എന്ത് നീതിയാണ് ഉറപ്പുളളത്? യോഗിയുടെ പോലീസിനെ വിറപ്പിച്ച് സ്കൂൾ പെൺകുട്ടി, വീഡിയോ വൈറൽ!
ബാരബങ്കി: ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ സോന്‍ഭദ്ര സംഭവത്തിന് ശേഷം ഉന്നാവോ കേസിലെ പെണ്‍കുട്ടിക്കുണ്ടായ അപകടം യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് തന്നെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് യുപി. ഉന്നാവോ സംഭവത്തില്‍ അടക്കം പോലീസിനെതിരെ തന്നെ പല കുറ്റകൃത്യങ്ങളിലും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അതിനിടെ സ്ത്രീ സുരക്ഷയെ കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്‌ളാസെടുക്കാന്‍ വന്ന ഉത്തര്‍ പ്രദേശ് പോലീസിനെ ചോദ്യം ചോദിച്ച് ഉത്തരം മുട്ടിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടി. പോലീസ് സുരക്ഷാ വാരം ആചരിക്കുന്നതിന്റെ ഭാഗമായി യുപി പോലീസ് നിരവധി സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും കുട്ടികള്‍ക്ക് ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നുണ്ട്.
അത്തരത്തില്‍ ആനന്ദ് ഭവന്‍ സ്‌കൂളിലെത്തിയ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് എസ് ഗൗതം പെണ്‍കുട്ടികള്‍ ശബ്ദം ഉയര്‍ത്തേണ്ടതിന്റെയും അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കേണ്ടതിന്റെയും ആവശ്യത്തേയും കുറിച്ച് പ്രസംഗിച്ചു. പിന്നാലെയാണ് മുനിബ കിദ്വായി എന്ന പ്ലസ് വണ്ണുകാരി പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിച്ചത്.
'' നിങ്ങള്‍ പറയുന്നു ശബ്ദം ഉയര്‍ത്തണമെന്നും പ്രതിഷേധിക്കണമെന്നും. ഒരു പെണ്‍കുട്ടിയെ ഒരു ബിജെപി നേതാവ് പീഡിപ്പിച്ചിരിക്കുന്നു. അതൊരു അപകടം അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ട്രക്കിന്റെ നമ്പര്‍ കറുത്ത പെയിന്റ് കൊണ്ട് മായ്ച്ചിരുന്നു. ഒരു സാധാരണക്കാരനാണ് പ്രതിസ്ഥാനത്ത് എങ്കില്‍ പ്രതിഷേധിക്കാം. എന്നാല്‍ പ്രബലനായ ഒരാളാണെങ്കില്‍ എന്ത് സംഭവിക്കും? പ്രതിഷേധിച്ചാലും ഒരു നടപടിയും എടുക്കാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ക്കറിയാം. ഇനി നടപടിയെടുത്താല്‍ തന്നെ ഒരു കാര്യവും ഇല്ലെന്നും അറിയാം.
ആ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ഞങ്ങള്‍ പ്രതിഷേധിച്ചാല്‍ എങ്ങനെയാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് നീതി ഉറപ്പാക്കുക ? എങ്ങനെയാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുക. എനിക്കൊന്നും സംഭവിക്കില്ല എന്ത് എന്തുറപ്പാണ് നിങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുക ? '' കയ്യടികളോടെയാണ് പെണ്‍കുട്ടിയുടെ വാക്കുകളെ സഹപാഠികള്‍ സ്വീകരിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.