മദ്യവിൽപ്പന തടയാനില്ല: സംസ്ഥാനങ്ങൾക്ക് ഹോം ഡെലിവറി പരിഗണിക്കാമെന്ന് സുപ്രീം കോടി, നിലപാട് ഇങ്ങനെ..
ദില്ലി: ലോക്ക്ഡൌൺ കാലയളവിൽ മദ്യശാലകൾ തുറന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ലോക്ക്ഡൌൺ കാലയളവിലെ മദ്യവിൽപ്പന നിയമവിരുദ്ധമാണെന്നും മദ്യശാലകൾ അടച്ചുപൂട്ടുന്നതിനുള്ള നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
Recommended Video
അനധികൃത മദ്യക്കടത്തിന് കുരുക്കിട്ട് സർക്കാർ: അന്തർ സംസ്ഥാന അതിർത്തികൾ സീലുവെച്ചു
രാജ്യത്ത് മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി സോഷ്യൽ ഡിസ്റ്റൻസിഗ് പാലിക്കുന്നതിന് മദ്യം ഓൺലൈനായി വീട്ടിലെക്കുന്ന മാർഗ്ഗം സംസ്ഥാന സർക്കാരുകൾക്ക് പരിഗണിക്കാമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. മദ്യവിൽപ്പന സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് അശോക്ഭൂഷൺ, സഞ്ജയ് കൌൾ, ബി ആർ ഗവായ് എന്നിവരുൾപ്പെട്ട മൂന്നംഗ സുപ്രീം കോടതി ബെഞ്ചാണ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചത്. രാജ്യവ്യാപക ലോക്ക്ഡൌണുകളിൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ഓറഞ്ച്, ഗ്രീൻ സോണുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങിൽ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിന് സർക്കാർ അനുമതി നൽകിയത്. രണ്ടാംഘട്ട രാജ്യവ്യാപക ലോക്ക് ഡൌൺ മെയ് നാലിന് അവസാനിക്കാനിരിക്കെയാണ് സർക്കാർ മദ്യവിൽപ്പന പുനരാരംഭിക്കാൻ അനുമതി നൽകിയത്.
എന്നാൽ 50ഓളം ദിവസം അടച്ചിട്ട മദ്യശാലകൾ തുറന്നതോടെ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് വ്യാപക തിരക്കാണ് മദ്യശാലകൾക്ക് മുമ്പിലുണ്ടായത്. ഇതോടെയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ മദ്യശാലകൾ തുറക്കുന്നതോടെയുള്ള ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മദ്യവിൽപ്പന പുനരാരംഭിച്ചിട്ടില്ല. തമിഴ്നാട്, പഞ്ചാബ്,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ വീടുകളിലേയ്ക്ക് നേരിട്ടെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദില്ലി സർക്കാർ മദ്യവിൽപ്പനയ്ക്കായി ഇ ടോക്കൺ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. മദ്യം വാങ്ങുന്നതിന് പ്രത്യേക സമയക്രമവും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യശാലകളിലെ തിരക്ക് കുറയ്ക്കുന്ന നടപടികളുടെ ഭാഗമായാണിത്.