ഗുജറാത്ത് കലാപം; മോദിക്ക് ക്ലിൻ ചിറ്റ് നൽകിയതിനെതിരെ സമർപ്പിച്ച ഹർജി ഏപ്രിൽ 14ന് പരിഗണിക്കും
ഗാന്ധിനഗർ: 2002ലെ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഏപ്രിൽ 14ന് പരിഗണിക്കും. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
ഷഹീൻ ബാഗ് വെടിവെപ്പ്; അക്രമി ആം ആദ്മി പ്രവർത്തകനെന്ന് പോലീസ്, തെളിവായി ചിത്രങ്ങൾ
ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് കേസിൽ വാദം കേൾക്കും. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ ഇഹ്സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേരാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടിലാണ് അയല്‍വാസികള്‍ അഭയം തേടിയത്. എന്നാല്‍ അഭയം തേടിയ എല്ലാവരെയും അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. ഗോധ്ര ട്രെയിൻ തീവെയ്പ്പിനും 59 കർസേവകർ കൊല്ലപ്പെട്ടതിനും പിന്നാലെയായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്.
2012 ഫെബ്രുവരി എട്ടിനാണ് പ്രത്യേക അന്വേഷണ സംഘം മോദിയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 63 പേർക്കും ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട് സമർപ്പിച്ചത്. ഇത് ചോദ്യം ചെയ്ത് സാകിയ ജാഫ്രി സമർപ്പിച്ച ഹർജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ 2018ലാണ് സാകിയ സുപ്രീം കോടതിയെ സമീപിക്കുന്നത്.