എസ് ബി ഐ വിജയ് മല്യ അടക്കം 63 പേരുടെ 7016 കോടി രൂപ എഴുതിത്തള്ളി? ജനങ്ങളിപ്പോഴും എടിഎം ക്യൂവിലാണ്!
ദില്ലി: കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാക്കിയ സ്വന്തം പണം ഒന്ന് നോട്ടായി കയ്യില്‍ കിട്ടി അതുകൊണ്ട് അരിവാങ്ങാന്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുകയാണ് ആളുകള്‍. കേന്ദ്രസര്‍ക്കാര്‍ ഒരു രാത്രി കൊണ്ട് അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് കയ്യില്‍ വെച്ച് കൊണ്ട് പട്ടിണി കിടക്കേണ്ടി വരുന്നവരും കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പറ്റാത്തവരും വേറെ. ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത ദുരിതങ്ങള്‍ ആയിരക്കണക്കിനുണ്ട്.
Read Also: 97 വയസ്സായ അമ്മയെപ്പോലും നാടകത്തില്‍ കരുവാക്കി.. ഈ മോദി എന്തൊരു തോല്‍വിയാണ്.. വമ്പന്‍ ട്രോളുകള്‍!
മദ്യരാജാവ് വ്യവസായി വിജയ് മല്യ ഉള്‍പ്പെടെ 63 പേരുടേതായി ഏഴായിരത്തില്‍പ്പരം കോടി രൂപ എസ് ബി ഐ കിട്ടാക്കടമായി തള്ളിക്കളഞ്ഞു എന്ന് കേട്ടാൽ ജനങ്ങൾക്ക് കലിയിളകാതിരിക്കുമോ. പട്ടിണിപ്പാവങ്ങളുടെ വിയര്‍പ്പ് മാത്രം മതി രാജ്യത്തെ കള്ളപ്പണം തടയാനുള്ള പോരാട്ടത്തിന് എന്നാണോ ബഹുമാനപ്പെട്ട പ്രധാനമന്ത്രി കരുതുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്.
എഴുതിത്തള്ളിയത് എസ് ബി ഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് വമ്പന്‍ വ്യവസായികളുടെ 7016 കോടി രൂപയുടെ കുടിശ്ശിക എഴുതിത്തള്ളിയത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ് ബി ഐ. മന:പൂര്‍വ്വം കുടിശ്ശിക വരുത്തിയവരുടെ കടമാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്.
വിജയ് മല്യ ഉള്‍പ്പെടെ
രാജ്യത്തെ ബാങ്കുകളില്‍ നിന്നും കടമെടുത്ത് പണം തിരിച്ചടക്കാതെ നാടുവിട്ട മുന്‍ എം പിയും മദ്യരാജാവുമായ വിജയ് മല്യയും ആനുകൂല്യം കിട്ടിയവരില്‍ പെടും. വിജയ് മല്യയ്ുടെ കിംങ്ഫിഷര്‍ എയര്‍ലൈന്‍സ് പതിനേഴ് ബാങ്കുകളിലായി 6963 കോടി രൂപയാണ് കടമുള്ളത്. ഇതില്‍ 1,201 കോടി രൂപ എസ് ബി ഐയിലാണ്.
ഭാഗികമായും പൂര്‍ണമായും
മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റേതടക്കം 63 പേരുടെ കടമാണ് എഴുതിത്തള്ളിയിരിക്കുന്നത്. 7016 കോടി രൂപ വരും ഇത്. കിങ്ഫിഷറിന്റെ മാത്രം 1,201 കോടി രൂപയാണ് എഴുതിത്തള്ളിയത്. കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലെ ഒന്നാമതായിരുന്നു കിങ്ഫിഷര്‍ എയര്‍ലൈന്‍സ്
എപ്പോഴാണ് എഴുതിത്തള്ളിയത്
എപ്പോഴാണ് ഈ കടങ്ങള്‍ എസ് ബി ഐ എഴുതിത്തള്ളിയത് എന്നത് വ്യക്തമല്ല. ദേശീയ ദിനപത്രമായ ഡി.എന്‍.എ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ജൂണ്‍ 30 വരെയുളള കണക്കുകളാണ് ഇത്. ആയിരങ്ങള്‍ കടംവാങ്ങിയ കര്‍ഷകരെ ലോണിന്റെ പേരില്‍ ബുദ്ധിമുട്ടിച്ച് ആത്മഹത്യ ചെയ്യിക്കുന്ന നാടാണ് നമ്മുടേതെന്ന് ഓര്‍ക്കണം.
വാര്‍ത്ത പുറത്ത് വരുന്നത്
48,000 കോടി രൂപയുടെ വായ്പ കുടിശ്ശികയാണ് എസ് ബി ഐക്ക് ആകെ ഉണ്ടായിരുന്നത്. കള്ളപ്പണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച പ്രധാനമന്ത്രി നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ കോടികള്‍ എഴുതി തള്ളിയ വാര്‍ത്ത പുറത്തു വന്നത്.
ഇവരാണ് മറ്റുള്ളവര്‍
കെ എസ് ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് (526കോടി), ജി.ഇ.ടി പവര്‍(400 കോടി), സായി ഇന്‍ഫോ സിസ്റ്റം (376 കോടി) ഇങ്ങനെ പോകുന്നു കടം എഴുതി തള്ളിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള വമ്പന്‍മാര്‍
കോടികളാണ് കിട്ടാക്കടം
വന്‍കിട കോര്‍പ്പറേറ്റ് കുത്തകകള്‍ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വിമുഖത കാട്ടുന്നത് കാരണം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ദിനംപ്രതി ഉയരുകയാണ്. അഞ്ചരലക്ഷം കോടിയലധികമാണ് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്.
ധനമന്ത്രിയും പറഞ്ഞു
രാജ്യത്തെ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ കിട്ടാക്കടം വര്‍ദ്ധിക്കുന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി അടുത്തകാലത്ത് സര്‍ക്കാര്‍ ചില നടപടികള്‍ കൊണ്ടുവന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടിരിന്നു.
ആദ്യമായിട്ടല്ല എഴുതിത്തള്ളല്‍
ഇതാദ്യമായിട്ടല്ല രാജ്യത്തെ 27 പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടം എഴുതിത്തള്ളുന്നത്. 1.14 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് 2012-13 മുതല്‍ 2014-15 വരെയുള്ള മൂന്ന് സാമ്പത്തിക വര്‍ഷം കൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത്.
കൂടിക്കൂടി വരികയാണ്
എഴുതിത്തള്ളിയ കിട്ടാക്കടത്തിന്റെ തോത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2014-15 ല്‍ 52.6 ശതമാനം കൂടിയിട്ടുണ്ട്. ഓരോ വര്‍ഷവും ഇത് കൂടി വരികയാണ്. 52,542 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് എഴുതിത്തള്ളിയതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.