ഒരു അദ്ധ്യാപിക എങ്ങനെയാണ് ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിക്കുക? പ്രിൻസിപ്പലിന്റെ പ്രതികരണം..
വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ദില്ലി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിചിത്ര പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ. ഒരു അദ്ധ്യാപിക എങ്ങനെയാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയെന്ന് ചോദിച്ചാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചത്.
വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത് പോലെ ലൈംഗികമായി പീഡനം നടന്നിട്ടില്ലെന്നും, ആരോപണ വിധേയരായ അദ്ധ്യാപകരെ കുറിച്ച് ഇതുവരെ ഇത്തരത്തിലുള്ള പരാതി ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് സ്കൂൾ പ്രിൻസിപ്പലിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തത്. അതേസമയം, വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി....
ദില്ലി മയൂർ വിഹാർ അൽക്കോൺ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നോയിഡയിലെ വീട്ടിൽ കിടപ്പുമുറിയിലാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. സ്കൂളിലെ അദ്ധ്യാപകരുടെ പീഡനം കാരണമാണ് മകൾ ജീവനൊടുക്കിയതെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. ഒരു അദ്ധ്യാപിക അടക്കമുള്ള സ്കൂളിലെ രണ്ട് അദ്ധ്യാപകർ ചേർന്ന് പെൺകുട്ടിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും ഇവർ ആരോപിച്ചു. എല്ലാ പരീക്ഷകളിലും കുറഞ്ഞ മാർക്ക് നൽകിയും ഇവർ മകളെ മാനസികമായി തളർത്തിയെന്നും മാതാപിതാക്കൾ പറഞ്ഞു. എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം വാസ്തവവിരുദ്ധമാണെന്നായിരുന്നു സ്കൂൾ അധികൃതരുടെ പ്രതികരണം.
ലൈംഗികമായും ഉപദ്രവിച്ചു...
സ്കൂളിലെ ഒരു അദ്ധ്യാപിക ഉൾപ്പെടെയുള്ള രണ്ട് അദ്ധ്യാപകർ പെൺകുട്ടിയെ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ ഒരു അദ്ധ്യാപിക എങ്ങനെയാണ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുക എന്നായിരുന്നു സ്കൂൾ പ്രിൻസിപ്പലിന്റെ പ്രതികരണം. വിദ്യാർത്ഥിനിയുടെ മരണത്തിൽ സ്കൂൾ അധികൃതർക്ക് അതീവ ദു:ഖമുണ്ട്. ആത്മഹത്യ ചെയ്ത പെൺകുട്ടി ശരാശരി പഠനനിലവാരം പുലർത്തിയിരുന്ന വിദ്യാർത്ഥിയായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്നെങ്കിലും അവൾ മികച്ച നർത്തകിയായിരുന്നു. വിദ്യാർത്ഥിനിയ്ക്ക് മാർക്ക് കുറച്ച് നൽകി പരീക്ഷയിൽ തോൽപ്പിച്ചുവെന്ന വാദം തെറ്റാണ്. അൽക്കോൺ സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് നേരെയും അദ്ധ്യാപകരുടെ ഭാഗത്ത് നിന്ന് ഇത്തരം നടപടി ഉണ്ടായിട്ടില്ലെന്നും, ശാരീരിക, മാനസിക പീഡനമെന്ന ആരോപണം തെറ്റാണെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
സിബിഐ അന്വേഷണം...
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളും മറ്റു കുട്ടികളുടെ രക്ഷിതാക്കളും രംഗത്തെത്തി. വ്യാഴാഴ്ച രാവിലെ ഇവർ അൽക്കോൺ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. തന്റെ മകൾക്ക് നീതി കിട്ടിയില്ലെങ്കിൽ താനും ജീവനൊടുക്കുമെന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് നോയിഡ പോലീസ് അറിയിച്ചത്. കണക്കിലും സയൻസ് വിഷയങ്ങളിലും സ്കൂളിലെ ഒട്ടേറെ വിദ്യാർത്ഥികൾ പരാജയപ്പെട്ടിട്ടുണ്ട്. അതിനാൽ പരീക്ഷയിൽ തോറ്റതു കൊണ്ടാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഭവത്തിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ: പ്രതിപ്പട്ടികയില് അധ്യാപകര്, കുട്ടി ലൈംഗികാതിക്രമത്തിന്റെ ഇര!
ഫാറൂഖ് കോളേജിലെ 'വത്തക്ക മാഷ്' നീണ്ട അവധിയിൽ! ഒരു വിവരവുമില്ല... പ്രതിഷേധം കാരണമെന്ന് കുടുംബം...
അത് ലിഗയല്ല! കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത...