ആ നേട്ടം സൗദി അറേബ്യക്കും ഇറാഖിനും ലഭിച്ചേക്കില്ല: കൂടുതല്‍ ക്രൂഡ് ഓയിലിനായി മറ്റൊരു രാജ്യത്തേക്ക് ഇന്ത്യ
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറഞ്ഞതോടെ സൗദി അറേബ്യയും ഇറാഖും അടങ്ങുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ശക്തമാണ്. പൊതുമേഖലയില്‍ പ്രവർത്തിക്കുന്ന ചില റിഫൈനികള്‍ കൂടുതല്‍ ക്രൂഡ് ഓയിലിനായി ഈ രാജ്യങ്ങളുമായി ചർച്ച ആരംഭിച്ചതായും സൂചനയുണ്ടായിരുന്നു. എന്നാല്‍ പശ്ചിമേഷ്യയേക്കാള്‍ ഗയാനയിലേക്കാണ് അധിക ഗ്രൂഡ് ഓയിലിനായി ഇന്ത്യ പ്രധാനമായും ഉറ്റുനോക്കുന്നത് ഗയാനയേയാണ്.
എസ് ആന്‍ഡ് പി ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്സ് അനുസരിച്ച് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകത അടുത്ത വർഷം വളരെ അധികം ഉയർന്നേക്കും. ഇറക്കുമതിയിലെ വൈവിധ്യവത്കരണം കാരണം പശ്ചിമേഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞേക്കാമെന്ന് എസ് ആന്‍ഡ് പി പറയുന്നു. "ഇറക്കുമതി സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം കാരണം ഇന്ത്യയിലേക്കുള്ള മിഡിൽ ഈസ്റ്റേൺ ക്രൂഡ് കയറ്റുമതിയുടെ പങ്ക് കുറച്ച് കുറയാൻ സാധ്യതയുണ്ട്." എസ് ആന്‍ഡ് പി ഇൻസൈറ്റ്സിലെ സൗത്ത് ഏഷ്യ ഓയിൽ റിസർച്ച് ലീഡ് അഭിഷേക് രഞ്ജൻ പറഞ്ഞു.

2024 ജനുവരി മുതൽ സെപ്റ്റംബർ വരെ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ പ്രതിദിനം 1.7 ദശലക്ഷം ബാരൽ (mb/d) ആയിരുന്നു. അതായത് മൊത്തം ഇറക്കുമതിയുടെ 40 ശതമാനത്തിലധികം വരും ഇത്. 940,000 ബി/ഡിയുമായി ഇറാഖ് രണ്ടാമതും സൗദി അറേബ്യ (623000 ബി/ഡി) മൂന്നാമതുമെത്തി. ജനുവരി-സെപ്റ്റംബർ കാലയളവിൽ യുഎസിൽ നിന്നുള്ള ഇറക്കുമതി 215000 ബി/ഡി ആയിരുന്നു. ഇതോടെ യുഎഇക്ക് ശേഷം (423000 ബി/ഡി) ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്ന അഞ്ചാമത്തെ വലിയ വിതരണക്കാരായി യുഎസ് മാറി.
രാജ്യത്തെ റിഫൈനറികളുടെ ശുദ്ധീകരണ ശേഷി അടുത്തിടെ വലിയ തോതില്‍ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏതാനും ചില രാജ്യങ്ങളെ മാത്രം അമിതമായി ആശ്രയിക്കുന്നതിന് പകരം ക്രൂഡ് ഇറക്കുമതി വൈവിധ്യവത്കരിക്കാനാണ് കേന്ദ്ര സർക്കാർ തന്നെ നിർദേശം നല്‍കിയിരിക്കുന്നത്. അടുത്തിടെ നടന്ന നരേന്ദ്ര മോദിയുടെ ഗയാനയിലേക്കുള്ള ആദ്യ സന്ദർശനത്തില്‍ ഊർജ്ജ വിതരണം പ്രധാന ചർച്ചാ വിഷയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ അമേരിക്കൻ വിതരണക്കാരുമായി ഇന്ത്യന്‍ കമ്പനികള്‍ ദീർഘകാല ക്രൂഡ് ഓയിൽ ഇറക്കുമതി കരാറിനായുള്ള ചർച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.
ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അടുത്ത കാലത്തായി ഡിമാന്‍ഡ് വലിയതോതില്‍ വർദ്ധിച്ചതോടെ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ സ്രോതസ്സുകളിൽ നിന്നെല്ലാം ക്രൂഡ് ഓയില്‍ വാങ്ങുകയെന്ന നയത്തിലേക്ക് ഇന്ത്യ മാറി. പാശ്ചാത്യ ഉപരോധം ഉണ്ടായിട്ടും വിലക്കിഴിവ് ലഭിച്ചപ്പോള്‍ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത് ഈ നയത്തിന്റെ ഭാഗമായാണ്.
ചെറിയ രാജ്യമാണെങ്കിലും വലിയ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് ഗയാന. ഒപെക് ഇതര എണ്ണ ഉൽപാദനത്തിൻ്റെ ഏറ്റവും നിർണായകമായ വളർച്ചാ മേഖലയായും ഗയാനയെ ഇന്ത്യ കാണുന്നു. ഇത് ആഗോള എണ്ണ വിതരണ മേഖലയിലെ ഒഴിച്ച് കൂടാനാകാത്ത ശക്തിയായി രാജ്യത്തെ മാറ്റും. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയെ സംബന്ധിച്ച് ഈ സാഹചര്യത്തില്‍ ഗയാനയുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കല്‍ നയപരമായ നീക്കമാണ്. ഈ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ചവിട്ട് പടിയായിരുന്നു നരേന്ദ്രമോദിയുടെ ഗയാന സന്ദർശനം.












Click it and Unblock the Notifications