മധ്യപ്രദേശിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്, വിശ്വാസ വോട്ടെടുപ്പ് നാളെത്തന്നെ നടത്തണം!
ദില്ലി: മധ്യപ്രദേശില്‍ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അടിയന്തര ഉത്തരവുമായി സുപ്രീം കോടതി. കമല്‍നാഥ് സര്‍ക്കാര്‍ നാളെ തന്നെ വിശ്വാസ വോട്ട് തേടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബിജെപിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.
വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്ചത്തെ സമയമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. പകരം നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ മധ്യപ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്.
വൈകിട്ട് 5 മണിക്ക് മുൻപ്
വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് മുന്‍പായി വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന്റെ നടപടികള്‍ മുഴുവനും വീഡിയോയില്‍ പകര്‍ത്തണം എന്നും കോടതി നിര്‍ദേശിച്ചു. തത്സമയ സംപ്രേഷണവും നടത്തണം. വിമത എംഎല്‍എമാര്‍ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമോ എന്ന് തീരുമാനിക്കാം.
വിമതർക്ക് സുരക്ഷയൊരുക്കണം
നിയമസഭയിലേക്ക് എത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ 16 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്ക് വേണ്ട സുരക്ഷയൊരുക്കാന്‍ മധ്യപ്രദേശിലേയും കര്‍ണാടകത്തിലേയും പോലീസ് മേധാവികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. മധ്യപ്രദേശിലെ ഭരണപ്രതിസന്ധിക്ക് എത്രയും വേഗത്തില്‍ പരിഹാരം കാണണം എന്ന് വ്യക്തമാക്കിയാണ് നാളെ തന്നെ വിശ്വാസ വോട്ടെടുപ്പിന് കോടതി ഉത്തരവിട്ടത്.
കോൺഗ്രസ് ആവശ്യം തളളി
രണ്ടാഴ്ച സമയം അനുവദിക്കണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം കോടതി തളളി. കൂടുതല്‍ സമയം അനുവദിച്ചാല്‍ അത് കൂടുതല്‍ കുതിരക്കച്ചവടത്തിലേക്ക് നയിക്കുമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രത്യേക സമ്മേളനം ചേരണം
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ സ്പീക്കര്‍ എന്‍പി പ്രജാപതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മാര്‍ച്ച് 26 വരെ നിയമസഭാ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ നടപടി. ഭൂരിപക്ഷം തെളിയിക്കാതെ സഭ നിര്‍ത്തി വെച്ചതിനെ ബിജെപി ചോദ്യം ചെയ്തിരുന്നു.
6 പേരുടെ രാജി അംഗീകരിച്ചു
22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം മറുകണ്ടം ചാടിയതോടെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി തുലാസിലാടുകയാണ്. 6 വിമത എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചിട്ടുണ്ട്. ബാക്കി 16 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭോപ്പാലിലേക്ക് വരാതെ ബെംഗളൂരുവില്‍ തന്നെ തുടരുകയാണ്. നിലവില്‍ രാജി തീരുമാനമാകാത്ത വിമതര്‍ ഉള്‍പ്പെടെ 108 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്.
വിമതർ നേരിട്ട് വന്ന് കാണണം
222 അംഗ മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 112 എംഎല്‍എമാരുടെ പിന്തുണയാണ്. 16 വിമത എംഎല്‍എമാരും തനിച്ച് വന്ന് തന്നെ കാണണം എന്നാണ് സ്പീക്കര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ എംഎല്‍എമാര്‍ ഇതിന് തയ്യാറല്ല. തനിച്ച് വന്നാല്‍ കോണ്‍ഗ്രസ് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി രാജി പിന്‍വലിപ്പിക്കും എന്നാണ് എംഎല്‍എമാര്‍ ആരോപിക്കുന്നത്.
കുതിരക്കച്ചവടത്തിനുളള സ്വര്‍ണഖനി
വീഡിയോ കോണ്‍ഫറന്‍സിലൂടെ എംഎല്‍എമാരുമായി സംസാരിക്കാന്‍ സ്പീക്കറോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എന്നാല്‍ രണ്ടാഴ്ചത്തെ സമയമാണ് സ്പീക്കര്‍ ആവശ്യപ്പെട്ടത്. അതിനുളളില്‍ എംഎല്‍എമാര്‍ മധ്യപ്രദേശിലേക്ക് തിരികെ എത്തുമെന്നും സ്പീക്കര്‍ വാദിച്ചു. എന്നാല്‍ ആഴ്ചകള്‍ കുതിരക്കച്ചവടത്തിനുളള സ്വര്‍ണഖനികളാണ് എന്നാണ് ജ. ചന്ദ്രചൂഡ് നിരീക്ഷിച്ചത്. തുടര്‍ന്ന് വേഗത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനും സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.