ശശികല പുറത്തേക്ക്.. കാല് വാരിയവർ ഭീതിയിൽ.. വിടാതെ ജയലളിതയുടെ മരണം!
ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നാലെ അരക്ഷിതാവസ്ഥയിലായ തമിഴ്‌നാട് രാഷ്ട്രീയം ഇതുവരെ പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. പളനിസ്വാമിയും പനീര്‍ശെല്‍വവും ഒരുമിച്ചപ്പോള്‍ ശശികല പക്ഷം വിമതരായി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണെങ്കിലും ടിടിവി ദിനകരന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വികെ ശശികല തന്നെയാണ്. ജയിലില്‍ നിന്നും ചിന്നമ്മ പുറത്തിറങ്ങുക കൂടിയുണ്ടായാല്‍ അങ്കം പൊടിപാറും. അതിന് സാധ്യത തെളിയുകയാണ്.

രാജകീയവാസം
പരപ്പന അഗ്രഹാര ജയിലില്‍ ശശികല സുഖജീവിതം നയിക്കുകയാണ് എന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. ജയിലിനകത്ത് നിന്നും പുറത്ത് പോയി ഷോപ്പിംഗ് നടത്തുന്നതായും എംഎല്‍എമാരെ വരെ കാണുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കാല് വാരിയവർ
ശശികല ജയിലില്‍ പോയതിന് ശേഷമാണ് അണ്ണാ ഡിഎംകെയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. വിശ്വസ്തനായ എടപ്പാടി പളനിസ്വാമി കാല് വാരുകയും ശത്രുപക്ഷത്തെ പനീര്‍ശെല്‍വത്തെ കൂടെക്കൂട്ടുകയും ചിന്നമ്മയേയും ദിനകരനേയും പുറത്താക്കുകയുമുണ്ടായി.

ജയിലിലും ശക്ത
പളനിസ്വാമി പക്ഷത്തെ എംഎല്‍എമാരെ മറുകണ്ടം ചാടിച്ചതിലുള്‍പ്പെടെ ജയിലില്‍ കിടക്കുന്ന ചിന്നമ്മയ്ക്ക് പങ്കുണ്ട്. ജയിലിനകത്ത് ഇത്രയും ശക്തയായ ശശികല ജയിലിന് പുറത്തിറങ്ങിയാല്‍ പളനിസ്വാമിയും പനീര്‍ശെല്‍വവും കുറച്ചേറെ വിയര്‍ക്കാന്‍ സാധ്യതയുണ്ട്.

ജയിലിന് പുറത്തേക്ക്
ജയിലിന് പുറത്തേക്ക് ശശികലയ്ക്ക് വഴി തുറക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശശികലയുടെ ഭര്‍ത്താവ് എം നടരാജന്റെ ആരോഗ്യസ്ഥിതി മോശമായതോടെയാണ് ശശികലയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാനുള്ള അവസരമൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടരാജൻ ഗുരുതരാവസ്ഥയിൽ
നടരാജന്റെ ആരോഗ്യസ്ഥിതി മോശമായ സ്ഥിതിക്ക് ശശികലയ്ക്ക് പരോള്‍ ലഭിച്ചേക്കും എന്നാണ് അറിയുന്നത്. ശശികലയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണ് എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

ഗുരുതര കരൾരോഗം
എഴുപത്തിനാലുകാരനായ ശശികലയുടെ ഭര്‍ത്താവ് കരള്‍ സംബന്ധമായ രോഗത്തിനാണ് ചെന്നെയിലെ ഗ്ലെനീഗിള്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സിച്ചാലും ഭേദമാകാത്ത കരള്‍ വീക്കമാണ് ഇദ്ദേഹത്തിനെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടിയന്തര ശസ്ത്രക്രിയ
നിലവില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടരാജന് കിഡ്‌നി തകരാറുണ്ടെന്നും ശ്വാസകോശ ചുരുക്കമുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര ശസ്ത്രക്രിയ ശിവരാജന് ആവശ്യമുണ്ടെന്നും പറയുന്നു.

ജയലളിതയുടെ മരണം
ഈ സാഹചര്യത്തിലാണ് ഭാര്യ ശശികലയ്ക്ക് പരോള്‍ നേടി പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൂടാതെ ജയലളിതയുടെ മരണത്തിലെ അന്വേഷണവും ശശികലയെ കാത്തിരിക്കുന്നുണ്ട്.

അന്വേഷണം പ്രഖ്യാപിച്ചു
ജയലളിതയുടെ മരണം സ്വാഭാവികമല്ലെന്നും പിന്നില്‍ ശശികല ആണെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷനാണ് അന്വേഷണം നടത്തുക.

വിവാദ വെളിപ്പെടുത്തൽ
ജയലളിതയുടെ മരണം സംബന്ധിച്ച് പളനിസ്വാമി മന്ത്രിസഭയിലെ അംഗമായ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ജയലളിതയുടെ അസുഖ വിവരങ്ങള്‍ അണ്ണാഡിഎംകെ നേതാക്കള്‍ മറച്ച് വെച്ചത് ശശികലയേയും കൂട്ടരേയും ഭയന്നാണ് എന്നാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്.












Click it and Unblock the Notifications