എസ്ബിഐ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഇനി പുതിയ രീതി, ഒടിപി അടിസ്ഥാനത്തിൽ
ദില്ലി: എസ്ബിഐ കാര്‍ഡ് ഉടമകളെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനമാണ് ജനുവരി 1 മുതല്‍ ബാങ്ക് അവതരിപ്പിക്കുന്നത്. കൃത്രിമ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ സംബന്ധിച്ച് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് പുതിയ സംവിധാനവുമായി ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്.
പൗരത്വ പ്രക്ഷോഭം; ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു
എടിഎം വഴി നടക്കുന്ന അനധികൃത ഇടപാടുകള്‍ ഒഴിവാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പുതിയ രീതി അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് രാത്രി 8 മുതല്‍ രാവിലെ 8 വരെ 10,000 രൂപയ്ക്ക് മുകളിലുള്ള തുക എളുപ്പത്തില്‍ പിന്‍വലിക്കാം. എടിഎമ്മുകളിലെ അനധികൃത ഇടപാടുകളില്‍ നിന്നൊഴിവാക്കാന്‍ ആണ് പുതിയ രീതിയെന്ന് ബാങ്കിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പറയുന്നു. പുതിയ സുരക്ഷാ സംവിധാനം 2020 ജനുവരി 1 മുതല്‍ എല്ലാ എസ്ബിഐ എടിഎമ്മുകള്‍ക്കും ബാധകമാകും.
രാജ്യത്താകമാനം 40 കോടിയിലധികം ഉപഭോക്താക്കള്‍ എസ്ബിഐക്കുണ്ട്. ഇത്രയും വലിയ ഉപഭോക്താക്കളുള്ളതിനാല്‍ തട്ടിപ്പുകാരും ഹാക്കര്‍മാരും എസ്ബിഐ എടിഎം കാര്‍ഡ് ഉടമകളെ എളുപ്പത്തില്‍ ലക്ഷ്യമിടുന്നു. അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നത് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണമെന്ന് ബാങ്ക് പറയുന്നു. പുതിയ നീക്കത്തിലൂടെ പണം പിന്‍വലിക്കലിനായി സുരക്ഷയൊരുക്കുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
എസ്ബിഐ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന ഉപയോക്താക്കള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്കി കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും. ഈ ഒടിപി എടിഎം സ്ക്രീനില്‍ നല്‍കണം. ഇതോടെ ഉപഭോക്താവിന് പണം ലഭ്യമാകും. ഇതുവഴി സ്റ്റേറ്റ് ബാങ്ക്, കാര്‍ഡ് ഉടമകളെ അനധികൃത എടിഎം പണം പിന്‍വലിക്കലില്‍ നിന്ന് സംരക്ഷിക്കും. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ വഴി മാത്രമേ ഉപയോക്താക്കള്‍ക്ക് ഒടിപി ലഭിക്കുകയുള്ളൂ. അതായത് സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന നിലവിലെ പ്രക്രിയയില്‍ വലിയ മാറ്റമൊന്നും ഇല്ല. അതേസമയം മറ്റു ബാങ്കുകളുടെ എടിഎം കൗണ്ടര്‍ വഴി പണം പിന്‍വലിക്കുമ്പോള്‍ ഈ സൗകര്യം ലഭ്യമാകില്ല.