സർദാർജി ഫലിതങ്ങൾ നിരോധിയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി; പക്ഷേ അതിര് വിട്ടാൽ പിടിവീഴും!!!
സഭ്യതയ്ക്ക് നിരക്കാത്ത ഫലിതങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് നേരെ ഐടി ആക്ട് പ്രകാരം കേസ് എടുക്കാമെന്നും കോടതി വ്യക്തമാക്കി.
ദില്ലി: സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിയ്ക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി. സിഖ് സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിയ്ക്കണമെന്ന ആവശ്യം കോടതി തള്ളി. അഡ്വ. ഹര്‍വിന്ദര്‍ ചൗന്ദരിയാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് കേസില്‍ വാദം കേട്ട കോടതി വിധി പറയുന്നതിനായി ഫെബ്രുവരിയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. സര്‍ദ്ദാര്‍ജി ഫലിതങ്ങള്‍ എന്ന പേരില്‍ സിഖ് വംശജരെ അധിക്ഷേപിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്യുന്ന മെസേജുകള്‍ നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയെ ആവശ്യം. സിഖുകാര്‍ക്ക് ബുദ്ധിസാമര്‍ഥ്യം ഇല്ലെന്നാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം വെബ്‌സൈറ്റുകള്‍ നിരോധിയ്ക്കുകയും വേണം.
ആളുകളെ ആവിഷ്‌കാര സ്വാതന്ത്രത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവില്ലെന്നാണ് കോടതി നിലപാട്. സര്‍ദ്ദാര്‍ജി ഫലിതങ്ങള്‍ ചില ആളുകളെ രസിപ്പിക്കുന്നുണ്ടാവും, എന്ന് വെച്ച് അത് മൊത്തം സിഖ് ജനതയെ അപമാനിക്കുകയാണ് എന്ന് അര്‍ത്ഥമില്ല.
സഭ്യതയ്ക്ക് നിരക്കാത്ത ഫലിതങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് നേരെ ഐടി ആക്ട് പ്രകാരം കേസ് എടുക്കാമെന്നും കോടതി വ്യക്തമാക്കി.