കോടതിയലക്ഷ്യം കോടതിയലക്ഷ്യം തന്നെ; ജസ്റ്റിസ് കർണ്ണന് ആറ് മാസം തടവ്, ,സുപ്രീം കോടതി ജഡ്ജിയെ പൂട്ടി!
ദില്ലി:കോടതിയലക്ഷ്യകേസിൽ ജസ്റ്റിസ് സിഎസ് കര്‍ണ്ണന് ആറ് മാസം തടവ്. ചൊവ്വാഴ്ച സുപ്രീം കോടതിയാണ് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കർണ്ണന് ശിക്ഷ വിധിച്ചത്. ജസ്റ്റിസിനെ ഉടന്‍ ജയിലില്‍ അടയ്ക്കാൻ ആവശ്യപ്പെട്ട കോടതി കർണ്ണന് മാനസിക അസ്വാസ്ഥ്യമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കർണ്ണന്‍റെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് നിർദേശിച്ച കോടതി പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്യണമെന്ന കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവിലാണ് സുപ്രീം കോടതി നടപടി. ഇത്തരത്തിൽ ഹൈക്കോടതി ജഡ്ജിയെ കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കുന്നതും ആദ്യത്തെ സംഭവമാണ്. വിവാദ ഉത്തരവുകളെ തുടർന്ന് ജസ്റ്റിസ് കർണ്ണന്‍റെ മാനസിക നില പരിശോധിക്കാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പരിശോധിക്കാനെത്തിയ സംഘത്തെ അദ്ദേഹം മടക്കിയയ്ക്കുകയായിരുന്നു.
കോടതിയലക്ഷ്യം കുരുക്കി
സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ പരസ്യമായി വിമർശനവുമായി രംഗത്തെത്തിയതോടെയാണ് ജസ്റ്റിസ് കർണ്ണനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുന്നത്. എന്നാൽ കേസെടുത്തതിനെ തുടർന്ന് സുപ്രീം കോടതി മുമ്പാകെ ഹാജരാകാനുള്ള കോടതിയുടെ നിർദേശം അനുസരിക്കാത്തതിനെ തുടർന്ന് സുപ്രീം കോടതി ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിയ്ക്കുകയായിരുന്നു. മാർച്ച് 31ന് മുമ്പ് കോടതിയിൽ ഹാജരാവാനായിരുന്നു ഉത്തരവ്.
ഹൈക്കോടതി രജിസ്ട്രാർക്ക് നിർദേശം
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ആറ് ജഡ്ജിമാർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിയ്ക്കാൻ ജസ്റ്റിസ് കർണ്ണന്‍റെ നിർദേശം. ഹാജകാരാൻ ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജഡ്ജിമാർക്കെതിരെ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കർണ്ണന്റെ നടപടി. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹർ, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വർ, രഞ്‍ജൻ ഖോഖോയ്, മദൻ ബി ലോകുർ, പികെ ഘോഷ്, കുര്യൻ ജോസഫ് എന്നിവർക്ക് ജാമ്യമില്ലാ വാറണ്ട് അയക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് സി എസ് കർണ്ണൻ നിര്‌ദേശം നൽകിയിട്ടുള്ളത്.
ജഡ്ജിമാർക്കെതിരെ കർണ്ണൻ
വൈദ്യപരിശോധന നടത്താനുള്ള സുപ്രീം കോടതി നിർദേശം തള്ളിക്കളഞ്ഞ ജസ്റ്റിസ് കർണ്ണൻ അഴിമതിക്കാരായ ജഡ്ജിമാരാണ് കേസ് പരിഗണിക്കുന്നതെന്നും ആരോപിച്ചു. നേരത്തെ സുപ്രീം കോടതി ജഡ്ജിമാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടും ജസ്റ്റിസ് കർണ്ണൻ വിവാദം സൃഷ്ടിച്ചിരുന്നു.
മാനസിക നില പരശോധിയ്ക്കാൻ കോടതി
ജസ്റ്റിസ് കർണ്ണനെ പരിശോധിക്കാൻ കൊൽക്കത്തയിൽ പ്രത്യേകം മെഡിക്കൽ ബോര്‍ഡ് രൂപീകരിക്കണമെന്നും വൈദ്യപരിശോധനാ ഫലം മെയ് എട്ടിന് സുപ്രീം കോടതിയില്‍ സമർപ്പിക്കണമെന്നുമായിരുന്നു തിങ്കളാഴ്ച ഏഴംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിൽ നിർദേശിച്ചത്. പരിശോധനയ്ക്ക് സൗകര്യമൊരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ബംഗാൾ ഡിജിപി മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജൂണിൽ കർണ്ണൻ വിരമിക്കാനിരിക്കെയാണ് അനാവശ്യവിവാദങ്ങളിൽ ഇദ്ദേഹം തലയിടുന്നത്.
പകയോടെ ജസ്റ്റിസ് കർണ്ണന്‍
സുപ്രീം കോടതി നിർദേശം പാലിക്കാത്തതിനെ തുടർന്ന് ജസ്റ്റിസ് കർണ്ണന്റെ വിധിന്യായങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ജഡ‍്ജിമാർക്കെതിരെ പ്രതികാരത്തിലൂന്നിയ നിലപാടായിരുന്നു ജസ്റ്റിസ് കര്‍ണ്ണൻ സ്വീകരിച്ചത്. സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് കൊടുത്ത കർണ്ണൻ തന്റെ വീട്ടിലെത്തണമെന്നും ഉത്തരവിട്ടു. ഇതിന് പുറമേ ജഡ്ഡിമാർക്ക് യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു. എയർ കൺട്രോള്‍ അതോറിറ്റിയെ സമീപിച്ച് കേസിന്റെ നടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു.