ഹൈക്കോടതി വിധിയിൽ ഇടപെടാനാകില്ല; അഴിമതിക്കേസിൽ ദയാനിധി മാരൻ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ചെന്നൈ: ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരൻ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയാനിധി മാരൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.
കേസിൽ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ദയാനിധി മാരൻ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
2 മിനിറ്റ് മാത്രം
2 മിനിറ്റ് സമയം മാത്രമാണ് ദയാനിധി മാരന്റെ ഹർജിയിൽ വാദം നടന്നത്. ജസ്റ്റിസ് രജ്ഞൻ ഗോഗോയി അധ്യക്ഷനായ ബെഞ്ചിന് മുമ്പിൽ ദയാനിധി മാരന്റെ അഭിഭാഷകന് അനുകൂലമായ വാദങ്ങൾ ഉയർത്താനായില്ല. ദയാനിധി മാരനെതിരെ ഉയർന്ന ആരോപണങ്ങൾ ആവർത്തിച്ച ശേഷം വിചാരണ നേരിടാൻ കോടതി വിധിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്നും നിരപരാധിത്വം വിചാരണ വേളയിൽ തെളിയിക്കേണ്ടതാണെന്നും സുപ്രീംകോടതി പറഞ്ഞു.
അഴിമതി
ദയാനിധി മാരൻ വാർത്താ വിനിമയ മന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ചെന്നൈയിലെ തന്റെ വസതിയിൽ അനധികൃത ടെലഫോൺ എക്സ്ചേഞ്ച് നിർമിച്ചുവെന്നും സഹോദരൻ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൺനെറ്റ് വർക്കിലെ ബിസിനസ്സ് ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നുമാണ് കേസ്. ദയാനിധി മാരൻ, കലാനിധി മാരൻ രണ്ട് ബി എസ് എൻ എൽ ഉദ്യോഗസ്ഥർ എന്നിവരെയായിരുന്നു കേസിൽ പ്രതി ചേർത്തിരുന്നത്.
സുപ്രീം കോടതിയിലേക്ക്
ടെലഫോൺ എക്സ്സ്ചേഞ്ച് അഴിമതി കേസിൽ മാരൻ സഹോദരൻമാരെ കുറ്റവിമുക്തരാക്കി സിബിഐ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇവരെ കൂടാതെ മറ്റു പ്രതികളായ മുൻ ബി എസ് എൻ എൽ ജനറൽ മാനേജർ കെ ബ്രഹ്മാനന്ദൻ, മുൻ ഡെപ്യൂട്ട ജനറൽ മാനേജർ എം.പി വേലുസാമി, ദയാനിധി മാരന്റെ പ്രൈവറ്റ് സെക്രട്ടറി ഗൗതമൻ എന്നിവരെയും കഴിഞ്ഞ മാർച്ച് 14ാം തീയതി വെറുതെ വിട്ടിരുന്നു. കേസിൽ ഇവർക്കെതിരെ തെളിവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയ നടപടി റദ്ദാക്കുകയും വിചാരണ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും വിധിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചത്.