രാജീവ് ഗാന്ധിയെ കൊന്നതാര്? പിന്നില്‍ വന്‍ ഗൂഢാലോചന!! ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളോ?
കേസ് അന്വേഷണത്തില്‍ സിബിഐ അനാവശ്യമായ രഹസ്യസ്വഭാവം കാണിക്കുകയാണെന്ന് പേരറിവാളന്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.
ദില്ലി: 1991 മെയിലാണ് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ സ്‌ഫോടനത്തിലായിരുന്നു മരണം. തമിഴ്പുലികള്‍ നടത്തിയ ആക്രമണമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം.
ഇതുവരെ കേട്ടതിന് അപ്പുറം മറ്റെന്തെങ്കിലും ഈ കൊലപാതകത്തിന് പിന്നിലുണ്ടോ. വിഷയം സുപ്രീംകോടതി ഇപ്പോള്‍ വീണ്ടും പരിഗണിക്കുകയാണ്. പരാതിക്കാരന്‍ മറ്റാരുമല്ല. കേസില്‍ ശിക്ഷിക്കപ്പെട്ട എജി പേരറിവാളന്‍ തന്നെ. രാജീവ് കൊലപാതകം വീണ്ടും ചര്‍ച്ചയാകുകയാണിപ്പോള്‍.
ബാറ്ററി കൈമാറിയ പേരറിവാളന്‍
സ്‌ഫോടനം നടത്തുന്നതിന് ഉപയോഗിച്ച ബോംബ് നിര്‍മിക്കുന്നതിന് ആവശ്യമായ ബാറ്ററി കൈമാറിയത് പേരറിവാളനാണെന്നാണ് കണ്ടെത്തല്‍. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് നേരത്തെ പേരറിവാളന്‍ വ്യക്തമാക്കിയതാണ്.
വന്‍ ഗൂഢാലോചന നടന്നു
ഇപ്പോള്‍ പേരറിവാളന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു. വന്‍ ഗൂഢാലോചന സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പരിശോധിക്കുകയാണ് കോടതി.
ബാറ്ററി കൈമാറിയത് കുറ്റമോ?
മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ആണ് പേരറിവാളന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. സ്‌ഫോടക വസ്തുക്കള്‍ നല്‍കിയെന്നതല്ല പേരറിവാളനെതിരേയുള്ള ആരോപണം. ബാറ്ററി കൈമാറി എന്നതാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കോടതി പരിശോധിക്കുന്നത്
സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തു നിര്‍മിച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട് എന്ന പരാതിയിലെ ആരോപണം മാത്രമേ പരിശോധിക്കൂവെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം കേള്‍ക്കുന്നത്.
അന്താരാഷ്ട്ര ഗൂഢാലോചന പരിശോധിക്കില്ല
അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. അന്ന് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന പേരറിവാളന്റെ ആരോപണം പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വ്യത്യസ്തമായ വിവരങ്ങള്‍ ലഭിക്കും
അത് അടഞ്ഞ അധ്യായമാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. രാജീവ് കൊലപാതകത്തിന് പിന്നില്‍ നടന്ന വന്‍ ഗൂഢാലോചന അന്വേഷിച്ചിട്ടില്ലെന്ന് പേരറിവാളന്‍ ചൂണ്ടിക്കാട്ടി. ശക്തമായ അന്വേഷണം നടത്തിയാല്‍ ഇപ്പോള്‍ കണ്ടെത്തിയതില്‍ നിന്നു വ്യത്യസ്തമായ വിവരങ്ങള്‍ ലഭിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
25 വര്‍ഷം ജയിലില്‍
കഴിഞ്ഞ 25 വര്‍ഷമായി വെല്ലൂര്‍ ജയിലിലാണ് പേരറിവാളന്‍. മുന്‍ പ്രധാനമന്ത്രിയുടെ മരണത്തില്‍ ശരിയായ അന്വേഷണം ആവശ്യപ്പെടാന്‍ ഏത് പൗരനും അവകാശമുണ്ടെന്ന് പേരളിവാളന്‍ വ്യക്തമാക്കി.
സിബിഐ പറയുന്നത്
കേസിലെ പല പ്രതികളും വിദേശത്ത് ഒളിവിലാണ്. പലരും മരിച്ചുവെന്നാണ് കരുതുന്നത്. ഏറെ കാലം പഴക്കമുള്ള കേസാണ്- ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിബിഐക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
വന്‍ ഗൂഢാലോചന മുമ്പും
പരാതിക്കാരന് ഗുണമുള്ള കാര്യമാണെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കി അദ്ദേഹത്തിന് വേഗത്തില്‍ നീതി ലഭ്യമാക്കണമെന്ന് കോടതി വ്യക്തമാക്കി. കേസ് 1998ല്‍ ജസ്റ്റിസ് എംസി ജെയിന്‍ കമ്മീഷന്‍ പരിശോധിച്ചിരുന്നു. വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
പിന്നീട് നടന്നത്
ഇതുപ്രകാരം സിബിഐയുടെ എംഡിഎംഎ വിഭാഗത്തോട് വിഷയം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 1999ല്‍ ടാഡ കോടതിയും അന്വേഷണത്തിന് സിബിഐക്ക് അനുമതി നല്‍കി. എന്നാല്‍ അന്വേഷണം ശരിയായ തരത്തില്‍ നടക്കുന്നില്ലെന്ന് 2013ല്‍ പേരറിവാളന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി തള്ളുകയായിരുന്നു.
റിപ്പോര്‍ട്ടുകള്‍ കോടതി തുറന്നു നോക്കിയില്ല
തുടര്‍ന്ന് പേരറിവാളന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ശക്തമായ അന്വേഷണത്തിന് ടാഡ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. കേസില്‍ സമര്‍പ്പിക്കപ്പെട്ട നിരവധി റിപ്പോര്‍ട്ടുകള്‍ ടാഡ കോടതി തുറന്നുനോക്കിയില്ലെന്നും പേരറിവാളന്‍ ആരോപിച്ചിരുന്നു.
അനാവശ്യമായ രഹസ്യസ്വഭാവം
കേസ് അന്വേഷണത്തില്‍ സിബിഐ അനാവശ്യമായ രഹസ്യസ്വഭാവം കാണിക്കുകയാണെന്ന് പേരറിവാളന്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു. അടുത്താഴ്ച കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇക്കാര്യവും പരിഗണിച്ച ശേഷമായിരിക്കും സുപ്രീംകോടതി തുടര്‍നടപടി സ്വീകരിക്കുക.