കശ്മീരിലെ അമ്മമാര്‍ക്ക് സൈന്യത്തിന്റെ താക്കീത്; മക്കളെ സംരക്ഷിക്കൂ, ഇന്ന് കല്ലെറിയുന്നവര്‍ നാളെ...
ശ്രീനഗര്‍: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കശ്മീരില്‍ അമ്മമാര്‍ക്ക് സൈന്യത്തിന്റെ താക്കീത്. ഇന്ന് കല്ലെറിയുന്നവരാണ് നാളെ തീവ്രവാദികളായി മരിക്കുന്നതെന്നും മക്കളെ സംരക്ഷിക്കൂ എന്നും സൈന്യം ഓര്‍മിപ്പിച്ചു. ചരിത്രം അതാണ് വ്യക്തമാക്കുന്നത്. 83 ശതമാനം തീവ്രവാദികള്‍ക്കും സൈന്യത്തിനെതിരെ കല്ലെറിഞ്ഞ ചരിത്ര പശ്ചാത്തലമുണ്ടെന്നും ലഫ്. ജനറല്‍ കെജെഎസ് ദില്ലന് പറഞ്ഞു.
അമര്‍നാഥ് തീര്‍ഥാടകരുടെ വഴിയില്‍ ആയുധശേഖരം കണ്ടെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ നിര്‍മിത റൈഫിളുകള്‍, പാകിസ്താനില്‍ നിര്‍മിച്ചെന്ന് കരുതുന്ന കുഴി ബോംബുകള്‍ എന്നിവയാണ് കണ്ടെത്തിയത്. തീവ്രവാദത്തിലേക്ക് തിരിഞ്ഞ യുവാക്കള്‍ കൂടുതലായി കശ്മീരില്‍ കൊല്ലപ്പെടുകയാണെന്നും സൈന്യം ഓര്‍മിപ്പിച്ചു....
സൈന്യത്തിന് നേരെ കല്ലെറിഞ്ഞവര്‍
കശ്മീരിലെ രേഖകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. 83 ശതമാനം തീവ്രവാദികളും നേരത്തെ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ ചരിത്രമുള്ളവരാണ്. 500 രൂപയ്ക്ക് വേണ്ടി സൈന്യത്തിന് നേരെ കല്ലെറിയുന്ന നിങ്ങളുടെ മക്കള്‍ നാളെ തീവ്രവാദികളായി മാറും. അതുകൊണ്ട് സൈന്യത്തിന് എതിരെ കല്ലെറിയുന്ന മക്കളെ തടയണം. അല്ലെങ്കില്‍ അവര്‍ തീവ്രവാദികളായി കൊല്ലപ്പെടുമെന്നും ജനറല്‍ ദില്ലന് പറഞ്ഞു. തീവ്രവാദികള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കുറവാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ 64 ശതമാനം പേരും കൊല്ലപ്പെട്ടുവെന്ന് ദില്ലന് കൂട്ടിച്ചേര്‍ത്തു.
കശ്മീരിലേക്ക് 38000 സൈനികര്‍
കശ്മീരില്‍ 38000 സൈനികരെ അധികമായി കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിരിക്കുകയാണ്. കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ഭരണഘടനാ വകുപ്പുകള്‍ റദ്ദാക്കില്ലെന്ന് ഗവര്‍ണറില്‍ നിന്ന് ഉറപ്പ് ലഭിച്ചുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു. ഗവര്‍ണര്‍ സത്യപാല്‍ മാലികുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണമാണ് വേണ്ടത്. തിങ്കളാഴ്ച ഇക്കാര്യം പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്നും കേന്ദ്രം പ്രതികരിക്കണമെന്നും ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
കാരണം ആരാഞ്ഞു
ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി. കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിച്ചതിന്റെ കാരണം ആരാഞ്ഞു. കശ്മീരിന്റെ അധികാരങ്ങള്‍ റദ്ദാക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. ഇതിന് നീക്കം നടക്കുന്നുേേണ്ടാ എന്നും സംഘം ചോദിച്ചു. എന്നാല്‍ അഭ്യൂഹങ്ങളില്‍ വീഴരുതെന്നും കശ്മീരിന്റെ അധികാരം എടുത്തുകളയുന്നത് സംബന്ധിച്ച് ഇതുവരെ തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
എന്താണ് സംഭവിക്കുന്നത്
കശ്മീരില്‍ കുറച്ച് ആഴ്ചകളായി എന്താണ് സംഭവിക്കുന്നത് എന്ന വ്യക്തമല്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടും. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ എംപിമാര്‍ തിങ്കളാഴ്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച പ്രമേയം അവതരിപ്പിക്കും. സര്‍ക്കാരിന്റെ പ്രതികരണമാണ് തങ്ങള്‍ വേണ്ടത്. ജനങ്ങള്‍ ശാന്തരാകണമെന്നും ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം
മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം ഭീകരമായ അന്തരീക്ഷമാണ് കശ്മീരില്‍. ഒരാഴ്ചക്കിടെ 38000 സൈനികരെയാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ അധികമായി വിന്യസിച്ചത്. കശ്മീരിലെ നേരത്തെയുള്ള ലക്ഷക്കണക്കിന് സൈനികര്‍ക്ക് പുറമെയാണിത്. മാത്രമല്ല, തീര്‍ഥാടകരോടും ടൂറിസ്റ്റുകളോടും ഉടന്‍ തന്നെ കശ്മീര്‍ വിടാനും നിര്‍ദേശം നല്കി. ഇതോടെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കശ്മീരിനെ മൂന്നായി വിഭജിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നുവെന്ന് അഭ്യൂഹമുണ്ട്. പലവിധത്തിലുള്ള പ്രചാരണങ്ങളും കശ്മീരില്‍ നടക്കുന്നു.
കശ്മീര്‍ മൂന്നായി വിഭജിക്കുമെന്ന് അഭ്യൂഹം; ഭക്ഷണം വാങ്ങിക്കൂട്ടി ജനം, ടൂറിസ്റ്റുകള്‍ 'രക്ഷപ്പെടുന്നു