റാഫേൽ വീണ്ടും കത്തുന്നു! മോദിക്കൊപ്പം അംബാനിക്കും തിരിച്ചടി, റിലയൻസിന്റെ വരവ് പരിശോധിക്കും!
ദില്ലി: രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് മോദി സര്‍ക്കാരിന്റെ നെഞ്ചില്‍ സുപ്രീം കോടതി റാഫേല്‍ ബോംബിട്ടിരിക്കുന്നത്. റാഫേല്‍ കേസില്‍ സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്കി എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം ഇനി വിലപ്പോകില്ല.
റാഫേല്‍ പുനപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ദ ഹിന്ദു പ്രസിദ്ധീകരിച്ച രേഖകളും കോടതി പുനപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും. റാഫേല്‍ ഇടപാടില്‍ നരേന്ദ്ര മോദി ഏറ്റവും അധികം പഴി കേട്ട അനില്‍ അംബാനിയുമായുളള കൂട്ടുകെട്ടും കോടതി പരിശോധിക്കും.
കോൺഗ്രസിന്റെ ആയുധം
അംബാനിമാര്‍ക്ക് വേണ്ടിയാണ് നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നത് എന്നത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിരന്തരമായി ഉന്നയിക്കുന്ന ആരോപണമാണ്. രാജ്യത്തെ മോദി തന്റെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് തീറെഴുതി കൊടുക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ആരോപിച്ച് കൊണ്ടിരിക്കുന്നത്. റാഫേല്‍ കരാറില്‍ അഴിമതി നടത്തിയത് അനില്‍ അംബാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ ആരോപിക്കുന്നു.
റിലയൻസിന്റെ വരവ്
റാഫേല്‍ ഇടപാടിലേക്കുളള അനില്‍ അംബാനിയുടെ വരവിന് പിന്നില്‍ പല ദുരൂഹതകളും സംശയങ്ങളും ഇതിനകം തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ ഒഴിവാക്കിയാണ് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഓഫ്സെറ്റ് കരാര്‍ പങ്കാളിയാക്കിയത്.
ശിശുവായ കമ്പനി
അനില്‍ അംബാനിയുടെ കമ്പനിയെ റാഫേല്‍ ഇടപാടില്‍ പങ്കാളിയാക്കിയതിന് പിന്നില്‍ നരേന്ദ്ര മോദിയുടെ പ്രത്യേക താല്പര്യമാണ് എന്നാണ് കോണ്‍ഗ്രസടക്കം ആരോപണം ഉയര്‍ത്തിയത്. കടക്കെണിയില്‍ നിന്നും കരകയറാന്‍ അംബാനിയെ മോദി സഹായിക്കുകയായിരുന്നുവെന്നും ആരോപിക്കപ്പെട്ടു. റാഫേല്‍ കരാറിന് വെറും പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അനില്‍ അംബാനിയുടെ കമ്പനി ജന്മമെടുത്തത് എന്നത് ശ്രദ്ധേയമാണ്.
സമാന്തര ചര്‍ച്ചകള്‍
റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന് വ്യക്തമാക്കുന്ന മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് പുറത്ത് വന്നത് നേരത്തെ വലിയ വിവാദമായിരുന്നു. മാത്രമല്ല റാഫേല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രി അടക്കമുളളവരെ കണ്ട് ചര്‍ച്ച നടത്തിയിരുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
മുൻ ഫ്രഞ്ച് പ്രസിഡണ്ടിന്റെ വെളിപ്പെടുത്തൽ
റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയായി നിര്‍ദേശിച്ചത് ഇന്ത്യയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വെ ഒലാന്‍ന്തെ വെളിപ്പെടുത്തിയിരുന്നു. ഒലാന്‍ന്തെയുടെ ഭാര്യയുടെ സിനിമയില്‍ അംബാനിയുടെ റിലയന്‍സ് പണം നിക്ഷേപിച്ചതും റാഫേലുമായും ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ റിലയന്‍സ് ഗ്രൂപ്പിനെ തങ്ങള്‍ തന്നെയാണ് തിരഞ്ഞെടുത്തത് എന്നാണ് ദസോള്‍ട്ട് കമ്പനിയുടെ വാദം.
അംബാനിയും കുരുക്കിൽ
നേരത്തെ റാഫേല്‍ കേസ് പരിഗണിച്ചപ്പോള്‍ അനില്‍ അംബാനിയുടെ കമ്പനിയെ റാഫേല്‍ ഇടപാടില്‍ പങ്കാളികളാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിന് പ്രത്യേക താല്പര്യമുണ്ട് എന്ന വാദം സുപ്രീം കോടതി തളളിക്കളഞ്ഞിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇക്കാര്യം പരിശോധിക്കാനാണ് കോടതി തീരുമാനം. റിലയന്‍സിന് എതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണ് എന്നായിരുന്നു നേരത്തെ അനില്‍ അംബാനി പ്രതികരിച്ചിരുന്നത്.
'സുരേന്ദ്രന് വോട്ട് ചോദിച്ച പിസി ജോർജിന് തല്ല്'! വ്യാജ പ്രചാരണത്തിന് എതിരെ പിസി ജോർജ്
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ