അയോധ്യ കേസ്; ജൂലൈ 18ന് മുമ്പ് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ മധ്യസ്ഥ സമിതിയോട് സുപ്രീം കോടതി
ദില്ലി: അയോധ്യ കേസിലെ മധ്യസ്ഥ സമിതിയോട് ജൂലൈ 18നകം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. അയോധ്യ ഭൂമി തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചിരുന്നു. മധ്യസ്ഥ ചർച്ചകളിൽ പുരോഗതി ഇല്ലെന്നും ചർച്ചകൾ അവസാനിച്ചതായി പ്രഖ്യാപിച്ച് അയോധ്യ കേസ് അടിയന്തരമായി പരിഗണിക്കണമെന്നുമാവശ്യപ്പെട്ട് കേസിലെ കക്ഷിയായ ഗോപാൽ സിംഗ് വിശാരദ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദ്ദേശം.
കർണാടകയ്ക്കു പിന്നാലെ ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി; 10 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടാൻ നീക്കം!
മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോർട്ട് ജൂലൈ 18നകം സമർപ്പിക്കണമെന്നും മധ്യസ്ഥ ചർച്ചകളിലൂടെ പ്രശ്ന പരിഹാരം സാധ്യമാകില്ലെന്ന് സമിതി നിരീക്ഷിച്ചാൽ ജൂലൈ 25 മുതൽ അയോധ്യ കേസിലെ വാദം തുടങ്ങാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനാ ബെഞ്ചിന്റേതാണ് ഉത്തരവ്. നാല് മാസം മുമ്പ് അയോധ്യയിലെ ഭൂമി തർക്ക കേസ് മധ്യസ്ഥ സമിതിക്ക് വിട്ട ശേഷം ഇതാദ്യമായാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ മാർച്ച് എട്ടിനാണ് അയോധ്യ ഭൂമി തർക്കം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ മൂന്നംഗ മധ്യസ്ഥ സമിതിയെ കോടതി നിയോഗിച്ചത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയിൽ ശ്രീ ശ്രീ രവിശങ്കറും മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചുവുമാണ് ഉള്ളത്. മധ്യസ്ഥ സമിതിയുടെ നടപടികളും ചർച്ചകളുടെ വിശദാംശങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങൾക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ മെയിൽ മധ്യസ്ഥ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആഗസ്റ്റ് 15 വരെ സമയം നീട്ടി നൽകിയിരുന്നു.
1992 ഡിസംബർ ആറിനാണ് ബാബ്റി മസ്ജിദ് തകർക്കപ്പെടുന്നത്. അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ ഭൂമി മൂന്ന് കക്ഷികൾക്കുമായി തുല്യമായി വീതിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധി പുന പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി മധ്യസ്ഥ സമിതിയെ നിയമിച്ചത്. അയോധ്യയിലേത് കേവലം ഭൂമി തർക്ക വിഷയം മാത്രമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.