ഞങ്ങളുമുണ്ടെന്ന് സൗദിയും യുഎഇയും: മഹാരാഷ്ട്രന്‍ തീരത്തെ വമ്പന്‍ ക്രൂഡ് പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യം
വിലക്കിഴിവ് ലഭിക്കുന്നിടത്തോളം കാലം റഷ്യയിൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. റഷ്യന്‍ റിഫൈനറികള്‍ക്കും നൂറിലേറെ ചരക്ക് കപ്പലുകള്‍ക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഹർദീപ് സിംഗ് പുരി നിലപാട് വ്യക്തമാക്കിയതെന്നതാണ് ശ്രദ്ധേയം.
2022 ഫെബ്രുവരി വരെ ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി വിഹിതം 0.2 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 30 ശതമാനത്തോളമാണ്. നല്ല വിലക്കിഴിവിലാണ് റഷ്യയില്‍ നിന്നും ഇപ്പോഴും ക്രൂഡ് ഓയില്‍ ലഭിക്കുന്നത്. വിലക്കിഴിവ് ആര് തരുന്നോ അവിടെ നിന്നും ഞങ്ങള്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുമെന്നും കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി വ്യക്തമാക്കി.

എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുമായുള്ള ദീർഘകാല ഇടപാടുകൾക്കും സ്പോട്ട് ഡീലുകൾക്കും സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഏത് തരത്തിലുള്ള ഡീലുകളാണോ ഉചിതം അതിന് അനുസരിച്ച് നീങ്ങും എന്നതാണ് ഇന്ത്യന്‍ നയം. കൂടുതല്‍ ഇടപാടുകളും ഡോളറിലാണ് നടന്നതെങ്കിലും ചില ഇടപാടുകള്‍ പ്രാദേശിക കറന്‍സിയിലും നടന്നു. ചില നിർമ്മാതാക്കള്‍ വിതരണത്തില്‍ കുറവ് വരുത്തിയെങ്കില്‍ വിപണിയില്‍ ആവശ്യത്തിന് എണ്ണ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ റിഫൈനറി പ്രൊജക്ടിന്റെ പദ്ധതികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ മൂന്ന് ദേശീയ എണ്ണക്കമ്പനികൾ ചേർന്ന് 2017-ലാണ് സംയുക്ത സംരംഭമായ രത്നഗിരി റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (ആർആർപിസിഎൽ) രൂപീകരിക്കുന്നത്.
സംയോജിത റിഫൈനറി, പെട്രോകെമിക്കൽസ് കോംപ്ലക്സ് എന്നിവയാണ് ഇവിടെ സജ്ജീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
സൗദി അരാംകോ (എസ്എ), അബുദാബി നാഷണൽ ഓയിൽ കമ്പനി എന്നിവരും ഈ പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. റിഫൈനറിയിലെ ക്രൂഡ് ഓയില്‍ ശുദ്ധീകരണ ശേഷി പ്രതിവർഷം 310 ദശലക്ഷം മെട്രിക് ടൺ വരെ ഉയർത്താന്‍ ഇന്ത്യക്ക് പദ്ധതികളുണ്ടെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യന്‍ ക്രൂഡ് ഓയില്‍ കമ്പനികള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും ഏർപ്പെടുത്തിയ പുതിയ ഉപരോധം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണത്തെ വലിയ തോതില്‍ ബാധിച്ചേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഗാസ്‌പ്രോം നെഫ്റ്റ്, സര്‍ഗത്‌നെഫ്റ്റിഗ്യാസ് തുടങ്ങിയ റഷ്യന്‍ എണ്ണ ഉല്‍പ്പാദകര്‍ക്കും റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്ന 183 കപ്പലുകള്‍ക്കുമെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുന്നതും.
അമേരിക്കന്‍ ഉപരോധം ഉണ്ടെങ്കിലും ലഭ്യമായാല്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങുമെന്ന നിലപാട് ആവർത്തിക്കുകയാണ് പെട്രോളിയം വകുപ്പ് മന്ത്രി വെള്ളിയാഴ്ച ചെയ്തത്. എന്നിരുന്നാലും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവ് കുറയുകയാണെങ്കില്‍ അറബ് രാഷ്ട്രങ്ങള്‍, അമേരിക്ക, ഗയാന, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ ചരക്കിനായി ഇന്ത്യന്‍ റിഫൈനറികള്‍ ഇതിനോടകം നീക്കം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications