കോലിയുടെ വധശിക്ഷക്ക് സ്‌റ്റേ
ദില്ലി: നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരേന്ദർ കോലിയുടെ വധശിക്ഷക്ക് സ്‌റ്റേ. സുപ്രീം കോടതിയാണ് കോലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് ഒരാഴ്ചത്തെ സ്റ്റേ അനുവദിച്ചിരിക്കുന്നത്.
ഞായറാഴ്ച കോടതി അവധിയായിരുന്നു. എന്നാല്‍ അഭിഭാഷകയായ ഇന്ദിര വഴി കോലി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ജസ്റ്റിസ് എച്ച്എല്‍ ദത്തു സ്വന്തം വീട്ടില്‍ വച്ചാണ് പരിഗണിച്ചത്. സെപ്റ്റംബര്‍ 8 തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വധശിക്ഷ സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് കോലിയുടെ വധശിക്ഷ സെപ്റ്റംബര്‍ എട്ട് തിങ്കളാഴ്ച നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്റ്റംബര്‍ 12 ന് മീററ്റ് ജയിലില്‍ വച്ച് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ തിങ്കളാഴ്ച തന്നെ വധശിക്ഷ നടപ്പിലാക്കിയേക്കും എന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ സിബിഐ കോടതിയാണ് സുരേന്ദര്‍ കോലിക്ക് വധശിക്ഷ വിധിച്ചത്. നോയിഡക്കടുത്ത് നിതാരിയില്‍ വീട്ടുജോലിക്കാരനായിരുന്നു കോലി. ജോലിക്ക് നിന്നിരുന്ന വീട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
16 കേസുകളാണ് കോലിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. നാല് കേസുകളില്‍ കോടതി വധശിക്ഷ തന്നെ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതിനായി കോലിയെ സെപ്റ്റംബര്‍ നാലിന് തന്നെ മീററ്റിലെ ജയിലിലേക്ക് മാറ്റിയിരുന്നു.