അയോധ്യ കേസ് ഇന്ന് സുപ്രിം കോടതിയിൽ; മൂന്നംഗ മധ്യസ്ഥ സമിതി റിപ്പോർട്ട് സമർപ്പിച്ചു
ദില്ലി: അയോധ്യ ഭൂമിതർക്ക കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി സീൽ വെച്ച കവറിൽ മെയ് 6ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നത്.
കഴിഞ്ഞ എട്ട് ആഴ്ച കേസിലെ കക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് മധ്യസ്ഥ സമിതി റിപ്പോർട്ട് കൈമാറിയത്. ഇക്കഴിഞ്ഞ മാർച്ചിലാണ് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്. ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു തുടങ്ങിയവരാണ് മധ്യസ്ഥ സമിതിയിലെ മറ്റ് അംഗങ്ങൾ.
പൂര്‍വാഞ്ചല്‍ കോണ്‍ഗ്രസ് തൂത്തുവാരും.....20 സീറ്റില്‍ പ്രിയങ്ക ഇഫക്ട്, ക്ലിക്കായത് 3 ഘടകങ്ങള്‍!!
കർശന നിർദ്ദേശങ്ങളായിരുന്നു സുപ്രീം കോടതി മധ്യസ്ഥ സമിതിക്ക് മുമ്പാകെ വെച്ചിരുന്നത്. തർക്ക ഭൂമിയുള്ള ഫൈസാബാദിൽ ഒരാഴ്ചയ്ക്കകം മധ്യസ്ഥ ചർച്ചകൾ ആരംഭിക്കണമെന്നായിരുന്നു നിർദ്ദേശം. മധ്യസ്ഥ ചർച്ചാനടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
നാലാഴ്ചയ്ക്കുള്ള മധ്യസ്ഥ ചർച്ചകളുടെ പുരോഗതി കോടതിയെ അറിയിക്കണമെന്നായിരുന്നു നിബന്ധന. അയോധ്യ കേസ് കേവലം ഭൂമിതർക്കം മാത്രമല്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് പരിഗണിക്കുക എന്ന നിലപാടിനെ തുടർന്നാണ് സുപ്രീം കോടതി മധ്യസ്ഥ ചർച്ചകളുടെ സാധ്യത തേടിയത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ വാജ്പേയി സർക്കാരിന്റെ കാലത്തും മധ്യസ്ഥ ചർച്ചകളിലൂടെ അയോധ്യ കേസ് ഒത്തുതീർക്കാൻ ശ്രമം നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ