സൗദി അറേബ്യയും ഇറാഖും തന്നെ ശരണം; റഷ്യയെ കൈവിട്ട് ഇന്ത്യയും..ക്രൂഡ് ഓയിൽ ഇറക്കുമതി വെട്ടിക്കുറക്കും
റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ചേക്കുമെന്ന് റിപ്പോർട്ട്. യുഎസും യൂറോപ്പും റഷ്യയ്ക്ക് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം. റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ സ്വകാര്യ ഉപഭോക്താക്കളായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മോസ്കോയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി ഗണ്യമായി കുറയ്ക്കാൻ പദ്ധതിയിടുന്നതായി റിഫൈനറി വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. പൊതുമേഖലാ റിഫൈനറികളും എണ്ണ വാങ്ങുന്നത് പുനഃപരിശോധിക്കുകയാണെന്നാണ് സൂചന.
റഷ്യയിലെ പ്രധാന ഊർജ്ജ സ്ഥാപനങ്ങളായ റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്ക് മേൽ യുഎസും സഖ്യകക്ഷികളും അടുത്തിടെ അധിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. യുക്രെയ്നിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ ആഴ്ച ബ്രിട്ടനും ഈ രണ്ട് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. അതേസമയം യുഎസ് സമ്മർദ്ദത്താൽ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് വെട്ടിച്ചുരുക്കിയാൽ ഏഷ്യൻ ഡിമാൻഡ് യുഎസ് ക്രൂഡിലേക്ക് തിരിയുകയും അറ്റ്ലാന്റിക് വില വർദ്ധിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയുടെ പൊതുമേഖലാ റിഫൈനറികൾ തങ്ങളുടെ ക്രൂഡ് ഷിപ്പ്മെന്റുകളൊന്നും റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിൽ നിന്നോ ലുക്കോയിലിൽ നിന്നോ നേരിട്ട് വരുന്നില്ലെന്ന് ഉറപ്പാക്കാൻ വിതരണ ക്രമീകരണങ്ങൾ പുനഃപരിശോധിച്ച് തുടങ്ങിയതായി റോയിറ്റേഴ്സ് റിപ്പോർട്ടിൽ പറയുന്നു. 2022 മുതൽ റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളിലൊന്ന് റിലയൻസ് ഇൻഡസ്ട്രീസ് ആണ്. ഇന്ത്യൻ സർക്കാരിന്റെ നയപരമായ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് തങ്ങളുടെ വാങ്ങൽ രീതി ക്രമീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും വർദ്ധിച്ചുവരുന്ന പാശ്ചാത്യ ഉപരോധങ്ങൾ കാരണം ഇറക്കുമതി കുറയ്ക്കാൻ റിലയൻസ് ഉദ്ദേശിക്കുന്നതായും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി റഷ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. പാശ്ചാത്യ രാജ്യങ്ങൾ വാങ്ങലുകൾ കുറച്ചപ്പോൾ ഇന്ത്യൻ റിഫൈനറികൾക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിച്ചതാണ് ഇതിന് കാരണം. എന്നിരുന്നാലും, കർശനമായ ഉപരോധങ്ങളും യുഎസിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന സമ്മർദ്ദവും കാരണം, ഇന്ത്യൻ റിഫൈനറികൾക്ക് ഇപ്പോൾ മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും മറ്റ് വിതരണക്കാരെ ആശ്രയിക്കേണ്ടി വന്നേക്കാം. റഷ്യയ്ക്ക് മുൻപ് ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. നിലവിലും പശ്ചിമേഷ്യയിൽ നിന്നുള്ള ഏറ്റവും വലിയ വിതരണക്കാർ ഇവരാണ്. കുവൈറ്റ്, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ എണ്ണ ഉറവിടങ്ങളിൽ ഉൾപ്പെടുന്നുണ്ടെങ്കിലും, ഇവയുടെ ഓരോന്നിന്റെയും പങ്ക് 5% ൽ താഴെയാണ്.
ഇന്ത്യ വീണ്ടും പശ്ചിമേഷ്യൻ ക്രൂഡ് ഓയിലിനെ വലിയ തോതിൽ ആശ്രയിക്കാൻ തുടങ്ങിയാൽ അത് രാജ്യത്തിന് കടുത്ത വെല്ലുവിളിയാകും. 2022-ന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ച് പോവുകയാണെങ്കിൽ ഇറക്കുമതിയുടെ 60 ശതമാനത്തിലധികം ഈ മേഖലയിൽ നിന്നാകും. നിലവിലെ ആഗോള ഉപരോധങ്ങളും പ്രാദേശിക അരക്ഷിതാവസ്ഥയും കണക്കിലെടുക്കുമ്പോൾ ഇത് ഇന്ത്യയെ വലിയ ഭൗമരാഷ്ട്രീയ, സാമ്പത്തിക, വിതരണ ശൃംഖല പ്രതിസന്ധികളിലേക്ക് നയിച്ചേക്കാം.
ക്രൂഡ് ഓയിൽ വില ഉയർന്നു
ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി പുനഃപരിശോധിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ മൂന്ന് ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തി. ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 1.94 ഡോളർ വർദ്ധിച്ച് 64.53 ഡോളറിലെത്തി. അതുപോലെ, യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (WTI) ക്രൂഡ് വില ബാരലിന് 1.89 ഡോളർ വർദ്ധിച്ച് 60.39 ഡോളറായി. പുതിയ ഉപരോധങ്ങളും റഷ്യൻ എണ്ണയുടെ കയറ്റുമതിയിലുണ്ടായ കുറവും ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്കയാണ് ഈ വിലവർദ്ധനവിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.












Click it and Unblock the Notifications