കൊലക്കേസ് പ്രതി പരാമർശം; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ ശശി തരൂർ മാനനഷ്ടക്കേസ് നൽകി
ദില്ലി: കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപമാനിച്ചെന്നാരോപിച്ച് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ക്രിമിനൽ മാന നഷ്ടക്കേസ് നൽകി. സുനന്ദാ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെടുത്തിയാണ് രവി ശങ്കർ പ്രസാദ് കൊലക്കേസ് പ്രതിയെന്ന് ശശി തരൂരിനെ വിളിച്ചത്. ട്വീറ്റ് പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ശശി തരൂർ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ശിവലിംഗത്തിലിരുന്ന തേളിനെപ്പോലെയാണ്, കൈകൊണ്ട് തട്ടിമാറ്റാനും പറ്റില്ല, ചെരുപ്പ് കൊണ്ട് തല്ലാനും പറ്റില്ല എന്ന് ഒരു ആർഎസ്എസ് നേതാവ് തന്നോട് പറഞ്ഞിരുന്നുവെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. തരൂറിന്റെ ഈ പരാമർശത്തിന് മറുപടിയായി കൊലക്കേസ് പ്രതിയായ ഒരാൾ ശിവഭഗവാനെ അപമാനിച്ചിരിക്കുന്നുവെന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്.
വക്കീൽ നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനകം മാപ്പ് പറയണമെന്ന തരൂരിന്റെ ആവശ്യം രവിശങ്കർ പ്രസാദ് അംഗീകരിച്ചിരുന്നില്ല. മാപ്പ് പറയാനോ ട്വീറ്റ് ഡിലീറ്റ് ചെയ്യാനോ താൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു രവിശങ്കർ പ്രസാദിന്റെ മറുപടി.
അതേസമയം സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നടത്തിയ പരാമർശത്തിൽ തരൂർ നൽകിയ അപകീർത്തി കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അർണബിന് സമന്‍സ് അയച്ചിരുന്നു. 2019 ഫെബ്രുവരി 28 ന് കോടതിയില്‍ ഹാജരാവണമെന്നാണ് സമന്‍സിലെ ആവശ്യം
ഭരണം പിടിക്കാൻ പിന്തുണ വേണോ? ബിജെപിയെ ഞെട്ടിച്ച് ടിആർഎസിന്റെ മറുപടി
മോദിയെ തേച്ചൊട്ടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ! ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് സോഷ്യല്‍ ലോകം