എൻഡിഎയ്ക്ക് 300 മുതൽ 310 വരെ സീറ്റുകൾ, കൂറ്റൻ വിജയമെന്ന് പ്രവചനം.. ദയനീയം കോൺഗ്രസ്!
Recommended Video
ജയ്പൂര്‍: രാജ്യം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ബിജെപിയും കോണ്‍ഗ്രസും വലിയ കണക്ക് കൂട്ടലുകളിലാണ്. ഇരുകൂട്ടര്‍ക്കും ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും മുന്നില്‍ ഇല്ല.
രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും മുഖാമുഖം വരുന്ന പോരാട്ടത്തില്‍ ആര് വിജയിക്കും എന്നറിയാന്‍ മെയ് 23 വരെ കാത്തിരിക്കണം. അതിനിടെ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ കൊഴുക്കുന്നുണ്ട്. ബിജെപിയുടെ കൂറ്റന്‍ വിജയമാണ് വാതുവെപ്പ് വിപണികള്‍ പ്രവചിച്ചിരിക്കുന്നത്.
രാജ്യം ആര്‍ക്കൊപ്പം നില്‍ക്കും
നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം വട്ടം അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയില്‍ ഉളളത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനാകട്ടെ അധികാരം തിരിച്ച് പിടിക്കുകയും വേണം. 2019ല്‍ രാജ്യം ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാന്‍ ഇനി കുറച്ച് നാളുകള്‍ കൂടി കാത്തിരുന്നാല്‍ മതി.
ബലാക്കോട്ടിന് മുൻപും ശേഷവും
ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നും അതല്ല കോണ്‍ഗ്രസാണ് നേട്ടമുണ്ടാക്കുക എന്നും പല പ്രവചനങ്ങള്‍ പുറത്ത് വന്നു കഴിഞ്ഞു. എന്നാല്‍ പുല്‍വാമയ്ക്കും ബലാക്കോട്ടിനും മുന്‍പും ശേഷവും ഉളള പ്രവചനങ്ങളില്‍ വലിയ വ്യത്യാസമാണ് ഇതുവരെയുണ്ടായിരിക്കുന്നത്.
കുതിച്ച് കയറി മോദി
പുല്‍വാമയ്ക്ക് മുന്‍പ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ആയിരുന്നു മുന്‍തൂക്കം. എന്നാല്‍ ബലാക്കോട്ടിന് ശേഷം മോദിയുടേയും ബിജെപിയുടേയും കുതിച്ച് കയറ്റമാണ് തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ പ്രവചിച്ചിക്കുന്നത്. വാതുവെയ്പ്പ് വിപണിയ്ക്കും പ്രിയം ബിജെപിയോടും നരേന്ദ്ര മോദിയോടും തന്നെ.
വാതുവെപ്പുകാരുടെ പ്രവചനം
തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ നടത്തി പ്രശസ്തമാണ് രാജസ്ഥാനിലെ ജോധ്പൂരിന് അടുത്തുളള പലോഡിയിലുളള സട്ടാ മാര്‍ക്കറ്റ്. പന്തയം കൊഴുക്കുമ്പോള്‍ ഇവിടുട്ടെ വാതുവെപ്പുകാര്‍ പണം ബെറ്റ് വെച്ചിരിക്കുന്നത് ബിജെപിയുടേയും നരേന്ദ്ര മോദിയുടേയും കൂറ്റന്‍ വിജയം പ്രവചിച്ച് കൊണ്ടാണ്.
300 മുതൽ 310 വരെ
ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 250 സീറ്റുകള്‍ ലഭിക്കും എന്നാണ് ഇവിടുത്തെ പ്രവചനം. എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നും എന്‍ഡിഎയ്ക്ക് ഇത്തവണ 300 മുതല്‍ 310 വരെ സീറ്റുകളില്‍ വിജയം ഉറപ്പാണെന്നുമാണ് സട്ടാ മാര്‍ക്കറ്റിലെ പ്രവചനം.
മോദിക്ക് ശക്തി കൂടി
പുല്‍വാമ ഭീകരാക്രമണവും ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയുമാണ് ബിജെപിയുടെ കൂറ്റന്‍ വിജയത്തിന് കാരണമാവുക എന്നും ഇവര്‍ പ്രവചിക്കുന്നു. മിന്നാലാക്രമണം ബിജെപിക്ക് വലിയ ഗുണം ചെയ്യും. മാത്രമല്ല ഇതോടെ നരേന്ദ്ര മോദി കൂടുതല്‍ ശക്തനായ നേതാവായി മാറിയെന്നും സട്ടാ മാര്‍ക്കറ്റിലെ വാതുവെപ്പുകാര്‍ പറയുന്നു.
മൂക്കും കുത്തി വീണ് കോൺഗ്രസ്
കോണ്‍ഗ്രസിന് ഇത്തവണ 72 മുതല്‍ 74 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കാന്‍ സാധ്യതയുളളൂ എന്നാണ് മറ്റൊരു പ്രവചനം. ബലാക്കോട്ട് മിന്നാലാക്രമണത്തിന് മുന്‍പ് സട്ടാ മാര്‍ക്കറ്റിലെ പ്രവചനം കോണ്‍ഗ്രസിന് 100 സീറ്റുകളോളം ഇത്തവണ ലഭിച്ചേക്കും എന്നതായിരുന്നു.
മിന്നലാക്രമണത്തിന് മുന്‍പും
പാകിസ്താനിലെ മിന്നലാക്രമണത്തിന് മുന്‍പും സട്ടാ മാര്‍ക്കറ്റിലെ വാതുവെപ്പുകാര്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും ഒപ്പം തന്നെ ആയിരുന്നു. എന്നാല്‍ 200 സീറ്റുകള്‍ മാത്രമായിരുന്നു ബിജെപിക്ക് അന്ന് പ്രവചിച്ചിരുന്നത്. എന്‍ഡിഎയ്ക്ക് 280 സീറ്റുകളും പ്രവചിക്കുകയുണ്ടായി.
രാജസ്ഥാനിലെ പ്രവചനം
എന്നാല്‍ മിന്നാലാക്രമണത്തിന് ശേഷം പ്രവചനങ്ങളെല്ലാം മാറി. ബിജെപി വന്‍ കുതിച്ച് ചാട്ടമാണ് നടത്തിയിരിക്കുന്നത്. ബിജെപിക്ക് വലിയ സ്വാധീനമുളള സംസ്ഥാനമായ രാജസ്ഥാനില്‍ ആകെ 25 ലോക്‌സഭാ സീറ്റുകളാണ് ഉളളത്. 18 മുതല്‍ 20 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും സട്ടാ മാര്‍ക്കറ്റ് പ്രവചിക്കുന്നു.
ജനപ്രീതി ഇടിഞ്ഞു
ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ പുറത്ത് വന്ന ഒരു സര്‍വ്വേയും കോണ്‍ഗ്രസോ യുപിഎയോ നേട്ടമുണ്ടാക്കും എന്ന് പറയുന്നില്ല. മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ഇടിയുകയും ചെയ്യുന്നു. അതേസമയം മോദിക്കും ബിജെപിക്കും അഭിപ്രായ സര്‍വ്വേകളില്‍ വച്ചടി വച്ചടി കയറ്റമാണ്.