''ചൗക്കിദാർ ചോർ ഹേ പരാമർശം''; രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു
Recommended Video
ദില്ലി: '' ചൗക്കിദാർ ചോർ ഹേ'' പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. പരാമർശത്തിൽ രാഹുൽ ഗാന്ധി നേരത്തെ മാപ്പ് അപേക്ഷിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ക്ഷമാപണം അംഗീകരിച്ച കോടതി അദ്ദേഹത്തിനെതിരായ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
ശബരിമല വിധി: യുവതീ പ്രവേശനം അനുവദിക്കാൻ ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇതൊക്കെ...
ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ രാഹുൽ ഗാന്ധി ജാഗ്രത പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്കെ കൗൾ, കെഎം ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. രാഹുൽ മാപ്പ് പറഞ്ഞെന്നും കേസ് നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിംഗ്വി വാദിച്ചിരുന്നു. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.
റഫേൽ കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന രേഖകൾ പരിശോധിക്കാൻ കോടതി തീരുമാനിച്ച ഘട്ടത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വെച്ച് കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീം കോടതിക്ക് മനസിലായെന്ന പ്രസ്താവനയെ തുടർന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്. കോടതി പറയാത്ത കാര്യങ്ങൾ രാഹുൽ ഗാന്ധി കോടതിയുടെ പേരിൽ പ്രചരിപ്പിച്ചെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നുമായിരുന്നു ആരോപണം. രാഹുൽ ഗാന്ധി പിന്നീട് പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ചൗക്കിദാർ ചോർ ഹേ പരാമർശം. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇത് ചർച്ച ചെയ്യപ്പെട്ടത്. അതേ സമയം റാഫേൽ കേസിലെ പുന: പരിശോധന ഹർജി സുപ്രീം കോടതി തള്ളി.