വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് 9 തവണ ഗര്‍ഭച്ഛിദ്രത്തിനു വിധേയയാക്കി:സ്‌കൂള്‍ ജീവനക്കാരന് ജീവപര്യന്തം
കല്‍ബുര്‍ഗി: കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പത്തു വര്‍ഷത്തോളം പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരന് ജീവപര്യന്തം തടവ് ശിക്ഷ. ഇയാള്‍ പെണ്‍കുട്ടിയെ ഒന്‍പതു തവണ ഗര്‍ഭച്ഛിദ്രത്തിനു വിധേയയാക്കുകയും ചെയ്തിട്ടുണ്ട്. ബിദര്‍ സ്വദേശി മാരുതി അമരപ്പ താരെയയ്ക്കാണ് (34) ജീവപര്യന്തം തടവും 5000 രൂപ പിഴയും ജില്ലാ കോടതി വിധിച്ചത്. ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അതില്‍ നിന്ന് അഞ്ചു ലക്ഷത്തോളം രൂപ പെണ്‍കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
2002 ല്‍ അമരപ്പ ഔറദിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ജീവനക്കാരനായിരിക്കുമ്പോഴാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന പരാതിക്കാരിയെ ഇയാള്‍ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പഠനത്തിനായി മംഗലാപുരത്തെ സ്‌കൂളിലേയ്ക്ക് മാറ്റി. ഭാര്യയും രണ്ട് കുട്ടികളുമുളള ഇയാള്‍ ഇതിനിടെ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ചു തരണമെന്നാവശ്യപ്പെട്ട് വീട്ടുകാരെ സമീപിക്കുകയും ചെയ്തിരുന്നു
മംഗലാപുരത്തെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ അനുനയിപ്പിച്ച് നാട്ടിലേയ്ക്ക് കൊണ്ടുവരികയും വിവാഹം കഴിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇടപെട്ടുമില്ല. ഇത്രയും വര്‍ഷത്തിനുളളില്‍ പത്തു തവണ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇയാള്‍ ഒന്‍പത് തവണ ഗര്‍ഭച്ഛിദ്രത്തിനു വിധേയയക്കിയതായുംപരാതിയില്‍ പറയുന്നു. പത്താമത്തെ തവണ ഗര്‍ഭിണിയായപ്പോള്‍ എതിര്‍ത്തില്ലെങ്കിലും കുഞ്ഞിനെ മഹരാഷ്ട്രയിലെ ഉദഗിറിലുളള അനാഥാശ്രമത്തിലാക്കുകയായിരുന്നു.
2012 ല്‍ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഇയാള്‍ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുകയും എതിര്‍ത്ത യുവതിയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയുമായിരുന്നു .തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.