എന്നാല്‍ രണ്ട് മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കാനുളള സാധ്യത നിലനില്‍ക്കുന്നുണ്ട്.
ഇടത് ശത്രുപക്ഷത്താവും
ദക്ഷിണേന്ത്യയില്‍ മത്സരിക്കാനുളള താല്‍പര്യം രാഹുല്‍ ഗാന്ധിക്കുണ്ട്. എന്നാല്‍ അത് കേരളത്തിലാകുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക എന്നാണ് കോണ്‍ഗ്രസിന്റെ തന്നെ ദേശീയ നേതാക്കള്‍ കണക്ക് കൂട്ടുന്നത്. വയനാട്ടില്‍ മത്സരിക്കുന്നത് ഇടതുപക്ഷത്തെ ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ ശത്രുപക്ഷത്ത് ആക്കിയേക്കും.
യുഡിഎഫിന് തിരിച്ചടിയാവും
ഇത്രയേറെ പ്രചാരണം നല്‍കിയ ശേഷം രാഹുല്‍ ഗാന്ധി പിന്മാറുന്നത് കേരളത്തില്‍ യുഡിഎഫിന്റെ സാധ്യതകളെ ഒന്നാകെ തന്നെ ബാധിക്കുമെന്നും കോണ്‍ഗ്രസ് ഭയക്കുന്നു. സിപിഎമ്മിനെ പേടിച്ചിട്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും പിന്മാറുന്നത് എന്ന പ്രചാരണം ഇതിനകം തന്നെ സംസ്ഥാനത്ത് ബിജെപി ഏറ്റെടുത്ത് കഴിഞ്ഞു.
ഇനി പൊട്ടിത്തെറി
മാത്രമല്ല അണികളുടെ ആവശ്യം പരിഗണിക്കാതെ സിപിഎമ്മിന്റെ നിലപാട് കണക്കിലെടുത്ത് പിന്മാറുന്നത് പ്രവര്‍ത്തകരിലും നിരാശയുണ്ടാകും. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വം കോണ്‍ഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറിയിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. ലീഗ് ഇതിനകം തന്നെ അതൃപ്തി പരസ്യമാക്കിക്കഴിഞ്ഞു.
ബിജെപിയുടെ ശതകോടീശ്വരി സ്ഥാനാർത്ഥി, ഡ്രീം ഗേൾ ഹേമമാലിനിയുടെ ആസ്തി നൂറ് കോടിക്കും മേലെ!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ