ശശികല ജയില്‍ മോചിതയാകുന്നു... ബിജെപിക്കൊപ്പം ചേരുമോ? തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറിയും
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല ജയില്‍ മോചിതയാകുന്നുവെന്ന് വിവരം. ബിജെപി നേതാവാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2017ല്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതാണ് ശശികലയെ. നിലവില്‍ അവര്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്. അടുത്ത ഫെബ്രുവരിയിലാണ് ശിക്ഷാ കാലാവധി തീരുക.
എന്നാല്‍ ആഗസ്റ്റ് 15ന് മുമ്പ് ശശികല മോചിതയാകുമെന്ന് ബിജെപി നേതാവ് പറയുന്നു. ശശികല പുറത്തുവന്നാല്‍ എന്ത് സംഭവിക്കും. ബിജെപി ശശികലയെ വച്ച് നേട്ടം കൊയ്യുമെന്നാണ് ഒരു അഭിപ്രായം. പക്ഷേ, ശശികല ജയിലിലേക്ക് പോകും മുമ്പ് ചെയ്ത പ്രതിജ്ഞ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകള്‍ ഇങ്ങനെ...

നാല് വര്‍ഷം മുമ്പ്
നാല് വര്‍ഷം മുമ്പ് ശശികല ജയിലിലേക്ക് പോകുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമല്ല തമിഴ്നാട്ടില്‍. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ വേളയില്‍ തന്നെയാണ് ശശികലയുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ ബിജെപി നേതാവ് ഡോ. ആശീര്‍വാദം ആചാരി പറയുന്നു ആഗസ്റ്റ് 15ന് മുമ്പ് ശശികല മോചിതയാകുമെന്ന്.

ശശികലയുടെ ശപഥം
ശശികല ജയിലിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ മുമ്പ് ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു. താന്‍ തിരിച്ചുവന്ന് എഐഎഡിഎംകെയുടെ നേതൃപദവി ഏറ്റെടുക്കുമെന്നായിരുന്നു ശപഥം. എന്നാല്‍ അവര്‍ ജയിലിലേക്ക് പോയതോടെ പാര്‍ട്ടിയില്‍ കടുത്ത ഭിന്നതയുണ്ടായി. ആഴ്ചകള്‍ക്ക് ശേഷം ഭിന്ന ചേരികള്‍ ഒന്നാകുകയും ചെയ്തു.

ശശികല അപ്രസക്തമായത് ഇങ്ങനെ
ശശികല മുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ് എടപ്പാടി പളനിസ്വാമി. ജയലളിതക്കൊപ്പം നിന്നിരുന്ന നേതാവാണ് ഒ പന്നീര്‍ശെല്‍വം. ഈ രണ്ട് പക്ഷം കടുത്ത ഭിന്നതയിലായിരുന്നെങ്കിലും പിന്നീട് ഒന്നായി. അതോടെ ശശികല അപ്രസക്തമാകുകയായിരുന്നു.

രണ്ടു സാധ്യതകള്‍ ഇങ്ങനെ
ശശികല നിലവിലെ സാഹചര്യത്തില്‍ തിരിച്ചെത്തിയാല്‍ തമിഴ്നാട് ഭരണകക്ഷിയില്‍ സ്വാധീനം ചെലുത്താന്‍ സാധ്യത കുറവാണ്. പളനിസ്വാമി, പനീര്‍ശെല്‍വം വിഭാഗങ്ങള്‍ അവരെ അടുപ്പിക്കില്ല. മറ്റൊരു സാധ്യത ബന്ധു ടിടിവി ദിനകരന്റെ കൂടെയുള്ള പുതിയ നീക്കമാണ്. എന്നാല്‍ അതിന് മുമ്പ് ശശികലയെ ബിജെപി കൂടെ ചേര്‍ക്കുമെന്നാണ് മറ്റൊരു അഭിപ്രായം.

ബിജെപിക്ക് നിര്‍ണായകം
ദ്രാവിഡ രാഷ്ട്രീയത്തില്‍ ഇതുവരെ കാലുറപ്പിക്കാന്‍ പറ്റാത്ത ദേശീയ പാര്‍ട്ടിയാണ് ബിജെപി. കേരളത്തില്‍ ഒരു സീറ്റ് ബിജെപിക്ക് ലഭിച്ചെങ്കിലും തമിഴ്നാട്ടില്‍ ഒന്നുപോലും നേടാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാണ്. ശശികലയെ കൂടെ ചേര്‍ക്കാന്‍ ബിജെപി ശ്രമിക്കും.
Recommended Video

തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ്
അടുത്ത വര്‍ഷം മെയ് മാസത്തിലാകും തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്. ശശികല ശിക്ഷാകാലവധി പൂര്‍ത്തിയാക്കി ജയില്‍മോചിതയാകുകയാണെങ്കില്‍ ഫെബ്രുവരിയിലാണ് മോചനമുണ്ടാകുക. അതായത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേളയിലാകും ശശികല പുറത്തിറങ്ങുക എന്ന് ചുരുക്കം.

ജയലളിതയും കരുണാനിധിയുമില്ല
ജയലളിതയും കരുണാനിധിയുമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് തമിഴ്നാട്ടില്‍ വരുന്നത്. നിയമ പ്രകാരം ശശികലയ്ക്ക് അടുത്ത ആറ് വര്‍ഷത്തേക്ക് കൂടി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല. പക്ഷേ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.

ശശികലയുടെ നീക്കം ഇങ്ങനെയാകും
ശശികല എഐഎഡിഎംകെയുടെ നേതൃത്വം ഏറ്റെടുക്കുന്നത് നിലവിലെ നേതാക്കള്‍ തടയും. എന്നാല്‍ ശശികലയോട് താല്‍പ്പര്യമുള്ള ഒട്ടേറെ എംഎല്‍എമാരും നേതാക്കളും തമിഴ്നാട്ടിലുണ്ട്. എഐഎഡിഎംകെയിലും ദിനകരന്റെ എഎംഎംകെ പാര്‍ട്ടിയിലുമായി ചിതറിക്കിടക്കുകയാണിവര്‍. ഇവരെ ഒരു കുടക്കീഴില് കൊണ്ടുവരാനാകും ശശികലയുടെ നീക്കം.

തേവര് സമുദായത്തിന്റെ ശക്തി
ശശികലയെ നേതാവായി പ്രഖ്യാപിച്ച വ്യക്തിയാണ് അനന്തരവനായ ടിടിവി ദിനകരന്. ഒരു പക്ഷേ ശശികല ഇദ്ദേഹത്തോടൊപ്പം ചേരും. ശശികലയുടെ തേവര് സമുദായത്തിന് ശക്തമായ സ്വാധീനമാണ് എഐഎഡിഎംകെയിലുള്ളത്. ഈ പാര്‍ട്ടിയിലെ നേതാക്കള്‍ ശശികലക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എഎംഎംകെയില്‍ ചേരാനും സാധ്യത കൂടുതലാണ്.

ഡിഎംകെ തരംഗം
അടുത്ത തിരഞ്ഞെടുപ്പില്‍ ഡിഎംകെ തരംഗമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ബിജെപി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. രജനികാന്തിന്റെ പാര്‍ട്ടിയും അടുത്ത തിരഞ്ഞെടുപ്പിലുണ്ടാകും. കൂടാതെ കമല്‍ഹാസന്റെ പാര്‍ട്ടിയും. ഒട്ടേറെ കക്ഷികള്‍ക്കിടയില്‍ വോട്ടുകള്‍ ഭിന്നിക്കുമ്പോള്‍ ആര് നേട്ടം കൊയ്യുമെന്നതാണ് പ്രധാന ചോദ്യം.

ബിജെപിയുടെ നീക്കം
ശശികലയുടെ പക്ഷത്തേയോ രജനികാന്തിന്റെ പക്ഷത്തേയോ കൂടെ ചേര്‍ക്കാന്‍ ബിജെപി ശ്രമിക്കുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഏതെങ്കിലും ദ്രാവിഡ വിഭാഗത്തിനൊപ്പം നില്‍ക്കാതെ ഒറ്റയ്ക്കുള്ള മുന്നേറ്റം തമിഴ്നാട്ടില്‍ ഏറെ ശ്രമകരമാണ്. എഐഎഡിഎകെ നേരത്തെ ബിജെപിയോട് അടുപ്പം പുലര്‍ത്തുന്നവരാണ്. അതുകൊണ്ടുതന്നെ ശശികലയുടെ പക്ഷത്തെ കൂടെ നിര്‍ത്താന്‍ ശ്രമിക്കാനാണ് സാധ്യത.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications