അയോധ്യ മധ്യസ്ഥ സമിതി മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെ കണ്ടു; നിയമം കൊണ്ടുവരുമെന്ന് മന്ത്രി
ദില്ലി: അയോധ്യ വിഷയത്തില്‍ സമവായമുണ്ടാക്കുന്നതിന് സുപ്രീംകോടതി നിയമിച്ച മൂന്നംഗ മധ്യസ്ഥ സമിതി അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡുമായി ചര്‍ച്ച നടത്തി. ബോര്‍ഡ് അംഗങ്ങളെ സമിതി ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം ചര്‍ച്ച നീണ്ടു. തങ്ങളുടെ നിലപാട് സമിതിയെ അറിയിച്ചുവെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വാലി റഹ്മാനി പറഞ്ഞു.
പരാതികളോ ആക്ഷേപങ്ങളോ രേഖാമൂലം നല്‍കിയിട്ടില്ല. നിലപാടുകള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ നദ്വ കോളജില്‍ അയോധ്യ വിഷയം ചര്‍ച്ചചെയ്യാന്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെ തീരുമാനം മധ്യസ്ഥ സമിതിയെ അറിയിച്ചു. സമാധാനപരമായ പരിഹാരമാണ് ബോര്‍ഡ് ആവശ്യപ്പെടുന്നതെന്നും വാലി റഹ്മാനി പറഞ്ഞു.
അതേസമയം, എന്തുവില കൊടുത്തും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ആവശ്യം വന്നാല്‍ നിയമംകൊണ്ടുവരുമെന്നും അയോധ്യയിലെത്തിയ അദ്ദേഹം പറഞ്ഞു. നിയമ നിര്‍മാണം വഴിയോ ചര്‍ച്ചയിലൂടെയോ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. രണ്ടുവഴികളും നടക്കുന്നുണ്ട്. ക്ഷേത്രം പണിയാന്‍ നിയമം ആവശ്യമാണെങ്കില്‍ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ നയിക്കാന്‍ നാലു പേര്; തരൂരും കൊടിക്കുന്നിലും പട്ടികയില്‍, അന്തിമ തീരുമാനം ഉടന്‍
അതേസമയം, ക്ഷേത്ര നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. അയോധ്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. 18 എംപിമാരും താക്കറെയുടെ കൂടെയുണ്ട്. നാളെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ശിവസേന വിഷയം വീണ്ടും സജീവമാക്കുന്നത്.