ജയലളിതയുടെ ശാപം ശശികലയ്ക്ക് ഉറപ്പ്... വാക്ക് മാറ്റിയ ചിന്നമ്മ എങ്ങനെ പോയസ് ഗാര്‍ഡനില്‍? വഞ്ചനയുടെ കഥ
ഭർത്താവ് നടരാജനെ ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞായിരുന്നു ശശികല 2011 ൽ ജയലളിതയുടെ അടുത്ത് തിരിച്ചെത്തിയത്
ചെന്നൈ: 35 വര്‍ഷത്തോളം ജയലളിതയുടെ എല്ലാം എല്ലാം ആയിരുന്നു ശശികല എന്നാണല്ലോ പറയുന്നത്. ജീവിതത്തിലും രാഷ്ട്രീയത്തിലും നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ പോലും അമ്മയ്ക്ക് കൂട്ടായത് ചിന്നമ്മയാണെന്നാണ് അവകാശവാദം.
എന്നാല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റാലും ഇല്ലെങ്കിലും 'അമ്മയുടെ' ശാപം 'ചിന്നമ്മയ്ക്ക്' ഉണ്ടാകും എന്നാണ് പറയുന്നത്. അന്‍പ് തോഴിയായ ശശികലയ്ക്ക് എങ്ങനെ പുരട്ചി തലൈവിയുടെ ശാപം കിട്ടും എന്നായിരിക്കും പലരും സംശയിക്കുക.
പറഞ്ഞ വാക്ക് മാറ്റിയാല്‍ പിന്നെ ശാപം കിട്ടില്ലേ എന്നാണ് ആക്ഷേപം ഉന്നയിക്കുന്നവര്‍ പറയുന്നത്. എന്ത് വാക്കാണ് ശശികല മാറ്റിയത്?
2011 ല്‍ ശശികലയേയും ഭര്‍ത്താവ് നടരാജനേയും ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഒരു ദയയും ഇല്ലാതെയായിരുന്നു ഇത്. ജയയ്‌ക്കെതിരെ ശശികല ആഞ്ഞടിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.
എന്നാല്‍ ജയലളിതയ്‌ക്കെതിരെ ഒന്നും ഉരിയാടാന്‍ ശശികല തയ്യാറായില്ല. സ്വന്തം ഭര്‍ത്താവിനെ പോലും ഉപേക്ഷിച്ച് ജയലളിതയുടെ തണലിലേക്ക് തിരിച്ചെത്തുകയായിരുന്നു.
'അമ്മയാണ് തനിക്ക് എല്ലാം. അതുകൊണ്ട് ഭര്‍ത്താവിനെ പോലും ഉപേക്ഷിക്കാന്‍ തയ്യാറാണ്' എന്ന് പറഞ്ഞ് ശശികല ജയലളിതയ്ക്ക് കത്തയച്ചിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു. അതിന് ശേഷം നടരാജനുമായുള്ള ബന്ധം പൂര്‍ണമായും വേര്‍പെടുത്തിയ നിലയിലായിരുന്നു ശശികല.
എന്നാല്‍ ജയലളിത രോഗഗ്രസ്താകുന്നതുവരെ മാത്രമേ ഈ വാക്കിന് വിലയുണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോളോ ആശുപത്രിയില്‍ ജയലളിത ചികിത്സയിലായിരിക്കേ നടരാജന്‍ ശക്തമായി തിരിച്ചെത്തി. എന്നാല്‍ ഇക്കാര്യം ജയലളിത അറിഞ്ഞിരുന്നോ എന്ന് ആര്‍ക്കും അറിയില്ല.
ജയലളിത മരിച്ചതിന് ശേഷം നടരാജന്‍ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് കണ്ടത്. ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയെ എത്തിച്ചത് നടരാജന്‍ ആയിരുന്നു. മൃതദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ രാഹുല്‍ എത്തിയപ്പോഴും സ്വീകരിക്കാന്‍ മുന്നില്‍ നിന്നത് നടരാജന്‍ തന്നെ.
ജയലളിത ജീവനോടെയുള്ള കാലത്തായിരുന്നെങ്കില്‍ ഈ വാഗ്ദാന ലംഘനം അവര്‍ പൊറുക്കുമായിരുന്നോ എന്നാണ് ചോദ്യം. സാധ്യത വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. അതുകൊണ്ട് തന്നെയാണ് ചിലര്‍ പറയുന്നത്- അമ്മയുടെ ശാപം ചിന്നമ്മയ്ക്ക് ഉണ്ടാകും എന്ന്.
ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവരുടെ മരണ ശേഷം ആരാണ് താമസിക്കുന്നത്? ഉത്തരം ശശികലയും സംഘവും എന്ന് തന്നെയാണ്. എന്തധികാരത്തിന്റെ പുറത്താണ് ശശികല ഇപ്പോഴും പോയസ് ഗാര്‍ഡനില്‍ തുടരുന്നത് എന്നും ചോദിക്കുന്നവരുണ്ട്.
ജയലളിത വില്‍പത്രം എഴുതിയിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയൊന്നും ഇല്ല. ആകെ കൂടി ഉള്ളത് ഒരു ധനകാര്യ സ്ഥാനപനത്തില്‍ നിക്ഷേപമായ ഏഴ് ലക്ഷം രൂപയുടെ നോമിനിയായി ശശികലയെ മാനനിര്‍ദ്ദശം ചെയ്തത് മാത്രമാണ്. അപ്പോള്‍ പിന്നെ പോയസ് ഗാര്‍ഡനിലെ അടക്കമുള്ള സ്വത്തുവകകള്‍ എന്ത് അധികാരത്തിന്റെ പേരില്‍ ശശികല കൈവശം വയ്ക്കും എന്നും ചോദ്യമുണ്ട്.
ഉദ്യോഗസ്ഥ തലത്തില്‍ ജയലളിതയ്ക്ക് ഏറ്റവും വിശ്വാസവും അടുപ്പവും ഉണ്ടായിരുന്നത് മലയാളിയായ ഷീല ബാലകൃഷ്ണനോടാണ് ആയിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഷീലയെ ജയലളിത ഉപദേശകയായി നിയമിക്കുകായിരുന്നു. ആ ഷീല ബാലകൃഷ്ണനെ രാജിവപ്പിച്ച് മാറ്റി നിര്‍ത്തിയത് ജയലളിതയുടെ ആത്മാവിന് പൊറുക്കാനാവുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
ജയലളിത പാര്‍ട്ടിയില്‍ നിന്നും അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തിയവര്‍ ആയിരുന്നു സൈദി ദുരൈ സ്വാമിയും ശെങ്കോട്ടിയലും എല്ലാം. എന്നാല്‍ പാര്‍ട്ടിയില്‍ സര്‍വ്വശക്തയായതിന് ശേഷം വരെ രണ്ട് പേരേയും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരായി നിയമിക്കുകയാണ് ശശികല ചെയ്തത്. ഇത് ജയലളിതയോട് കാണിച്ച വഞ്ചനയല്ലേ എന്നും ചോദിക്കുന്നവരുണ്ട്.