സ്കൂൾ ശുചിമുറിയിൽ ഒമ്പതാം ക്ലാസുകാരന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് പത്താം ക്ലാസ്സുകാരൻ
വഡോദര: സ്കൂൾ ശുചിമുറിയിൽ 9-ാം ക്ലാസ്സുകാരൻ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പത്താം ക്ലാസ്സുകാരൻ. കഴിഞ്ഞ ദിവസമാണ് ബരൺപുരയിലെ ശ്രീ ഭാരതി സ്കൂളിൽ ദാരുണസംഭവം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒമ്പതാം ക്സാസ്സ് വിദ്യാർത്ഥിയായ ദേവ് തഡ്വിയെ സ്കൂളിലെ ശുചിമുറിയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ദേവിനൊപ്പം ശുചിമുറിയിലേക്ക് കയറിപ്പോകുന്ന പത്താം ക്ലാസ്സുകാരന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എത്രയും വേഗം കുട്ടിയെ അറസ്റ്റ് ചെയ്യുമെന്നും കൊലനടത്താനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് കമ്മീഷണർ മനോജ് ശശിധർ പറഞ്ഞു.
രക്തത്തിൽ കുളിച്ച്
ഹയർ സെക്കന്ററി വിഭാഗത്തിന്റെ ക്ലാസ് 12 മണിക്കാണ് തുടങ്ങുന്നത്. പതിനൊന്നരയോടെ ഒന്നാം നിലയിലുള്ള ശുചിമുറിയിലെത്തിയ കുട്ടികൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ദേവിനെ കാണുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഒാടിയെത്തിയ അധ്യാപകരാണ് പോലീസിനെ വിവരമറിയിച്ചതെന്ന് സ്കൂൾ പ്രിസൻസിപ്പാൽ സുരേന്ദ്രസിംഗ് പറഞ്ഞു. നിരവധി കുട്ടികളും അധ്യാപകരും സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും കരച്ചിലോ മറ്റ് അസ്വഭാവിക ശബ്ദങ്ങളോ കേട്ടിരുന്നില്ല. ശുചിമുറിയോട് ചേർന്നിരിക്കുന്ന ക്ലാസ് മുറികളിലും സംഭവം നടക്കുമ്പോൾ കുട്ടികളും അധ്യാപികയും ഉണ്ടായിരുന്നു.
ബാഗിൽ ആയുധങ്ങൾ
സ്കൂൾ കെട്ടിടത്തിന് സമീപമുള്ള അമ്പലത്തിന്റെ ടെറസിൽ നിന്നും പോലീസിന് ഒരു സ്കൂൾ ബാഗ് ലഭിച്ചു. ഇത് സംശയിക്കപ്പെടുന്ന കുട്ടിയുടേതാണെന്നാണ് കരുതുന്നത്. മൂർച്ചയുള്ള രണ്ട് ആയുധങ്ങളും, ഒരു ടിൻ മുളകുപൊടിയുമാണ് ബാഗിലുണ്ടായിരുന്നത്. കൃത്യമായി ആസൂത്രണം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. മൂർച്ചയേറിയ ആയുധംകൊണ്ട് 10 തവണ ദേവിന് കുത്തേറ്റിട്ടുണ്ട്. കഴുത്ത് അറക്കപ്പെട്ട നിലയിലാണ്. രക്തം വാർന്നാണ് ദേവിന്റെ മരണം സംഭവിച്ചിരിക്കുന്നത്.
2 ദിവസങ്ങൾക്ക് മുമ്പ്
2 ദിവസം മുൻപ് മാത്രമാണ് ശ്രീ ഭാരതി സ്കൂളിലേക്ക് ദേവ് എത്തിയത്. മുൻപ് പഠിച്ചുകൊണ്ടിരുന്ന സ്കൂളിൽ എട്ടാം ക്സാസ് വരെയെ ഉണ്ടായിരുന്നുള്ളു. ആനന്ദിലെ ഒരു ചെറിയ ചായക്കടയിലാണ് ദേവിന്റെ അച്ഛന് ജോലി. കുടുംബത്തിന്റെ സാമ്പത്തിക നില മോശമായതിനാൽ അമ്മയുടെ സഹോദരൻ തന്റെയൊപ്പം നിർത്തി പഠിപ്പിക്കാൻ ദേവിനെ വഡോദരയിലേക്ക് കൊണ്ടുവന്നതാണ്.
കഴിഞ്ഞ വർഷവും
കഴിഞ്ഞ വർഷം ഗുഡ്ഗാവിലെ റയാൻ ഇൻർ നാഷണൽ സ്കൂളിൽ ഏഴുവയസുകാരനായ പ്രദ്യുമ്നൻ താക്കൂർ കൊല്ലപ്പെട്ടതിന് സമാനമാണ് ദേവിന്റെ കൊലപാതകവും. ശുചിമുറിയിൽ കഴുത്തറുത്ത നിലയിലായിരുന്നു പ്രദ്യുമ്നൻ താക്കൂറിന്റെയും മൃതദേഹം കണ്ടെത്തിയത്. ആദ്യം സ്കൂൾ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തെങ്കിലും പതിനാറുകാരനായ സീനിയർ വിദ്യാർത്ഥിയാണ് കൊലപാതകം നടത്തിയതെന്ന് തെളിയുകയായിരുന്നു.