ഉപതിരഞ്ഞെടുപ്പില്‍ 15 ല്‍ 12 സീറ്റിലും കോണ്‍ഗ്രസിന് വിജയം ഉറപ്പെന്ന്; വിമതരുടെ 'വിധി'യും ഇന്നറിയാം
ബെംഗളൂരു: കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനായി ബിജെപിക്കൊപ്പം ചേര്‍ന്നതിന്റെ പേരില്‍ അയോഗ്യരാക്കപ്പെട്ട കര്‍ണാടകയുടെ 17 എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. സ്പീക്കറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിമതര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഡിസംബര്‍ അഞ്ചിന് 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ബാധിക്കുന്ന വിധിയാണ് ഇന്നത്തേത്. കോടതി വിധി അനുകൂലമായാല്‍ വിമതരില്‍ പലരും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കും. അതേസമയം കോടതി വിധി എന്തായാലും 15 ല്‍ 12 സീറ്റിലും തങ്ങള്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശ വാദം. വിശദാംശങ്ങള്‍ ഇങ്ങനെ..
12 ലും കോണ്‍ഗ്രസ് വിജയിക്കും
സുപ്രീം കോടതി വിധി വിമതര്‍ക്ക് അനുകൂലമായാലും പ്രതികൂലമായാലും ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ 12 എണ്ണത്തിലും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.
ഒരു പക്ഷെ
ഒരു പക്ഷെ, കോണ്‍ഗ്രസ് മുഴുവന്‍ സീറ്റിലും വിജയിച്ചാലും അത്ഭുതപ്പെടാനില്ല. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പില്‍ ജെഡിഎസും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കാനുള്ള സാധ്യയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രഹസ്യ ബന്ധം
യെഡിയൂരപ്പ സര്‍ക്കാറിനെ വീഴ്ത്താന്‍ ശ്രമിക്കില്ലെന്ന ജെഡിഎസ് നേതാക്കളുടെ പ്രസ്താവനകള്‍ ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ എന്ത് ധാരണയാണ് ഇവര്‍ തമ്മില്‍ ഉണ്ടായക്കിയതെന്ന് അറിയാം. എന്ത് തന്നെയായാലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും.
ഓപ്പറേഷന് താമരയ്ക്കില്ല
ബിജെപിയെപ്പോലെ എംഎല്‍എമാരെ കൂറുമാറ്റിക്കുന്ന ഓപ്പറേഷന് താമരയ്ക്കൊന്നും കോണ്‍ഗ്രസ് മുതിരില്ല. എന്നാല്‍കോണ്‍ഗ്രസ് തത്വങ്ങള്‍ മാനിക്കാനും തയ്യാറായാല്‍ ബിജെപിയുമായി ഇടഞ്ഞു നില്ക്കുന്ന വിമതരുമായി സഹകരിക്കാനും അവരെ സ്വീകരിക്കാനും കോണ്‍ഗ്രസ് തയ്യാറാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ്
ഭരണഘടനയിലെ 10-ാം പട്ടികയിലെ കൂറുമാറ്റ നിരോധന നിയമപ്രകാരം 13 കോണ്‍ഗ്രസ്, 3 ദള്‍, 1 കെപിജെപി എംഎല്‍എമാരെ മുന്‍ സ്പീക്കര്‍ കെആര്‍ രമേശ് ആയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് കര്‍ണാടകയിലെ 15 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ രണ്ട് മണ്ഡലങ്ങളില്‍ തിരഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
കോടതി വിധിക്ക് കാത്ത്
ഭൂരിപക്ഷം മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമാവുകയാണ്. മറുവശത്ത് ബിജെപി ഇന്നത്തെ കോടതി വിധിക്കായാണ് കാത്തിരിക്കുന്നത്. കോടതി വിധി അനുകൂലമാവുമെന്നാണ് വിമതരും ബിജെപിയും പ്രതീക്ഷിക്കുന്നത്.
വിധി അനുകൂലമായാല്‍
വിധി അനുകൂലമായാല്‍ വിമതരെ ബിജെപി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കും. പ്രതികൂലമായാല്‍ വിമതര്‍ നിര്‍ദ്ദേശിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ബിജെപി നിര്‍ബന്ധിതരാവും. ഇത് പാര്‍ട്ടിയില്‍ വിഭാഗീയ പ്രശ്നങ്ങള്‍ രൂക്ഷമാക്കും.
എതിര്‍പ്പ് രൂക്ഷം
വിമതര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനെതിരെ ഇപ്പോള്‍ തന്നെ ബിജെപിയില്‍ എതിര്‍പ്പ് രൂക്ഷമാണ്. ബെളഗാവിയിലെ കഗ്വാഡിയില് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജു കാഗെ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു കാഗെ.
എട്ട് മണ്ഡലങ്ങളില്‍
എട്ട് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖാപിച്ചത്. ബാക്കി മണ്ഡലങ്ങില്‍ സുപ്രീംകോടതി വിധി വന്നതിന് ശേഷമാവും പ്രഖ്യാപനം ഉണ്ടാവുക. വിമതര്‍ ബിജെപി സ്ഥാനാര്ത്ഥികളായാള് ഇവരെ നേരിടുന്നതിനായി ശക്തരായ നേതാക്കളെ തന്നെ രംഗത്ത് തന്നെ ഇറക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
കോണ്‍ഗ്രസ് നീക്കം
വിമതര്‍ സ്ഥാനാര്‍ത്ഥികളായി എത്തുന്നതോടെ ബിജെപിയിലുണ്ടാവുന്ന അസ്വാരസ്യങ്ങള്‍ മുതലെടുക്കാനും കോണ്‍ഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്. സീറ്റ് നിഷേധിക്കപ്പെടുന്ന ബിജെപി നേതാക്കളെ തങ്ങള്‍ക്ക് ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സാധിക്കുമെങ്കില്‍ ചില മണ്ഡലങ്ങളില്‍ അവര്‍ക്ക് സീറ്റും നല്‍കിയേക്കും.
ഹൊസെകോട്ടെയില്‍
കോടതി വിധി അനുകൂലമായാല്‍ മുന്‍ കോണ്‍ഗ്രസ് നേതാവായ എംടിബി നാഗരാജാവും ഉപതിരഞ്ഞെടുപ്പില്‍ ഹൊസെകോട്ടെയിലെ ബിജെപി സ്ഥാനാര്‍ത്ഥി. എന്നാല്‍ ഈ നീക്കത്തിനെതിരെ ബിജെപി എംപി ബച്ചഗൗഡയുടെ മകന് ശരത് ഗൗഡ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്.
രാഷ്ട്രപതി ഭരണത്തിനെതിരെ ശിവസേന ഇന്ന് സുപ്രീംകോടതിയില്‍; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രം തുടരുന്നു
മഹാരാഷ്ട്രയിൽ കരുനീക്കങ്ങളുമായി ബിജെപി; സർക്കാർ രൂപീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി