ചിദംബരം കേസിന്റെ വാദങ്ങൾ കോപ്പിയടിച്ചു; ശിവകുമാറിന്റെ ജാമ്യം റദ്ദാക്കാന്‍ ഇഡി നൽകിയ ഹർജി തള്ളി
ദില്ലി: കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദില്ലി ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. അതേസമയം ഇ.ഡി സമർപ്പിച്ച് ഹർജിയിൽ ചിദംബരം കേസിന്റെ വാദങ്ങൾ വള്ളിപുള്ളി തെറ്റാതെ കോപ്പിയടിച്ചതാണെന്ന് ഹരജി പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസ് ആർഎഫ് നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് എൻഫോരർസ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജി പരിഗണിച്ചത്. ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന് എതിരായ ഹര്‍ജി അതേപോലെ പകര്‍ത്തി ശിവകുമാറിനെതിരായ സമര്‍പ്പിച്ചതിന് ഇ.ഡിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
സെപ്തംബര്‍ മൂന്നിനാണ് ഡി.കെ ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയത്. കേസില്‍ ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 23-നാണ് ശിവകുമാര്‍ തിഹാര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. തുടർന്ന് ഇ.ഡി ദില്ലി ഹൈക്കോടതി ജാമ്യം നൽകിയതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
നികുതി വെട്ടിപ്പ്, കോടിക്കണക്കിന് രൂപയോ 'ഹവാല' ഇടപാടുകൾ എന്നിവ ആരോപിച്ച് ആദായനികുതി വകുപ്പ് കഴിഞ്ഞ വർഷം ബെംഗളൂരു പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഡികെ ശിവകുമാറിനെതിരെ കേസെടുത്തിരുന്നത്. ശിവകുമാറും കൂട്ടാളിയായ എസ് കെ ശർമയും 'ഹവാല' ചാനലുകൾ വഴി സ്ഥിരമായി വൻതോതിൽ കള്ളപ്പണ ഇടപാടുകളിൽ ഏർപ്പെട്ടുവെന്നാണ് ഐ-ടി വകുപ്പ് ആരോപിക്കുന്നത്.