ഭർത്താവിന്റെ ക്രൂരപീഡനം.. അപവാദ പ്രചരണം.. യുവതിയുടെ ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വെല്ലൂര്‍: 29 വയസ്സുകാരിയായ സത്യ എന്ന വീട്ടമ്മയുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. ഭര്‍ത്താവിന്റെ ക്രൂരമായ പീഡനത്തില്‍ നിന്നും തന്നെയും കുഞ്ഞിനേയും രക്ഷിക്കണം എന്ന് കേണപേക്ഷിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
സന്ധ്യയുടെ മുഖത്തും ദേഹത്തും മര്‍ദനമേറ്റതിന്റെ മുറിവുകള്‍ കാണാം. ആദ്യം ഈ വീഡിയോ വ്യാജമാണ് എന്നാണ് പൊതുവെ പരന്ന വികാരം. എന്നാല്‍ ഈ വീഡിയോയുടെ ഉറവിടം അന്വേഷിച്ച് ചെന്നവരെ കാത്തിരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
വൈറലായി വീഡിയോ
കഴിഞ്ഞ ഫെബ്രുവരി 27 മുതലാണ് സത്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഫേസ്ബുക്ക് ലൈവ് ആയിട്ടാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവ് തന്നെ ക്രൂരമായി പീഡിപ്പിക്കുകയാണ് എന്നും വീഡിയോ കാണുന്നവര്‍ തന്നെ രക്ഷപ്പെടുത്തണം എന്നും യുവതി വീഡിയോയില്‍ കരഞ്ഞ് പറയുന്നുണ്ട്. എന്നാല്‍ വീഡിയോ ഫേക്ക് ആണെന്ന തോന്നലില്‍ ആരും ഇടപെട്ടില്ല.
ഞെട്ടിക്കുന്ന വാർത്ത
എന്നാല്‍ വീഡിയോ സത്യമാണോ എന്ന് അന്വേഷിച്ച് ചെന്നവരെ കാത്തിരുന്നത് ഒട്ടും നല്ല വാര്‍ത്തയായിരുന്നില്ല. വെല്ലൂര്‍ ജില്ലയിലെ നത്രാംപെട്ടി സ്വദേശിനിയാണ് സത്യ. വീഡിയോ വൈറലാകുന്നതിന് രണ്ട് ദിവസം മുന്‍പ് സത്യ ജീവനൊടുക്കിയിരുന്നു. ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ പറ്റാതായപ്പോള്‍ സത്യ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ആരെങ്കിലും സഹായിക്കൂ
വീടിനടുത്ത് വെച്ച് സത്യ ഷൂട്ട് ചെയ്ത വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. സത്യ പറയുന്നത് ഇതാണ്: '' ദൈവത്തെ ഓര്‍ത്ത് ഈ വീഡിയോ കാണുന്ന ആരെങ്കിലും എന്നെ സഹായിക്കൂ. ഇത് കാണുന്നവര്‍ക്ക് എന്നെ പോലെ ഒരു മകളോ സഹോദരിയോ കാണില്ലേ. എന്റെ ഭര്‍ത്താവ് എന്നെ അതിക്രൂരമായി പീഡിപ്പിക്കുകയാണ്.
മുറിയിൽ പൂട്ടിയിട്ടു
എന്നെ സഹായിക്കാന്‍ അച്ചനോ സഹോദരന്മാരോ ഇല്ല. ആകെയുള്ളത് ഒരമ്മയാണ്. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ എന്റെ അച്ഛന്‍ മരിച്ചു. പിന്നീട് അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നെ വളര്‍ത്തിയത്. എന്റെ ഭര്‍ത്താവിനെ വിശ്വസിച്ചാണ് ഞാനിങ്ങോട്ട് വന്നത്. പക്ഷേ എന്ന അയാള്‍ ഭക്ഷണം പോലും തരാതെ മുറിയില്‍ പൂട്ടിയിട്ടിട്ടുണ്ട്.
എല്ലാ ദിവസവും മർദ്ദനം
സമാധാനമായി ഉറങ്ങാന്‍ പോലും സമ്മതിക്കാറില്ല. ക്രൂരമായി മര്‍ദ്ദിക്കാറുമുണ്ട്. പല തവണ പരാതിയുമായി പോലീസ് സ്‌റ്റേഷന്‍ കയറി ഇറങ്ങിയതാണ്. എന്നാല്‍ പോലീസുകാര്‍ തന്നെ ആശ്വസിപ്പിച്ച് തിരിച്ചയയ്ക്കുകയാണ് ചെയ്യാറുള്ളത്. വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പോയാല്‍ കൊല്ലുമെന്നാണ് ഭര്‍ത്താവിന്റെ ഭീഷണി.
അപവാദ പ്രചാരണവും
ഭര്‍ത്താവ് എന്നെക്കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ അപവാദ പ്രചാരണവും നടത്തുന്നുണ്ട്. ഇവിടെ നിന്നും പോകുമ്പോള്‍ അപമാനിതയായി പോകണം എന്ന് എനിക്കാഗ്രഹമില്ല. ആരെങ്കിലും എന്നെയൊന്ന് സഹായിക്കൂ. എന്‌റെ നാട് ജയന്തിപുരമാണ്. ദൈവത്തെ ഓര്‍ത്ത് ആരെങ്കിലും വന്ന് രക്ഷിക്കൂ.
നരകത്തിലൂടെ ജീവിതം
ഞാനും മകനും ഓരോ ദിവസവും നരകത്തിലൂടെയാണ് കടന്ന് പോകുന്നത്. ഭര്‍ത്താവ് മര്‍ദിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല. പച്ചത്തെറി വിളിക്കുകയും പൈശാചികമായി ഞങ്ങളോട് പെരുമാറുകയും ചെയ്യുന്നു അയാള്‍. എന്നെ ഒരു സ്ത്രീ ആയിട്ട് ഒരു ദിവസം പോലും ഇന്നേവരെ പരിഗണിച്ചിട്ടില്ല. എല്ലാ ദിവസവും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു.
എനിക്ക് ജീവിക്കണം
ഇത് കാണുന്ന ആരെങ്കിലും ഞങ്ങളെ രക്ഷപ്പെടുത്തൂ. എനിക്ക് ജീവിക്കണം. എനിക്ക് വേണ്ടി മാത്രമല്ല, എന്റെ മകന് വേണ്ടി കൂടിയും. ആരെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടാന്‍ എന്നെ സഹായിക്കൂ'' എന്നാണ് സത്യയുടെ വീഡിയോയിലെ അവസാന ഭാഗം. സത്യയുടെ ഭര്‍ത്താവ് സമ്പത്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭർത്താവ് അറസ്റ്റിൽ
ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമുള്ള കുറ്റം ചുമത്തിയാണ് അറസ്‌ററ്. സത്യ ഒരു മാസം മുന്‍പ് ഷൂട്ട് ചെയ്താണ് വീഡിയോ എന്ന് പോലീസ് പറയുന്നു. സഹായത്തിന് വേണ്ടി ഒരു ബന്ധുവിന് അയച്ച് കൊടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതായിരുന്നു. എന്നാല്‍ പിന്നെയും സമ്പത്ത് പീഡനം തുടര്‍ന്നതോടെയാണ് സത്യ ആത്മഹത്യ ചെയ്തത്.
ദുബായ് പോലീസ് പറയുന്നത് വിശ്വസിക്കേണ്ട.. ശ്രീദേവിയുടെ മരണം മുംബൈ പോലീസ് അന്വേഷിക്കണമെന്ന്
മധുവിനെ തല്ലിക്കൊന്നിട്ടും മതിവരാതെ ആൾക്കൂട്ടം! സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം