മാരന് തല്‍ക്കാലം വിലങ്ങില്ല... സുപ്രീം കോടതി രക്ഷിച്ചു
ദില്ലി: വീട്ടില്‍ സ്വന്തമായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിട്ട കേസില്‍ മുന്‍ കേന്ദ്ര മന്ത്രി ദയാനിധി മാരന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്ക്. കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിയ്ക്കുകയാണോ എന്ന രീതിയിലും കോടതിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനം വന്നു.
സെപ്തംബര്‍ 14 വരെ ദയാനിധി മാരനെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മാരനെ എന്തിനാണ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു.
അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മാരന്‍ സിബിഐയ്ക്ക് മുന്നില്‍ കീഴടങ്ങണം എന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. മാരന്റെ ജാമ്യം റദ്ദാക്കണം എന്ന സിബിഐയുടെ വാദം അംഗീകരിച്ചുകൊണ്ടാരിയിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
ഈ സാഹചര്യത്തിലാണ് ദയാനിധി മാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. മാരന് വേണ്ടി കോടതിയില്‍ ഹാജരായത് സുപ്രീം കോടിതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവും ആയ മനു അഭിഷേക് സിങ് വി ആയിരുന്നു.
വി ഗോപാല്‍ ഗൗഡ, ആര്‍ ഭാനുമതി എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചാണ് മാരന്റെ ഹര്‍ജി പരിഗണിച്ചത്. കേസിന്റെ വിചാരണം സെപ്തംബര്‍ 14 ന് തുടങ്ങും.