കര്‍'നാടകം; ഹരജി പരിഗണിക്കാനില്ലെന്ന് കോടതി, നാളത്തേക്ക് മാറ്റി! വോട്ടെടുപ്പ് ഇന്നെന്ന് സ്പീക്കര്‍
ദില്ലി: കര്‍ണാടകയില്‍ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി.ഇന്ന് വൈകീട്ടോടെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ കോടതിയെ അറിയിച്ചതോടെയാണ് ഇത്. വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ വിഷയത്തില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
നിയമസഭയില്‍ ഇന്ന് വൈകീട്ട് ആറോടെ വിശ്വാസ വോട്ടെടുപ്പ് നടക്കും. പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. കൂടുതല്‍ ഭരണകക്ഷി എംഎല്‍എമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയാണെന്നും സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സ്വിംഗ്വി കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.
കര്‍ണാടകത്തില്‍ ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഇനിയും കാലതാമസം ഉണ്ടാകരുതെന്നും വ്യക്തമാക്കിയാണ് സ്വതന്ത്ര എംഎല്‍എമാരായ എച്ച് നാഗേഷും ആര്‍ ശങ്കറും തിങ്കളാഴ്ച കോടതിയെ സമീപിച്ചത്. എന്നാല്‍ തിടുക്കത്തില്‍ ഹരജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ചൊവ്വാഴ്ചയിലേക്ക് ഹരജി മാറ്റുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളും നാളെ തന്നെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.വിപ്പ് നല്‍കാനുള്ള കക്ഷികളുടെ അവകാശം സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടാണ് കുമാരസ്വാമിയും പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിയില്‍ തീര്‍പ്പുണ്ടാകും വരെ വിശ്വാസ വോട്ടെടുപ്പ് നീട്ടണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം.
കര്‍'നാടകം': കോണ്‍ഗ്രസിന്‍റെ ബ്രാഹ്മാസ്ത്രം ഏറ്റു! തിരിച്ചുവരാന്‍ സമയം ചോദിച്ച് വിമതര്‍!
സര്‍ക്കാര്‍ വീണാല്‍ വിമതരുടെ രാഷ്ട്രീയ ഭാവിക്കും അന്ത്യം കുറിക്കും: രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്