കശ്മീരില്‍ കേന്ദ്രത്തിന് ആശ്വാസം; ഹര്‍ജികള്‍ നവംബര്‍ 14ലേക്ക് മാറ്റി, കേന്ദ്രം പ്രതികരണം അറിയിക്കും
ദില്ലി: കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി മാറ്റിവച്ചു. നവംബര്‍ 14ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. ഈ വേളയില്‍ കേന്ദ്രസര്‍ക്കാരും കശ്മീര്‍ ഭരണകൂടവും വിശദമായ മറുപടി സത്യവാങ് മൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

ഒരുപാട് ഹര്‍ജികള്‍ ഉള്ളതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രതികരണം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ചയില്‍ കൂടുതല്‍ സമയം അനുവദിക്കരുതെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് ശേഷം പരാതിക്കാര്‍ക്ക് പ്രതികരണം അറിയിക്കാന്‍ ഒരാഴ്ച നല്‍കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, ആര്‍ സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ്, സുര്യ കാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റു അംഗങ്ങള്‍.
അഭിഭാഷകനായ എംഎല്‍ ശര്‍മയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രം കശ്മീരിന്റെ പദവി എടുത്തുകളഞ്ഞത്. ആറിന് ശര്‍മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കശ്മീരിലെ സിപിഎം നേതാവ് യൂസഫ് തരിഗാമിയും ഹര്‍ജി നല്‍കിയിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ നിന്നുള്ള സിപിഎം നേതാവാണ് തരിഗാമി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പദവി എടുത്തുകളഞ്ഞ ശേഷം വീട്ടുതങ്കലിലാക്കിയ കശ്മീര്‍ നേതാക്കളില്‍ തരിഗാമിയും ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എംഡിഎംകെ നേതാവ് വൈക്കോ, കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇനാക്ഷി ഗാംഗുലി, കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍, ഡോക്ടര്‍ ഷമീര്‍ കൗള്‍, മലേഷ്യയിലെ പ്രവാസി വ്യവസായിയുടെ ഭാര്യ ആസിഫ മുബീന്‍ എന്നിവരും കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications