ആദ്യത്തെ നമ്പർ ചീറ്റി, ഹൗഡി മോദിയെ വിടാതെ ശശി തരൂർ, ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കുത്തിപ്പൊക്കി തരൂർ
ദില്ലി: സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ പഴി കേള്‍ക്കുന്ന ബിജെപി സര്‍ക്കാരിന് ഹൗഡി മോദി പരിപാടിയുടെ വന്‍ വിജയം താല്‍ക്കാലികമായെങ്കിലും ആശ്വാസമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ നിറയുന്നത് മോദിയുടെ അമേരിക്ക സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമാണ്.
വിദേശരാജ്യത്ത് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇത്രയും വലിയ സ്വീകരണം കിട്ടുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് എന്നാണ് ബിജെപി അനുകൂലികള്‍ വാദിക്കുന്നത്. ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കഴിഞ്ഞ ദിവസം ഒരു ശ്രമം നടത്തിയെങ്കിലും അത് ചീറ്റിപ്പോയി. തരൂര്‍ വീണ്ടും പഴയ ഫോട്ടോ കുത്തിപ്പൊക്കി രംഗത്ത് വന്നിരിക്കുകയാണ്.
നെഹ്രുവിനെ അപമാനിക്കൽ
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാരമ്പര്യത്തേയും ചരിത്രത്തേയും കുടുംബ ഭരണം എന്ന ഒറ്റ ചരടില്‍ കോര്‍ത്ത് താഴ്ത്തിക്കെട്ടാനാണ് മോദിയുടെ നേതൃത്വത്തില്‍ ബിജെപി നിരന്തരം ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്ന് വിളിക്കാവുന്ന ജവഹര്‍ലാല്‍ നെഹ്രുവിനെ നിരന്തരമായി അപമാനിക്കുന്നതില്‍ ബിജെപി അണികളും നേതാക്കളും മുന്നില്‍ തന്നെയാണ്. നരേന്ദ്ര മോദിയെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായാണ് ബിജെപി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഹൂസ്റ്റണിലെ സ്വീകരണം
അമേരിക്കയിലെ ഹൂസ്റ്റണില്‍ അരലക്ഷത്തോളം പേര് പങ്കെടുത്ത ഹൗഡി മോദി പരിപാടിയില്‍ മോദിക്ക് വന്‍ സ്വീകരണം കൂടി ലഭിച്ചതോടെ ബിജെപി അണികള്‍ ആഹ്ലാദ തിമിര്‍പ്പിലാണ്. മോദിയേക്കാള്‍ ജനപ്രിയനായ പ്രധാനമന്ത്രിയെ ഇന്ത്യ കണ്ടിട്ടില്ല എന്ന വാദത്തെ പൊളിക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂര്‍ എംപിയാണ് മുന്നോട്ട് വന്നത്. എന്നാല്‍ ട്വീറ്റ് ചെയ്ത ചിത്രം മാറിപ്പോയും അക്ഷരത്തെറ്റും വസ്തുതാപ്പിശകും വന്നതോടെ തരൂര്‍ വെട്ടിലായി.
തരൂരിന് പറ്റിയ അമളി
തുറന്ന വാഹനത്തില്‍ നെഹ്രുവും ഇന്ദിരാ ഗാന്ധിയും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇന്ദിരാ ഗാന്ധിക്ക് പകരം തരൂര്‍ ട്വീറ്റില്‍ എഴുതിയത് 'ഇന്ത്യ ഗാന്ധി' എന്നായിരുന്നു. ട്വീറ്റ് ഇങ്ങനെയാണ്: ''1954ല്‍ അമേരിക്കയില്‍ നെഹ്രുവും ഇന്ത്യ ഗാന്ധിയും. പിആര്‍ പ്രചാരണമോ എന്‍ആര്‍ഐ സംഘത്തിന്റെ മാനേജ്മെന്റോ മാധ്യമ പ്രചാരണമോ ഇല്ലാതെ എത്ര വലിയ ആവേശകരമായ ജനക്കൂട്ടമാണ് അമേരിക്കയില്‍ എന്ന് നോക്കൂ''.
അമേരിക്കയല്ല മോസ്കോ
ഇന്ദിരാ ഗാന്ധി ഇന്ത്യ ആയത് മാത്രമല്ല ട്വീറ്റിലെ അബന്ധം. തരൂര്‍ പോസ്റ്റ് ചെയ്ത ചിത്രം അമേരിക്കയില്‍ നടന്ന സംഭവത്തിന്റേതല്ല. മറിച്ച് റഷ്യയിലെ മോസ്കോയില്‍ നടന്ന റാലിയുടേതാണ്. തരൂര്‍ ട്വീറ്റില്‍ അവകാശപ്പെട്ടത് പോലെ അത് 1954ല്‍ അല്ല നടന്നത്. മറിച്ച് 1956ലാണ്. തെറ്റ് ചൂണ്ടിക്കാട്ടിയും തരൂരിനെ ട്രോളിയും നിരവധി പേരാണ് രംഗത്ത് വന്നത്. ഇതോടെ തരൂര്‍ വിശദീകരണവുമായി രംഗത്ത് വന്നു.
വിശദീകരിച്ച് തരൂർ
'താന്‍ ട്വീറ്റ് ചെയ്ത ചിത്രം അമേരിക്കയിലേത് അല്ല യുഎസ്എസ്ആറില്‍ നിന്നുളളതാണ് എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. അങ്ങനെ ആണെങ്കില്‍ തന്നെയും അത് കൊണ്ട് ഉദ്ദേശിച്ച സന്ദേശം മാറുന്നില്ല. മുന്‍ പ്രധാനമന്ത്രിമാരും വിദേശത്ത് ജനപ്രിയരായിരുന്നു. നരേന്ദ്ര മോദി ആദരിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രിക്കും രാജ്യത്തിനുമുളള ആദരവാണ്' അതെന്നാണ് തരൂര്‍ വിശദീകരിച്ചത്.
വീണ്ടും ഫോട്ടോ
തൊട്ട് പിന്നാലെ മറ്റൊരു ട്വീറ്റുമായി തരൂര്‍ വീണ്ടും എത്തി. 1949ല്‍ ജവഹര്‍ലാല്‍ നെഹ്രുവിന് അമേരിക്ക നല്കിയ സ്വീകരണത്തിന്റെ രണ്ട് ചിത്രങ്ങളാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. വലിയ ആള്‍ക്കൂട്ടത്തെ ചിത്രത്തില്‍ കാണാം. തരൂരിന്റെ ട്വീറ്റ് ഇങ്ങനെ: ആദ്യം ഒരു ചിത്രം മാറി ട്വീറ്റ് ചെയ്തുവെങ്കിലും 1949ല്‍ നമ്മുടെ പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിച്ച ചിത്രമിതാ. 1949 നവംബറില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രസംഗം കേള്‍ക്കുന്നതിന് വേണ്ടി വിസ്കോസിന് സര്‍വ്വകലാശാലയില്‍ വന്‍ ജനക്കൂട്ടം തടിച്ച് കൂട്ടിയിരിക്കുന്നു.
|
ട്വീറ്റ്
ശശി തരൂരിന്റെ ട്വീറ്റ്