സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പിരന്ന് രക്ഷപ്പെട്ടെന്ന് രാഹുൽ ഗാന്ധി, പോലീസിൽ പരാതിയുമായി കുടുംബം
മുംബൈ: ഹിന്ദു മഹാസഭാ നേതാവ് വിഡി സവര്‍ക്കറുടെ കുടുംബം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത്. വിഡി സവര്‍ക്കറെ രാഹുല്‍ ഗാന്ധി അപമാനിച്ചു എന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് റാലിക്കിടെ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പിരന്നാണ് ജയില്‍ മോചിതനായത് എന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇത് തെറ്റായ പ്രസ്താവനയാണെന്നും ഇതിലൂടെ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്നുമാണ് കുടുംബം പരാതിപ്പെട്ടിരിക്കുന്നത്.
സവര്‍ക്കറുടെ ബന്ധുവായ രഞ്ജീത് സവര്‍ക്കര്‍ ആണ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ നിയമനടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. മുംബൈ ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.
ബിജെപിക്കാരുടെ ആരാധ്യപുരുഷനായ സവര്‍ക്കര്‍ ജയിലില്‍ കിടന്ന സമയത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയാണ് പുറത്തിറങ്ങിയത് എന്നും ആ സവര്‍ക്കറുടെ ചിത്രമാണ് മോദി പാര്‍ലമെന്റില്‍ വെച്ചിരിക്കുന്നത് എന്നുമാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. '' ബ്രിട്ടീഷുകാര്‍ രാജ്യം ഭരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതാക്കളെല്ലാം തന്നെ ജയിലില്‍ ആയിരുന്നു. ആ സമയത്താണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തത്. സവര്‍ക്കര്‍ വീരനായിരുന്നില്ല''.
'' ഞാന്‍ മാപ്പ് ചോദിക്കുന്നു. ഇനി ഞാന്‍ ഒരു വിധത്തിലുളള രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തില്ല. എന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കൂ. കൈ കൂപ്പി ഞാന്‍ നിങ്ങളുടെ കാല് പിടിക്കാം. ദയവ് ചെയ്ത് എന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കൂ'' എന്ന് സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് അപേക്ഷിച്ചു എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സവര്‍ക്കര്‍ മാപ്പെഴുതി രക്ഷപ്പെട്ടപ്പോള്‍ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും അംബേദ്കറും സര്‍ദാര്‍ വല്ലഭായ് പട്ടേലും മറുവശത്ത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുകയായിരുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാഹുല്‍ പറയുന്നത് തെറ്റാണെന്നും സവര്‍ക്കര്‍ 27 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നുമാണ് രഞ്ജീത് സവര്‍ക്കര്‍ അവകാശപ്പെടുന്നത്.